
മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അടുത്ത ആഴ്‌ച പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ടെസ്റ്റ് ടീമിലേക്ക് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ മടക്കിക്കൊണ്ട് വരുന്ന കാര്യം സെലക്‌ടര്‍മാര്‍ പരിഗണിക്കും. സമീപകാലത്ത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തോല്‍വി നേരിട്ട സാഹചര്യത്തില്‍ ടീം ശക്തിപ്പെടുത്തിന്‍റെ ഭാഗമായാണ് ഹാര്‍ദിക്കിനെ തിരിച്ചുവിളിക്കാന്‍ സെലക്ടര്‍മാര്‍ ആലോചിക്കുന്നത്. എന്നാല്‍ ഹാര്‍ദിക്കിന്‍റെ സമ്മതം തേടിയ ശേഷമാകും ബിസിസിഐ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. 2018 ജൂണിലെ ഇംഗ്ലണ്ട് പര്യടനത്തിലാണ് ഹാര്‍ദിക് അവസാനമായി ടെസ്റ്റ് മത്സരം കളിച്ചത്.
'ഹാര്‍ദിക് പാണ്ഡ്യ തീര്‍ച്ചയായും ടെസ്റ്റ് ടീമിലേക്ക് ഒരു ഓപ്‌ഷനാണ്. എന്നാല്‍ ടെസ്റ്റ് തിരിച്ചുവരവ് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളേണ്ടത് അദേഹമാണ്. ഹാര്‍ദിക് വെള്ള ജേഴ്‌സിയില്‍ മടങ്ങിവരാന്‍ സെലക്‌ടര്‍മാര്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യ മൂന്ന് ഫോര്‍മാറ്റിലും കളിക്കാനുള്ള സാഹചര്യത്തിലാണോ? പ്രത്യേകിച്ച്, ഏകദിനത്തിലെ നിര്‍ണായക താരമായി പരിഗണിക്കപ്പെടുന്നതിനാല്‍. അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് ഹാര്‍ദിക്കാണ്' എന്നും ബിസിസിഐ വൃത്തങ്ങള്‍ ഇന്‍സൈഡ് സ്പോര്‍ടിനോട് പറഞ്ഞു. വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ തെരഞ്ഞെടുക്കാന്‍ അടുത്ത ആഴ്‌ച ശിവ് സുന്ദര്‍ ദാസിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി യോഗം ചേരും എന്നാണ് സൂചന.
ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിനെ കുറിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് ഹാര്‍ദിക് പാണ്ഡ്യ മനസുതുറന്നിരുന്നു. 'എനിക്ക് വീണ്ടും ടെസ്റ്റ് കളിക്കണമെങ്കില്‍ അതിന്‍റെ മാര്‍ഗത്തിലൂടെ കടന്നുപോകണം. ടെസ്റ്റ് കളിക്കാന്‍ യോഗ്യതയുണ്ട് എന്ന് ഉറപ്പായ ശേഷമേ തിരിച്ചുവരാനാകൂ. അതിനാല്‍ തന്നെ ഓസ്ട്രേലിയക്ക് എതിരായ ഫൈനലില്‍ ഞാനുണ്ടാവില്ല. ടീമില്‍ സ്ഥാനം അര്‍ഹനാണ് എന്ന് തോന്നുന്നത് വരെ ടെസ്റ്റ് സ്‌ക്വാഡിലേക്ക് താനുണ്ടാകില്ല' എന്നുമായിരുന്നു അന്ന് ഹാര്‍ദിക് പാണ്ഡ്യയുടെ വാക്കുകള്‍.
Read more: ചേതേശ്വര്‍ പൂജാര ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തേക്ക്? പകരക്കാരനാവാന്‍ സാധ്യത യുവതാരം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം