- Home
- Sports
- Cricket
- കാത്തുകാത്തിരുന്ന ഇന്ത്യ-പാകിസ്ഥാന്‍ ആവേശ പോരാട്ടം നാളെ; മത്സര സമയം, സൗജന്യമായി കാണാനുള്ള വഴികള്‍, കാലാവസ്ഥ പ്രവചനം
കാത്തുകാത്തിരുന്ന ഇന്ത്യ-പാകിസ്ഥാന്‍ ആവേശ പോരാട്ടം നാളെ; മത്സര സമയം, സൗജന്യമായി കാണാനുള്ള വഴികള്‍, കാലാവസ്ഥ പ്രവചനം
ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ടി20 പോരാട്ടം നാളെ കൊളംബോയിൽ നടക്കും. സൂപ്പർ 8 ഉറപ്പിക്കാൻ ഇരു ടീമുകളും ഇറങ്ങുമ്പോൾ, സ്പിന്നിനെ തുണക്കുന്ന പിച്ചും സഞ്ജു സാംസണിന്റെ സാധ്യമായ സാന്നിധ്യവും മത്സരത്തിന് ആവേശം കൂട്ടുന്നു.

കാത്തിരുന്ന പോരാട്ടം
ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ബ്ലോക്ക്ബസ്റ്റർ പോരാട്ടം നാളെ കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കും. ടി20 ലോകകപ്പിലെ ഗ്രൂപ്പ് എയിലെ കരുത്തർ തമ്മിലുള്ള ഈ പോരാട്ടം രാത്രി 7 മണിക്കാണ് ആരംഭിക്കുന്നത്.
സൂപ്പര്‍ 8 ഉറപ്പിക്കാൻ
ഗ്രൂപ്പ് എയിൽ നിലവിൽ ഇന്ത്യയും പാകിസ്ഥാനും ഒന്നും രണ്ടും സ്ഥാനത്താണ്. യുഎസ്എ, നമീബിയ എന്നിവർക്കെതിരായ വിജയങ്ങളുമായി സൂര്യകുമാർ യാദവിന്‍റെ കീഴിലുള്ള ടീം ഇന്ത്യ അപരാജിതരായി മുന്നേറുന്നു. മറുവശത്ത് നെതർലൻഡ്സിനെയും യുഎസ്എയെയും തകർത്ത് പാകിസ്ഥാനും 4 പോയിന്‍റുമായി ഒപ്പത്തിനൊപ്പമുണ്ട്. നാളെ ജയിക്കുന്ന ടീമിന് സൂപ്പർ 8 റൗണ്ട് ഏറെക്കുറെ ഉറപ്പിക്കാം.
മഴ വില്ലനാകുമോ
കാലാവസ്ഥാ പ്രവചനമനുസരിച്ച് നാളെ പകല്‍ കൊളംബോയില്‍ മഴ സാധ്യതയുണ്ട്. എന്നാല്‍ മത്സരസമയത്ത് മഴ പെയ്യാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. എങ്കിലും മഴ പെയ്താല്‍ മത്സരം വൈകാനുള്ള സാധ്യതയും മുന്നിലുണ്ട്.
പിച്ച് സ്പിന്നിനെ തുണക്കുമോ
കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ച് പരമ്പരാഗതമായി സ്പിന്നിനെ തുണക്കുന്നതാണ്. സിംബാബ്‌വെ കഴിഞ്ഞ ദിവംസം ഓസ്ട്രേലിയയെ അട്ടിമറിച്ചത് ഇതേവേദിയിലാണ്. ഇരു ടീമും സ്പിന്നര്‍മാര്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ടീമിനെ ഗ്രൗണ്ടിലിറക്കാനാണ് സാധ്യത.
സഞ്ജുവിന്‍റെ സാധ്യതകള്‍
മലയാളി താരം സഞ്ജു സാംസണ്‍ നാളെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കളിക്കാനുള്ള സാധ്യതകളുണ്ട്. അസുഖബാധിതനായ അഭിഷേക് ശര്‍മക്ക് കളിക്കാനായില്ലെങ്കില്‍ സഞ്ജു നാളെ ഓപ്പണറായി പ്ലേയിംഗ് ഇലവനിലെത്തും.
മത്സരം എപ്പോൾ
ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ മത്സരം ആരംഭിക്കുക. 6.30നാണ് മത്സരത്തിന് ടോസ് വീഴുക.
ടിവിയില്‍ കാണാന്‍
ഇന്ത്യയിൽ സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്ക് ചാനലുകളിൽ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം തത്സമയം കാണാം.
ലൈവ് സ്ട്രീമിംഗ്
ജിയോ ഹോട്ട്സ്റ്റാർ ആപ്പിലും വെബ്‌സൈറ്റിലും മത്സരം ലൈവ് ആയി കാണാവുന്നതാണ്. ജിയോ ഉപയോക്താക്കള്‍ക്ക് മത്സരം സൗജന്യമായി കാണാനാവും. മറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരും ലോകകപ്പ് സൗജന്യമായി കാണാനുള്ള വിവിധ റീചാര്‍ജ് പാക്കേജുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഇന്ത്യ സ്ക്വാഡ്
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, തിലക് വർമ്മ, സഞ്ജു സാംസൺ, ശിവം ദുബെ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, റിങ്കു സിംഗ്.
പാകിസ്ഥാൻ സ്ക്വാഡ്
സൽമാൻ അലി ആഘ (ക്യാപ്റ്റൻ), അബ്രാർ അഹമ്മദ്, ബാബർ അസം, ഫഹീം അഷ്‌റഫ്, ഫഖർ സമാൻ, ഖ്വാജ നഫായ്, മുഹമ്മദ് നവാസ്, മുഹമ്മദ് സൽമാൻ മിർസ, നസീം ഷാ, സാഹിബ്സാദ ഫർഹാൻ, സയിം അയൂബ്, ഷഹീൻ ഷാ അഫ്രീദി, ഷദാബ് ഖാൻ, ഉസ്മാൻ ഖാൻ, ഉസ്മാൻ താരിഖ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

