
ചിറ്റഗോറം: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ടിന് 247 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 48.5 ഓവറില്‍ 246 റണ്‍സിന് ഓള്‍ ഔട്ടായി. അര്‍ധസെഞ്ചുറികള്‍ നേടിയ ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫീഖുര്‍ റഹീം, നജ്മുള്‍ ഷാന്‍റൊ എന്നിവരുടെ ഇന്നിംഗ്സുകളാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 71 പന്തില്‍ 75 റണ്‍സെടുത്ത ഷാക്കിബ് ആണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍.
ടോസ് നേടി ക്രീസിലിറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. ക്യാപ്റ്റന്‍ തമീം ഇക്ബാലും(11), ലിറ്റണ്‍ ദാസും(0) മൂന്ന് ഓവറിനുള്ളില്‍ മടങ്ങി. സാം കറനാണ് ഇരുവരെയും മടക്കിയത്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഷാന്‍റോയും മുഷ്ഫീഖുറും ചേര്‍ന്ന് 98 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി ബംഗ്ലാദേശിനെ കരകയറ്റി. ഷാന്‍റോ(71 പന്തില്‍ 53) റണ്‍ ഔട്ടായശേഷം ക്രീസിലെത്തിയ ഷാക്കിബും തകര്‍ത്തടിച്ചതോടെ ബംഗ്ലാദേശ് വമ്പന്‍ സ്കോര്‍ നേടുമെന്ന് കരുതിയെങ്കിലും മുഷ്ഫീഖുറിനെ(70) മടക്കി ആദില്‍ റഷീദ് ബംഗ്ലാദേശിന് കടിഞ്ഞാണിട്ടു.
അരങ്ങേറ്റ മത്സരത്തില്‍ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി ഇംഗ്ലണ്ട് താരം റെഹാന്‍ അഹമ്മദ്
ഒരറ്റത്ത് ഷാക്കിബ് അടി തുടര്‍ന്നെങ്കിലും കൂട്ടിന് ആരുമുണ്ടായില്ല. മുഷ്ഫീഖുര്‍ മടങ്ങിയശേഷം 15 റണ്‍സെടുത്ത ആഫിഫ് ഹൊസൈന്‍ മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കടന്നത്. 48-ാം ഓവറില്‍ പൊരുതി നിന്ന ഷാക്കിബിനെ(71 പന്തില്‍ 75) മടക്കി ജോഫ്ര ആര്‍ച്ചറാണ് ബംഗ്ലാദേശ് 250 കടക്കുന്നത് തടഞ്ഞത്.
ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ 35 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ സാം കറന്‍, ആദില്‍ റഷീദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അരങ്ങേറ്റ മത്സരം കളിച്ച റെഹാന്‍ അഹമ്മദ് ഒരു വിക്കറ്റെടുത്തു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ട് പരമ്പരയില്‍ 2-0ന് മുന്നിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!