'കായികക്ഷമതയില്ലെങ്കില്‍ ടീമിലെടുക്കരുത്', ബുമ്രക്ക് വിശ്രമം അനുവദിക്കുന്നതിനെതിരെ തുറന്നടിച്ച് മുന്‍ നായകന്‍

Published : Jul 17, 2025, 05:23 PM IST
Jasprit Bumrah

Synopsis

വിദേശ പരമ്പരക്കുള്ള ടീമിലുൾപ്പെട്ടാല്‍ എല്ലാ മത്സരങ്ങളും കളിക്കാന്‍ തയാറാവണം. അല്ലാതെ കളിക്കാരന്‍റെ ഇഷ്ടത്തിന് അനുസരിച്ചുള്ള ടെസ്റ്റുകളിലല്ല കളിപ്പിക്കേണ്ടതെന്നും വെങ്സര്‍ക്കാര്‍.

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ മൂന്ന് ടെസ്റ്റുകളില്‍ മാത്രം കളിപ്പിക്കാനുള്ള ഇന്ത്യൻ ടീം മാനേജ്മെന്‍റിന്‍റെ തീരുമാനത്തിനെതിരെ തുറന്നടിച്ച് മുന്‍ നായകന്‍ ദീലീപ് വെങ്‌സര്‍ക്കാര്‍. ഏതൊക്കെ ടെസ്റ്റില്‍ കളിക്കുമെന്ന് ഒരു കളിക്കാരന്‍ തീരുമാനിക്കുന്നത് ശരിയല്ലെന്നും കായികക്ഷമതയില്ലെങ്കില്‍ മാറി നില്‍ക്കുകയാണ് വേണ്ടതെന്നും വെങ്സര്‍ക്കാര്‍ പറഞ്ഞു.

ഇന്ത്യക്കായി കളിക്കുക എന്നതാണ് പ്രധാനം. ആദ്യ ടെസ്റ്റ് കഴിഞ്ഞ് ഏഴോ എട്ടോ ദിവസത്തെ ഇടവേള കഴിഞ്ഞാണ് രണ്ടാം ടെസ്റ്റ് നടന്നത്. എന്നിട്ടും ബുമ്രയെ രണ്ടാം ടെസ്റ്റില്‍ കളിപ്പിച്ചില്ല. ഇതൊരിക്കലും അംഗീകരിക്കാനാവില്ല. ഒരുപക്ഷെ ഗംഭീറിനും അഗാര്‍ക്കുമെല്ലാം ഇത് അംഗീകരിക്കാൻ പറ്റുമായിരിക്കും.അങ്ങനെ കളിക്കാനുള്ള കായികക്ഷമതയില്ലാത്തവരെ വിദേശ പരമ്പരക്കുള്ള ടീമിലെടുക്കരുത്. കളിക്കാരന്‍റെ ഇഷ്ടത്തിന് അനുസരിച്ചല്ല കളിക്കുന്ന ടെസ്റ്റുകള്‍ ഏതൊക്കെയെന്ന് തീരുമാനിക്കേണ്ടതെന്നും വെങ്സര്‍ക്കാര്‍ റേവ് സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കായികക്ഷമതയുണ്ടെങ്കില്‍ ഒരു കളിക്കാരനെ രാജ്യത്തിനായി എല്ലാ മത്സരങ്ങളിലും കളിപ്പിക്കണം. ബുമ്ര ലോകോത്തര ബൗളറാണ്. ഇന്ത്യക്കായി മത്സരങ്ങള്‍ ജയിപ്പിക്കാന്‍ കഴിവുള്ള താരവുമാണ്. അതുകൊണ്ട് തന്നെ വിദേശ പരമ്പരക്കുള്ള ടീമിലുൾപ്പെട്ടാല്‍ എല്ലാ മത്സരങ്ങളും കളിക്കാന്‍ തയാറാവണം. അല്ലാതെ കളിക്കാരന്‍റെ ഇഷ്ടത്തിന് അനുസരിച്ചുള്ള ടെസ്റ്റുകളിലല്ല കളിപ്പിക്കേണ്ടതെന്നും വെങ്സര്‍ക്കാര്‍ പറഞ്ഞു.

പരിക്ക് പറ്റാനുള്ള സാധ്യത കണക്കിലെടുത്ത് അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ മൂന്ന് ടെസ്റ്റില്‍ മാത്രമെ കളിക്കൂവെന്ന് ബുമ്രയും ഇന്ത്യൻ ടീം മാനേജ്മെന്‍റും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ടെസ്റ്റില്‍ കളിച്ച ബുമ്ര ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി തിളങ്ങി. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ ബുമ്രക്ക് വിക്കറ്റൊന്നും വീഴ്ത്താനാവാഞ്ഞതോടെ ഇന്ത്യ മത്സരം ഇന്ത്യ അഞ്ച് വിക്കറ്റിന് തോറ്റു. ബര്‍മിംഗ്ഹാമില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ബുമ്രക്ക് വിശ്രമം അനുവദിച്ചപ്പോള്‍ പകരമെത്തിയ ആകാശ് ദീപ് തിളങ്ങി. ഇന്ത്യ ടെസ്റ്റ് 336 റണ്‍സിന് ജയിച്ചു.

ലോര്‍ഡ്സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ കളിച്ച ബുമ്ര ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റുമെടുത്തു. എന്നാല്‍ ഇന്ത്യ മത്സരം 22 റണ്‍സിന് തോറ്റു. പരമ്പരയില്‍ ഇന്ത്യ 1-2ന് പിന്നില്‍ നില്‍ക്കുന്നതിനാല്‍ 23ന് മാഞ്ചസ്റ്റില്‍ തുടങ്ങുന്ന നാലാം ടെസ്റ്റില്‍ ബുമ്ര കളിക്കുമെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വെറും 11 ദിവസം! എത്ര അനായാസമാണ് ഓസ്‌ട്രേലിയ, ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ചത്?
'വാശിയും ആവേശവും അതിരുവിട്ടു'; ഇന്ത്യ-പാകിസ്ഥാന്‍ അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ കൊണ്ടും കൊടുത്തും താരങ്ങള്‍