
കൊളോംബോ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ സമനില പൊരുതി നേടി ശ്രീലങ്ക. ഫോളോഓണ്‍ വഴങ്ങി വീണ്ടും ബാറ്റിംഗിനെത്തിയ ശ്രീലങ്ക ഇന്ത്യന്‍ ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചെന്ന് പറയാം. രണ്ടാം ഇന്നിംഗ്സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സാണ് ശ്രീലങ്ക നേടിയത്. 264 പന്തില്‍ 133 റണ്‍സുമായി പുറത്താവാതെ നിന്ന സോണല്‍ ദിനുഷയാണ് ആതിഥേയര്‍ക്ക് വിജയതുല്യമായ സമനില സമ്മാനിച്ചത്. വാലറ്റത്ത് ലാഹിരു കുമാരയുടെ (90 പന്തില്‍ 2) പ്രകടനം നിര്‍ണായകമായി. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ, മാനവ് സുതര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 503നെതിരെ ശ്രീലങ്ക 290ന് എല്ലാവരും പുറത്താവുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സിലും ദിനുഷ (103) സെഞ്ചുറി നേടിയിരുന്നു. ഇന്ത്യക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ, മാനവ് സുതര്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം നേടി. സമനിലയോടെ രണ്ട് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 1-0ത്തിന് സ്വന്തമാക്കി.
ആറിന് 229 എന്ന നിലയിലാണ് ശ്രീലങ്ക അവസാന ദിനം ബാറ്റിംഗിനെത്തിയത്. കേഷാര നുവാന്ദ (150 പന്തില്‍ 46) വിക്കറ്റ് ഇന്ന് ആദ്യം നഷ്ടമായി. തുടര്‍ന്ന് പ്രഭാത് ജയസൂര്യ (28 പന്തില്‍ 2), ലാഹിരു കുമാര (90 പന്തില്‍ 12) എന്നിവര്‍ ദീര്‍ഘനേരം ചെറുത്തുനിന്നു. വിക്കറ്റെടുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. ഇരുവരും മടങ്ങിയെങ്കിലും അസിത ഫെര്‍ണാണ്ടോ (24 പന്തില്‍ പുറത്താവാതെ 0) ദിനുഷയ്‌ക്കൊപ്പം ക്രീസിലുറച്ചതോടെ ശ്രീലങ്ക അര്‍ഹിച്ച സമനില സ്വന്തമാക്കി. 264 പന്തുകള്‍ നേരിട്ട ദിനുഷ രണ്ട് സിക്‌സും എട്ട് ഫോറും പായിച്ചു. നാലാം ദിനം ലാഹിരു ഉഡാര (3), കാമില്‍ മിഷാര (32), കാമിന്ദു മെന്‍ഡിസ് (55), പസിന്ദു സൂര്യഭണ്ഡാര (92), ധനഞ്ജയ ഡിസില്‍വ (23), നിരോഷന്‍ ഡിക്ക്‌വെല്ല (6) എന്നിവരുടെ വിക്കറ്റുകള്‍ ലങ്കയ്ക്ക് നഷ്ടമായിരുന്നു.
നേരത്തെ, ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്‌സ് 290ന് അവസാനിക്കുകയായിരുന്നു. ദിനുഷ 103 റണ്‍സ് നേടിയിരുന്നു. സൂര്യഭണ്ഡാരയാണ് (80) മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. ഇന്ത്യക്ക് വേണ്ടി മാനവ് സുതര്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ ഒമ്പതിന് 503 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ധ്രുവ് ജുറല്‍ (പുറത്താവാതെ 115), ദേവ്ദത്ത് പടിക്കല്‍ (117) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.
171 പന്തിലാണ് ജുറെല്‍ സെഞ്ചുറി തികച്ചത്. ശ്രീലങ്കക്കായി അസിത ഫെര്‍ണാണ്ടോ നാലും പ്രഭാത് ജയസൂര്യ, കെഷാര നുവാന്ത എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!