
കൊളംബൊ: ഇന്ത്യയുടെ പേര് 'ഭാരത്' എന്നാക്കണമെന്നുള്ള ചര്‍ച്ച ഇപ്പോഴും സജീവമാണ്. എന്നാല്‍ ഭരണത്തലത്തില്‍ അംഗീകാരമൊന്നും ആയിട്ടില്ലെന്ന് മാത്രം. ഇതിനിടെ പേര് മാറ്റത്തെ പിന്തുണച്ച് ക്രിക്കറ്റ് രംഗത്തുള്ളവര്‍ പലരും രംഗത്തെത്തിയിരുന്നു. ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌ക്കറായിരുന്നു അതില്‍ പ്രമുഖന്‍. പേര് ഭാരത് എന്നായാല്‍ ഐപിഎല്‍, ബിസിസിഐ തുടങ്ങിയതിന്റെ പേരുകള്‍ മാറുമെന്ന രീതിയിലുള്ള ട്രോളുകള്‍ വന്നിരുന്നു.
ഇപ്പോള്‍ ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിനെ 'ഭാരത്' എന്നുള്ള കീവേര്‍ഡ് ഒരിക്കല്‍കൂടി ചര്‍ച്ചയാവുകയാണ്. മത്സരം നടക്കുമ്പോള്‍ എക്‌സില്‍ (മുമ്പത്തെ ട്വിറ്റര്‍) ട്രന്റിംഗ് ആയത് #BHAvsPAK എന്ന ഹാഷ് ടാഗാണ്. #BharatvsPakistan എന്ന ടാഗും പലരും ഉപയോഗിച്ചിട്ടുണ്ട്. ചില പോസ്റ്റുകള്‍ വായിക്കാം...
സൂപ്പര്‍ ഫോറില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ഇപ്പോള്‍ മഴ തടസപ്പെടുത്തിയിരിക്കുകയാണ്. 24.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തിരിക്കെയാണ് മഴയെത്തിയത്. രോഹിത് ശര്‍മ (56), ശുഭ്മാന്‍ ഗില്‍ (58) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. വിരാട് കോലി (8), കെ എല്‍ രാഹുല്‍ (17) എന്നിവരാണ് ക്രീസില്‍. ഷദാബ് ഖാന്‍, ഷഹീന്‍ അഫ്രീദി എന്നിവര്‍ക്കാണ് വിക്കറ്റുകള്‍.
ഓപ്പണര്‍മാര്‍ ഗംഭീര തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും 121 റണ്‍സ് കൂട്ടിചേര്‍ത്തു. ഗില്ലായിരുന്നു കൂടുതല്‍ അപകടകാരി. രോഹിത്താവട്ടെ നസീം ഷാക്കെതിരെ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയും ചെയ്തു. എങ്കിലും ഷഹീനെതിരെ സിക്‌സടിച്ചാണ് രോഹിത് തുടങ്ങിയത്. മറുവശത്ത് ഗില്‍ ഉത്തരവാദിത്തം ഏറ്റെടുത്തു. നസീമിനെതിരെ വിയര്‍ത്തെങ്കിലും വൈകാതെ രോഹിത്തും സ്വതസിദ്ധമായ ശൈലിയിലേക്ക് മാറി. രോഹിത്താണ് ആദ്യം മടങ്ങുന്നത്.
ഷദാബിനെ ലോങ് ഓഫിലൂടെ കളിക്കനുള്ള ശ്രമത്തില്‍ ഫഹീം അഷ്‌റഫിന് ക്യാച്ച് നല്‍കി. 49 പന്തുകള്‍ നേരിട്ട താരം നാല് സിക്‌സും ആറ് ഫോറും നേടിയിരുന്നു. അടുത്ത ഓവറില്‍ ഗില്ലും വിക്കറ്റ് നല്‍കി. ഷഹീന്റെ സ്ലോബോള്‍ മനസിലാക്കാന്‍ ഗില്ലിന് സാധിച്ചില്ല. ഷോര്‍ട്ട് കവറില്‍ അഗ സല്‍മാന് ക്യാച്ച്. 52 പന്തുകള്‍ നേരിട്ട താരം 10 ബൗണ്ടറികള്‍ നേടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!