രോഹിത്തിന് പരമ്പരയിലെ മൂന്നാം സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ മികച്ച നിലയില്‍

By Web TeamFirst Published Oct 19, 2019, 1:50 PM IST
Highlights

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി. പരമ്പരയില്‍ രോഹിത്തിന്റെ മൂന്നാം ടെസ്റ്റ് സെഞ്ചുറിയാണിത്. ടെസ്റ്റ്  കരിയറിലെ ആറാം സെഞ്ചുറിയും.

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി. പരമ്പരയില്‍ രോഹിത്തിന്റെ മൂന്നാം ടെസ്റ്റ് സെഞ്ചുറിയാണിത്. ടെസ്റ്റ്  കരിയറിലെ ആറാം സെഞ്ചുറിയും. ക്രീസിലുള്ള രോഹിത് (101), അജിന്‍ക്യ രഹാനെ (59) എന്നിവരുടെ കരുത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തിട്ടുണ്ട്. മായങ്ക് അഗര്‍വാള്‍ (10), ചേതേശ്വര്‍ പൂജാര (0), വിരാട് കോലി (12) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. കഗിസോ റബാദ രണ്ട് വിക്കറ്റെടുത്തു.

130 പന്തില്‍ 13 ഫോറും നാല് സിക്‌സും അടങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിങ്‌സ്. ഡെയ്ന്‍ പീറ്റിനെതിരെ സിക്‌സ നേടിയാണ് രോഹിത് സെഞ്ചുറി പൂര്‍ത്തിയാക്കയത്. വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും രോഹിത് സെഞ്ചുറി നേടിയിരുന്നു. രോഹിത്തിന് കൂട്ടുള്ള രഹാനെയും മികച്ച ഫോമിലാണ്. ഇതുവരെ 10 ഫോറുകള്‍ രഹാനെയുടെ ബാറ്റില്‍ നിന്ന് പിറന്നു. ഇരുവരുടെയും കൂട്ടുകെട്ട് ഇതുവരെ 145 റണ്‍സ് നേടിയിട്ടുണ്ട്.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച തുടക്കമല്ല ഇന്ത്യക്ക് ലഭിച്ചത്. അഞ്ചാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മായങ്കിനെ റബാദയുടെ പന്തില്‍ ഡീന്‍ എല്‍ഗാര്‍ പിടികൂടുകയായിരുന്നു. പൂജാരയ്ക്കും അധികനേരം ആയുസുണ്ടായിരുന്നില്ല. റബാദയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഈ പരമ്പരയില്‍ ഇതുവരെ ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് പൂജാരയ്ക്ക് നേടാന്‍ സാധിച്ചത്. കോലി ആന്റിച്ച് നോര്‍ജെയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 

നേരത്തെ, ഷഹബാസ് നദീമിനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. താരത്തിന്റെ അരങ്ങേറ്റ ടെസ്റ്റാണിത്. ഇശാന്ത് ശര്‍മയ്ക്ക് പകരമാണ് നദീം ടീമിലെത്തിയത്. ഈ ഒരു മാറ്റമാണ് ഇന്ത്യ വരുത്തിയത്. മൂന്ന് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരുമാണ് ഇന്ത്യന്‍ ടീമിലുണ്ട്. ഹെന്റിച്ച് ക്ലാസന്‍, സുബൈര്‍ ഹംസ, ജോര്‍ജ് ലിന്‍ഡെ, ലുംഗി എന്‍ഗിഡി എന്നിവര്‍ ടീമിലെത്തി. ക്ലാസനാണ് വിക്കറ്റ് കീപ്പര്‍. ക്വിന്റണ്‍ ഡി കോക്ക് ഓപ്പണറായി കളിക്കും.

click me!