
ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ വിരാട് കോലി സെഞ്ചുറിക്ക് അരികിലെത്തിയപ്പോള്‍ തുടര്‍ച്ചയായി വൈഡുകളെറിഞ്ഞ പാക് പേസര്‍ ഷഹീന്‍ അഫ്രീദിക്കെതിരെ പ്രതികരിച്ച് ദുബായിലെ ആരാധകര്‍. ഷഹീന്‍ അഫ്രീദിയുടെ ഓവര്‍ തുടങ്ങുമ്പോൾ ഇന്ത്യക്ക് ജയിക്കാന്‍ 17 റണ്‍സും വിരാട് കോലിയുടെ സെഞ്ചുറിയിലേക്ക് 13 റണ്‍സുമായിരുന്നു വേണ്ടിയിരുന്നത്. അക്സര്‍ പട്ടേലായിരുന്നു കോലിക്കൊപ്പം ക്രീസില്‍. കോലിക്ക് പരമാവധി സ്ട്രൈക്ക് നല്‍കാനാണ് അക്സര്‍ ശ്രമിക്കുക എന്നുറപ്പായിരുന്നു.
പക്ഷെ പിന്നീട് ആ ഓവറില്‍ നാലു പന്തില്‍ ഷഹീന്‍ അഫ്രീദി മൂന്ന് വൈഡുകളെറിഞ്ഞു. ഇതിലൊന്ന് ലെഗ് സ്റ്റംപിന് പുറത്തേക്കായിരുന്നു. വിക്കറ്റിന് പിന്നില്‍ മുഹമ്മദ് റിസ്‌വാനെയും മറികടന്ന് പോയ പന്ത് വൈഡ് ബൗണ്ടറിയാകുമെന്ന് കരുതി അക്സര്‍ പട്ടേല്‍ ഓടാതിരുന്നെങ്കിലും ബൗണ്ടറി കടക്കാതിരുന്നതോടെ സിംഗിള്‍ ഓടി. വിരാട് കോലി സ്ട്രൈക്കിലെത്തിതോടെ ഓഫ് സ്റ്റംപിന് പുറത്തെറിയാനാണ് അഫ്രീദി ശ്രമിച്ചത്. ഇതിനിടെ സ്ലോ ബൗണ്‍സറും പരീക്ഷിച്ചു.അത് അമ്പയര്‍ വൈഡ് വിളിച്ചതോടെ ഇന്ത്യക്ക് ജയിക്കാന്‍ അഞ്ച് റണ്‍സും കോലിക്ക് സെഞ്ചുറിയിലെത്താന്‍ ആറ് റണ്‍സും വേണമെന്നായി.
ഇതോടെയാണ് ഗ്യാലറിയില്‍ നിന്ന് ആരാധകര്‍ അഫ്രീദിക്കെതിരെ 'ലൂസര്‍' ചാന്‍റുകള്‍ സ്റ്റേഡിയത്തില്‍ മുഴങ്ങിയത്.ഷഹീന്‍ കോലിയുടെ സെഞ്ചുറി നിഷേധിക്കാന്‍ ബോധപൂര്‍വം വൈഡുകളെറിയുകയാണെന്നായിരുന്നു കാണികള്‍ കരുതിയത്.ഇതോടെയാണ് അവര്‍ ഷഹീനെതിരെ ലൂസര്‍ ചാന്‍റുയകര്‍ന്നത്. സമൂഹമാധ്യമങ്ങളിലും ആരാധകരില്‍ നിന്ന് സമാനമായ പ്രതികരണമാണുണ്ടായത്.
ഒടുവില്‍ ജയിക്കാന്‍ 3 റണ്‍സും സെഞ്ചുറിയിലേക്ക് നാലു റണ്‍സും വേണമെന്നിരിക്കെ കുഷ്ദിൽ ഷായെ ഫ്രണ്ട് ഫൂട്ടില്‍ ഇറങ്ങി കവറിലൂടെ ബൗണ്ടറി കടത്തി കോലി സെഞ്ചുറിയും ഇന്ത്യയുടെ ജയവും പൂര്‍ത്തിയാക്കുകയായിരുന്നു. ജയത്തോടെ ഇന്ത്യ സെമി ഉറപ്പിചപ്പോള് പാകിസ്ഥാന്‍ പുറത്തേക്കുള്ള വഴിയിലുമായി.ഇന്ത്യെക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ 49.4 ഓവറില്‍ 241 റണ്‍സിന് ഓൾ ഔട്ടായപ്പോള്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 42.4 ഓവറില്‍ ലക്ഷ്യത്തിലെത്തി. കോലി 100 റണ്‍സുമായി പുറത്താകാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!