ഫെമിനിസ്റ്റുകള്‍ എന്തും പറയട്ടെ, പെണ്‍മക്കളെ ഔട്ട് ഡോര്‍ ഗെയിമുകളില്‍ നിന്ന് വിലക്കി; അഫ്രീദിയുടെ വെളിപ്പെടുത്തല്‍

By Web TeamFirst Published May 12, 2019, 2:46 PM IST
Highlights

"ഫെമിനിസ്റ്റുകള്‍ എന്തും പറയട്ടെ, എന്‍റെ മക്കള്‍ക്ക് ഏത് കായികയിനം വേണമെങ്കിലും കളിക്കാനുള്ള അനുവാദമുണ്ട്. പക്ഷേ, ഇന്‍ഡോറില്‍ ആണെന്ന് മാത്രം".

ലാഹോര്‍: ഔട്ട് ഡോര്‍ ഗെയിമുകളില്‍ നിന്ന് പെണ്‍മക്കളെ വിലക്കിയിരുന്നതായി പാക്കിസ്‌ഥാന്‍ ക്രിക്കറ്റ് ഷാഹിദ് അഫ്രീദിയുടെ വെളിപ്പെടുത്തല്‍. വിവാദത്തിരി കൊളുത്തിയ 'ഗെയിം ചേഞ്ചര്‍' എന്ന ആത്മകഥയിലാണ് അഫ്രീദി ഇക്കാര്യം വ്യക്തമാക്കിയത്. സാമൂഹികവും മതപരവുമായ കാരണങ്ങള്‍ കൊണ്ടാണ് തന്‍റെ നാല് പെണ്‍മക്കളെ ഇത്തരത്തില്‍ വിലക്കിയതെന്ന് അഫ്രീദി പറയുന്നു.

'എന്‍റെ പെണ്‍മക്കള്‍ക്ക് ഏത് കായികയിനം വേണമെങ്കിലും കളിക്കാനുള്ള അനുവാദമുണ്ട്. പക്ഷേ, ഇന്‍ഡോറില്‍ ആണെന്ന് മാത്രം. ക്രിക്കറ്റ് തന്‍റെ മക്കള്‍ കളിക്കാന്‍ പാടില്ല. പൊതുസ്ഥലങ്ങളിലുള്ള മത്സരങ്ങളില്‍ അവര്‍ പങ്കെടുക്കാന്‍ പാടില്ല. എന്‍റെ തീരുമാനത്തെ കുറിച്ച് ഫെമിനിസ്റ്റുകള്‍ക്ക് എന്തും പറയാം'- അഫ്രീദി ആത്മകഥയില്‍ എഴുതിയതായി ദ് എക്‌സ്‌പ്രസ് ട്രൈബൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.

 

അഫ്രീദിയുടെ ആത്മകഥ ഇതിനകം വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. കശ്‌മീരിനെ കുറിച്ചുള്ള നിലപാടും 2010ലെ ഒത്തുകളി വിവാദത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകളും ഗെയിം ചേഞ്ചറെ വാര്‍ത്തകളില്‍ നിറച്ചു. ഒത്തുകളി വിവാദത്തെ കുറിച്ച് തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്നാണ് അഫ്രീദിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറുമായുള്ള ഏറ്റുമുട്ടലും ഇതിനിടെ വന്‍ വിവാദമായി. 

click me!