
ലക്‌നൗ: ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് ഇനി തന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമല്ലെന്നും, ഇന്ത്യന്‍ ടീമിന് പുറത്തുള്ള ജീവിതവുമായി താന്‍ പൊരുത്തപ്പെട്ടു കഴിഞ്ഞെന്നും വെറ്ററന്‍ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍. ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടു മാത്രമാണ് താനിപ്പോഴും കളിക്കുന്നതെന്നും താരം പറഞ്ഞു. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് 36കാരനായ ഭുവനേശ്വര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2022 അവസാനമാണ് ഭുവനേശ്വര്‍ ഒടുവില്‍ ഇന്ത്യക്കായി കളിച്ചത്.
ഇന്ത്യക്കായി 21 ടെസ്റ്റുകളും 121 ഏകദിനങ്ങളും 87 ടി20കളും കളിച്ചിട്ടുള്ള താരം, ആര്‍സിബി ടീമിനൊപ്പം 2026ലെ ഐപിഎല്‍ കിരീടം നേടിയ ടീമിലും അംഗമായിരുന്നു. രാജ്യത്തെ പ്രതിനിധീകരിക്കുകയെന്ന തന്റെ സ്വപ്നം ഇതിനകം സാക്ഷാത്കരിച്ചതിനാല്‍, ഇനി സ്വയം തെളിയിക്കേണ്ട യാതൊരു സമ്മര്‍ദ്ദവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ''ഞാന്‍ ഐപിഎല്ലും ആഭ്യന്തര ക്രിക്കറ്റും കളിക്കുന്നത് ക്രിക്കറ്റിനോടുള്ള ഇഷ്ടം കൊണ്ടാണ്. ഞാന്‍ ഇതിനകം ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. അതുകൊണ്ട് ഇനി നേടേണ്ടിയിരിക്കുന്ന ഒന്നല്ല അത്. എനിക്ക് മറ്റൊരു അവസരം ലഭിക്കുകയാണെങ്കില്‍ അത് വലിയൊരു കാര്യമാണ്. ഞാന്‍ ഇപ്പോള്‍ ചെയ്യുന്നതെല്ലാം കളിയിയോടുള്ള സ്‌നേഹം കൊണ്ടാണ്.'' ഭുവി പറഞ്ഞു.
അദ്ദേഹം തുടര്‍ന്നു...''ഞാന്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നു, യുപി ടി20 ലീഗ് കളിക്കുന്നു. ക്രിക്കറ്റ് ഞാന്‍ കളിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമ്പോള്‍ തന്നെ, ആവശ്യത്തിന് വിശ്രമവും വീണ്ടെടുക്കലും ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.'' ഇന്ത്യന്‍ പേസര്‍ പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ജീവിതത്തെക്കുറിച്ച് സംസാരിച്ച ഭുവനേശ്വര്‍, യാതൊരുവിധ ഖേദമോ നിരാശയോ ഇല്ലാതെ മുന്നോട്ട് പോകാന്‍ തന്റെ കുടുംബ അന്തരീക്ഷം ഏറെ സഹായിച്ചതായി വ്യക്തമാക്കി. ''ഞാന്‍ സമാധാനത്തോടെയാണ് മുന്നോട്ട് പോകുന്നത്. അതിനുള്ള ക്രെഡിറ്റ് ഞാന്‍ എന്റെ കുടുംബത്തിന് നല്‍കുന്നു. വീട്ടില്‍ ഞങ്ങള്‍ ഒരിക്കലും ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാറില്ല. ഞാന്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമോ ഇല്ലയോ, എന്തുകൊണ്ട് എന്നെ തിരഞ്ഞെടുത്തില്ല, അല്ലെങ്കില്‍ എവിടെയാണ് പിഴച്ചത് എന്നതിനെക്കുറിച്ചൊന്നും ഞങ്ങള്‍ സംസാരിക്കാറില്ല.'' താരം പറഞ്ഞു.
''മാറ്റങ്ങള്‍ കായികരംഗത്തിന്റെ ഭാഗമാണെന്ന് ഞാന്‍ മനസിലാക്കുന്നു. തലമുറകള്‍ മാറുന്നുവെന്ന് ഞാന്‍ മനസിലാക്കുന്നു. ഇത് അനുഭവിച്ചറിയുന്ന ആദ്യത്തെ കളിക്കാരനല്ല ഞാന്‍, അവസാനത്തെയാളും ആയിരിക്കില്ല. അത് കളിയുടെ ഭാഗമാണ്. കുടുംബം ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. ഞാന്‍ എവിടെയാണോ അവിടെ ഞാന്‍ സന്തോഷവാനാണ്.'' അദ്ദേഹം വ്യക്തമാക്കി.
2026 ഐപിഎല്ലില്‍ 16 മത്സരങ്ങളില്‍ നിന്ന് 28 വിക്കറ്റുകള്‍ വീഴ്ത്തിയ ഭുവനേശ്വര്‍, ഇന്ത്യയില്‍ ഫാസ്റ്റ് ബൗളിംഗിന്റെ വളര്‍ച്ചയ്ക്ക് കാരണക്കാരായത് ഐപിഎല്ലും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി, കോച്ച് രവി ശാസ്ത്രി എന്നിവരുടെ ദീര്‍ഘവീക്ഷണവുമാണെന്ന് ചൂണ്ടിക്കാണിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!