
മുംബൈ: ഇതിഹാസ താരം രാഹുല്‍ ദ്രാവിഡ്(Rahul Dravid) മുഖ്യ കോച്ചാകും എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലും ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്‍റെ(Team India) പരിശീലകര്‍ക്കായി അപേക്ഷ ക്ഷണിച്ച് ബിസിസിഐ(BCCI). മുഖ്യ പരിശീലകന്‍, ബാറ്റിംഗ് കോച്ച്, ബൗളിംഗ് കോച്ച്, ഫീല്‍ഡിംഗ് കോച്ച് എന്നിവയ്‌ക്ക് പുറമെ ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ(National Cricket Academy) സ്‌പോര്‍ട്‌സ് സയന്‍സ്/മെഡിസിന്‍ തലവന്‍ സ്ഥാനത്തേക്കും അപേക്ഷകള്‍ ക്ഷണിച്ചതായാണ് ബിസിസിഐയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
ടീം ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഒക്‌ടോബര്‍ 26 വൈകിട്ട് അഞ്ച് മണിയാണ് അപേക്ഷ നല്‍കാനുള്ള അവസാന സമയം. മറ്റ് ചുമതലകളിലേക്ക് അപേക്ഷിക്കാന്‍ നവംബര്‍ മൂന്ന് വരെ അവസരമുണ്ട്.
യുഎഇയിലും ഒമാനിലുമായി നടക്കുന്ന ടി20 ലോകകപ്പോടെയാണ് രവി ശാസ്‌ത്രിയുടെ നേതൃത്വത്തിലുള്ള നിലവിലെ പരിശീലക സംഘത്തിന്‍റെ കാലാവധി അവസാനിക്കുന്നത്. ഇതോടെ നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതല വഹിക്കുന്ന ബാറ്റിംഗ് ജീനിയസ് രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പരിശീലകനായെത്തുമെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ നേരത്തെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ദുബായില്‍ ഐപിഎല്‍ ഫൈനലിനിടെ ദ്രാവിഡിനെ കണ്ട ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ഇക്കാര്യം ഉറപ്പാക്കിയതായായിരുന്നു വാര്‍ത്ത.
രണ്ട് വര്‍ഷത്തേക്ക് റെക്കോര്‍ഡ് പ്രതിഫലമാണ് ദ്രാവിഡിന് ബിസിസിഐ ഓഫര്‍ ചെയ്തിരിക്കുന്നത്. ദ്രാവിഡിന്‍റെ വിശ്വസ്തനായ പാരസ് മാബ്രേ ബൗളിംഗ് പരിശീലകനാകും എന്നും ടി20 ലോകകപ്പിന് ശേഷം ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഇരുവരും ചുമതലയേല്‍ക്കും എന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. രണ്ട് ടെസ്റ്റും മൂന്ന് ടി20യുമാണ് കിവീസിനെതിരെ ഇന്ത്യ കളിക്കേണ്ടത്.
നേരത്തെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളെ ആറ് വര്‍ഷക്കാലമായി പരിശീലിപ്പിക്കുന്ന പരിചയം ദ്രാവിഡിനുണ്ട്. ഐപിഎല്‍ ടീമുകളുടെ ഉപദേശകനുമായിരുന്നു.
അതേസമയം ടീം ഇന്ത്യയുടെ പരിശീലകനായി രാഹുല്‍ ദ്രാവിഡ് വരുന്നതിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ടി20 ലോകകപ്പിന് മുന്നോടിയായി ക്യാപ്റ്റന്‍മാരുടെ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ദ്രാവിഡ് പരിശീലകനാവുന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് കോലി പറഞ്ഞത്.
രവി ശാസ്ത്രിയെ മറികടക്കും; പരിശീലക സ്ഥാനത്തേക്ക് വരുന്ന രാഹുല്‍ ദ്രാവിഡിന് റെക്കോഡ് തുക പ്രതിഫലം!
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!