
മുംബൈ: ഐപിഎല്ലിന് മുമ്പ് മുന്‍ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിന് കനത്ത തിരിച്ചടി. ഇന്ത്യൻ ടീമിന്‍റെ ഓസ്ട്രേലിയൻ പര്യടനത്തിനിടെ പരിക്കറ്റ് വിശ്രമത്തിലുള്ള പേസര്‍ ജസപ്രീത് ബുമ്രക്ക് ഐപിഎല്‍ മത്സരങ്ങളും നഷ്ടമാകുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഐപിഎല്ലിലെ ആദ്യ രണ്ടാഴ്ചയെങ്കിലും ബുമ്രക്ക് നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ മുംബൈയുടെ ആദ്യ നാലു കളികളിലും ബുമ്രക്ക് കളിക്കാനായേക്കില്ല. അടുത്ത മാസത്തോടെ മാത്രമെ ബുമ്ര മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം ചേരു. ഓസ്ട്രേലിയൻ പര്യടനത്തിനിടെ പരിക്കേറ്റ ബുമ്രക്ക് ചാമ്പ്യൻസ് ട്രോഫി പൂര്‍ണമായും നഷ്ടമായിരുന്നു. പരിക്കില്‍ നിന്ന് മോചിതനായെങ്കിലും ഇപ്പോള്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കായികക്ഷമത വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ് ബുമ്ര.
നിലവിലെ സാഹചര്യത്തില്‍ ബുമ്രക്ക് ഏപ്രില്‍ ആദ്യവാരം മാത്രമെ മുംബൈ ഇന്ത്യൻസിനൊപ്പം ചേരാനാകു എന്നാണ് റിപ്പോര്‍ട്ട്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നേരിയ തോതില്‍ ബൗളിംഗ് പരിശീലനം പുനരാരംഭിച്ചെങ്കിലും ചെറിയ ചെറിയ സ്പെല്ലുകള്‍ മാത്രമാണ് ബുമ്ര ഇപ്പോള്‍ എറിയുന്നത്. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മെഡിക്കല്‍ സംഘം നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് മാത്രമെ ബുമ്രക്ക് മുംബൈ ഇന്ത്യൻസിനൊപ്പം എന്ന് ചേരാന്‍ കഴിയുമെന്ന് വ്യക്തമാവു.
ഐപിഎല്ലിന് പിന്നാലെ ജൂണില്‍ ഇന്ത്യൻ ടീം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളുടെ പരമ്പര കളിക്കാന്‍ പോകുന്നുണ്ട്. രോഹിത് ശര്‍മ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം വിരമിച്ചാല്‍ ജസ്പ്രീത് ബുമ്രയെ ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റനാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇംഗ്ലണ്ട് പര്യടനത്തില്‍ പൂര്‍ണമായും ഫിറ്റ് ആയ ബുമ്രയെ ആവശ്യമുള്ളതിനാല്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കുന്നതിന് മുമ്പ് ഇത് കൂടി കണക്കിലെടുക്കുമെന്നാണ് കരുതുന്നത്.
ഈ മാസം 22ന് തുടങ്ങുന്ന ഐപിഎല്ലില്‍ 23ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ആണ് മുംബൈയുടെ ആദ്യ മത്സരം. 29ന് ഗുജറാത്തിനെയും 31ന് നിലവിലെ ചാമ്പ്യൻമാരായ കൊല്‍ക്കത്തയെയും ഏപ്രില്‍ നാലിന് ലഖ്നൗവിനെയുമാണ് മുംബൈ ആദ്യ നാലു കളികളില്‍ നേരിടുക. കഴിഞ്ഞ സീസണില്‍ ഏറ്റവും അവസാന സ്ഥാനത്താണ് മുംബൈ ഫിനിഷ് ചെയ്തത്. ജസ്പ്രീത് ബുമ്രക്ക് പുറമെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പേസറായ മായങ്ക് യാദവിനും ഐപിഎല്ലില്‍ ആദ്യ മത്സരങ്ങള്‍ നഷ്ടമാകുമെന്നാണ് സൂചന.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക