സൗരവ് ഗാംഗുലിയുടെ വഴിയെ ഇന്ത്യന്‍ ക്രിക്കറ്റ്; നിര്‍ണായക തീരുമാനവുമായി ബിസിസിഐ

By Web TeamFirst Published Dec 1, 2019, 3:38 PM IST
Highlights

ബിസിസിഐ തീരുമാനത്തിന് സുപ്രീംകോടതി അംഗീകാരം നല്‍കിയാല്‍ അത് ചരിത്ര സംഭവമാകും. ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്ത് ഒന്‍പത് മാസം മാത്രം കാലാവധിയുള്ള ഗാംഗുലിക്ക് മൂന്ന് വര്‍ഷം തുടരാന്‍ ഇതോടെ സാധിക്കും.  

മുംബൈ: ബിസിസിഐ ഭാരവാഹികളുടെ കാലാവധി പരിമിതപ്പെടുത്തിയ ലോധ കമ്മിറ്റി നിര്‍ദേശങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനം. മുംബൈയില്‍ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 88-ാം ജനറല്‍ബോഡി യോഗമാണ് നിര്‍ണായക തീരുമാനമെടുത്തത്. ബിസിസിഐ സെക്രട്ടറി ജയ് ഷാ ഐസിസി ചീഫ് എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തില്‍ പ്രതിനിധിയായേക്കും എന്നും റിപ്പോര്‍ട്ടുണ്ട്. 

ഇതനുസരിച്ച് സൗരവ് ഗാംഗുലി അധ്യക്ഷനായ ഭരണസമിതിക്ക് മൂന്ന് വര്‍ഷം അധികാരത്തില്‍ തുടരാനായേക്കും. ബിസിസിഐ സെക്രട്ടറി ജയ് ഷായ്‌ക്കും ഭേദഗതിയുടെ പ്രയോജനം കിട്ടും. എന്നാല്‍ ഭേദഗതിയില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സുപ്രീംകോടതിയാണ്. അനുമതിക്കായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. 

ഒക്‌ടോബര്‍ 23ന് ബിസിസിഐ വാര്‍ഷിക യോഗത്തിലാണ് പ്രസിഡന്‍റായി സൗരവ് ഗാംഗുലി ചുമതലയേറ്റത്. ബിസിസിഐ തലപ്പത്ത് എത്തും മുന്‍പ് അഞ്ച് വര്‍ഷക്കാലം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായിരുന്നു സൗരവ് ഗാംഗുലി. നിലവിലെ നിയമം പ്രകാരം ഒരാള്‍ക്ക് ആറ് വര്‍ഷം മാത്രമേ ഭരണരംഗത്ത് തുടരാനാകൂ. ഈ തടസം നീക്കാനാണ് ബിസിസിഐ ജനറല്‍ബോഡി നിര്‍ണായക തീരുമാനമെടുത്തത്. 
 

click me!