
അഹമ്മദാബാദ്: ഐപിഎല്‍ പതിനഞ്ചാം സീസണില്‍(IPL 2022) പിച്ചൊരുക്കിയ ക്യുറേറ്റര്‍മാര്‍ക്കും ഗ്രൗണ്ട് സ്റ്റാഫിനും 1.25 കോടി രൂപ പ്രഖ്യാപിച്ച് ബിസിസിഐ(BCCI). ഐപിഎല്‍ പതിനഞ്ചാം സീസണിന്‍റെ ഭാഗമായ ആറ് വേദികളിലേയും സ്റ്റാഫിന് തുക ലഭിക്കും. ഇക്കാര്യം ബിസിസിഐ സെക്രട്ടറി(BCCI Secretary) ജയ് ഷായാണ്(Jay Shah) ട്വിറ്ററിലൂടെ അറിയിച്ചത്.
വാശിയേറിയ നിരവധി മത്സരങ്ങള്‍ നമ്മള്‍ കണ്ടു. അതിന് എല്ലാവരുടേയും കഠിനാധ്വാനത്തിന് നന്ദി പറയുകയാണ്. ക്യൂറേറ്റര്‍മാരും ഗ്രൗണ്ട് സ്റ്റാഫും അണ്‍സങ് ഹീറോമാരാണ് എന്നും ജയ് ഷാ പറഞ്ഞു.
ഐപിഎല്‍ 2022 സീസണില്‍ 74 മത്സരങ്ങളാണ് അരങ്ങേറിയത്. ഇതില്‍ 70 മത്സരങ്ങള്‍ക്കും മുംബൈയും പുനെയും വേദിയായി. വാംഖഡെ സ്റ്റേഡിയം, ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയം, നവി മുംബൈ സ്റ്റേഡിയം എന്നിവയായിരുന്നു വേദികള്‍. ആദ്യ ക്വാളിഫയറിനും എലിമിനേറ്ററിനും കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സും രണ്ടാം ക്വാളിഫയറിനും കലാശപ്പോരിനും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയവും വേദിയായി.
ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ് ടീമിന്‍റെ കന്നി സീസണില്‍ തന്നെ കിരീടത്തില്‍ മുത്തമിട്ടിരുന്നു. 131 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്ത് 18.1ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഹാര്‍ദിക് പാണ്ഡ്യ 30 പന്തില്‍ 34 റണ്‍സെടുത്ത് നിര്‍ണായക സംഭാവന നല്‍കി. 45 റണ്‍സെടുത്ത ശുഭ്‌മാന്‍ ഗില്ലാണ് ടോപ് സ്‌കോറര്‍. സ്കോര്‍ രാജസ്ഥാന്‍ റോയല്‍സ്: 20 ഓവറില്‍ 130-9, ഗുജറാത്ത് ടൈറ്റന്‍സ്: 18.1 ഓവറില്‍ 133-3. 35 പന്തില്‍ 39 റണ്‍സെടുത്ത ബട്‌ലറാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. ഗുജറാത്തിനായി ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ സായ് കിഷോര്‍ രണ്ടും റാഷിദ് ഖാന്‍ ഒരു വിക്കറ്റ് വീതം വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!