
വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡ്- ഇംഗ്ലണ്ട് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. വെല്ലിംഗ്ടണ്‍, ബേസിന്‍ റിസേര്‍വില്‍ ഒരു ദിനവും ഒമ്പത് വിക്കറ്റും ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 210 റണ്‍സ്. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നിന് 48 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ആദ്യ ഇന്നിംഗ്‌സില്‍ ഫോളോഓണ്‍ വഴങ്ങിയ ന്യൂസിലന്‍ഡ് രണ്ടാം ഇന്നിംഗ്‌സില്‍ 483 റണ്‍സാണ് നേടിയത്. കെയ്ന്‍ വില്യംസണിന്റെ (132) സെഞ്ചുറിയാണ് കിവീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ജാക്ക് ലീച്ച് അഞ്ച് വിക്കറ്റ് നേടി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ എട്ടിന് 435 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. കിവീസ് മറുപടി ബാറ്റിംഗില്‍ 209ന് പുറത്തായി.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇംഗ്ലണ്ടിന് സാക് ക്രൗളിയുടെ (24) വിക്കറ്റാണ് നഷ്ടമായത്. ടിം സൗത്തിക്കാണ് വിക്കറ്റ്. ബെന്‍ ഡക്കറ്റ് (23), നൈറ്റ് വാച്ച്മാന്‍ ഒല്ലി റോബിന്‍സണ്‍ (1) എന്നിവരാണ് ക്രീസില്‍. രണ്ടാം ഇന്നിംഗ്‌സില്‍ വില്യംസണ് പുറമെ ടോം ബ്ലണ്ടല്‍ (90), ടോം ലാഥം (83), ഡെവോണ്‍ കോണ്‍വെ (61), ഡാരില്‍ മിച്ചല്‍ (54) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ടെസ്റ്റ് കരിയറിലെ 26-ാം സെഞ്ചുറിയാണ് വില്യംസണ്‍ പൂര്‍ത്തിയാക്കിയത്. 282 പന്തുകള്‍ നേരിട്ട മുന്‍ ക്യാപ്റ്റന്‍ 12 ബൗണ്ടറികള്‍ പായിച്ചു.
വില്‍ യംഗ് (8), ഹെന്റി നിക്കോള്‍സ് (29), മൈക്കല്‍ ബ്രേസ്‌വെല്‍ (8), ടിം സൗത്തി (2), മാറ്റ് ഹെന്റി (0) എന്നിവരുടെ വിക്കറ്റുകളും ന്യൂസിലന്‍ഡിന് നഷ്ടമായി. ലീച്ച് പുറമെ റോബിന്‍സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോ റൂട്ട്, ഹാരി ബ്രൂക്ക് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. രണ്ടാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്തിയ ബ്രോഡും മൂന്ന് വിക്കറ്റ് വീതം നേടി ലീച്ചും ആന്‍ഡേഴ്‌സണും ചേര്‍ന്ന് കിവീസിനെ തകര്‍ത്തു. 49 പന്തില്‍ 73 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ടിം സൗത്തിയാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ബ്ലണ്ടല്‍ (38), ലാഥം (35), ഹെന്റി നിക്കോള്‍സ് (30) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു.
ഒന്നാം ഇന്നിംഗ്‌സില്‍ ഹാരി ബ്രൂക്ക് (186), ജോ റൂട്ട് (153) എന്നിവരാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മാറ്റ് ഹെന്റി നാല് വിക്കറ്റ് വീഴ്ത്തി. ബ്രേസ്‌വെല്ലിന് രണ്ട് വിക്കറ്റുണ്ട്. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!