
ബെംഗളൂരു: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആശ്വാസവാർത്ത. ബെംഗളൂരുവിലെ ബിസിസിഐ സെന്‍റർ ഓഫ് എക്‌സലൻസിൽ നടന്ന കായികക്ഷമതാ പരിശോധന പേസര്‍ ജസ്പ്രീത ബുംറ വിജയകരമായി പൂര്‍ത്തിയാക്കി. നേരത്തെ പ്രഖ്യാപിച്ച 15 അംഗ ഇന്ത്യൻ ടീമിൽ ബുംറയെ ഉൾപ്പെടുത്തിയിരുന്നെങ്കിലും, ഫിറ്റ്‌നസ് ക്ലിയറൻസ് ലഭിക്കുന്നതിന് വിധേയമായിട്ടായിരിക്കും ടീമിലുള്‍പ്പെടുത്തുക എന്ന് സെലക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ ബുംറയ്ക്ക് ലോർഡ്‌സിൽ നടന്ന അവസാന മത്സരത്തിൽ കളിക്കാൻ സാധിച്ചിരുന്നില്ല.
ഓഗസ്റ്റ് 15-ന് ഗാലെയിലാണ് ശ്രീലങ്കക്കെതികായ ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23-ന് കൊളംബോയിലും നടക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷ നിലനിർത്താൻ ഇന്ത്യയ്ക്ക് ശ്രീലങ്കയ്‌ക്കെതിരായ 2-0 വിജയം അനിവാര്യമാണ്. നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഒൻപത് മത്സരങ്ങളിൽ നിന്ന് നാല് ജയവും നാല് തോൽവിയുമായി 48.15 പോയിന്‍റ് ശതമാനത്തോടെ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഫൈനൽ യോഗ്യത ഉറപ്പാക്കാൻ ഇനി ശേഷിക്കുന്ന ഒൻപത് മത്സരങ്ങളിൽ കുറഞ്ഞത് ഏഴെണ്ണത്തിലെങ്കിലും ഇന്ത്യയ്ക്ക് ജയിക്കേണ്ടതുണ്ട്. അതിനാൽ ലങ്കയ്‌ക്കെതിരായ പരമ്പര 2-0 ന് തൂത്തുവാരുന്നത് ഇന്ത്യയ്ക്ക് നിർണായകമാണ്.
ബുംറയുടെ തിരിച്ചുവരവ് വലിയ ആശ്വാസമാണെങ്കിലും ടീമിലെ മറ്റ് പ്രമുഖ താരങ്ങളുടെ പരിക്ക് മാനേജ്‌മെന്‍റിന് തലവേദനയായി തുടരുകയാണ്. ഹാംസ്ട്രിംഗ്, ക്വാഡ്രിസെപ്സ് പരിക്കുകൾ മൂലം ഹർഷിത് റാണയും നിതീഷ് കുമാർ റെഡ്ഡിയും പരമ്പരയിൽ നിന്ന് പൂർണമായി ഒഴിവാക്കി. ഹാംസ്ട്രിംഗ് പ്രശ്നം മൂലം ഗാലെയിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ സ്പിന്നര്‍ വാഷിംഗ്ടൺ സുന്ദറും കളിക്കില്ല. പരിക്കുള്ള പേസര്‍ ആകാശ് ദീപിനും പരമ്പരയില്‍ കളിക്കാനാവില്ല.
ശുഭ്മൻ ഗിൽ നയിക്കുന്ന ഇന്ത്യൻ നിരയിൽ കെ.എൽ. രാഹുലാണ് വൈസ് ക്യാപ്റ്റൻ. പേസ് നിരയെ ബുംറ നയിക്കുമ്പോൾ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ എന്നിവർ ഒപ്പമുണ്ടാകും. രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതാർ, നവാഗതനായ സാരൻഷ് ജെയിൻ എന്നിവരാണ് സ്പിൻ നിരയിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!