
ദുബായ്: ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യൻ താരങ്ങളിറങ്ങിയത് കറുത്ത ആം ബാന്‍ഡ് ധരിച്ച്. കഴിഞ്ഞ ദിവസം അന്തരിച്ച മുംബൈ ക്രിക്കറ്റിലെ അതികായനായ പദ്മാകര്‍ ശിവാല്‍ക്കറോടുള്ള(84) ആദരസൂചകമയാണ് ഇന്ത്യൻ താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് കൈയില്‍ ധരിച്ചിറങ്ങിയത്. ഇടം കൈയന്‍ സ്പിന്നറായിരുന്ന ശിവാല്‍ക്കറാണ് 1965-66 മുതല്‍ 1976-77 വരെ മുംബൈയെ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ രഞ്ജി ട്രോഫി ചാമ്പ്യൻമാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്.
രണ്ട് ദശകത്തോളം മുംബൈ ക്രിക്കറ്റിനെ മുന്നില്‍ നിന്ന് നയിച്ച ശിവാല്‍ക്കറുടെ നിര്യാണത്തില്‍ ബിസിസി പ്രസിഡന്‍റ് റോജർ ബിന്നിയും സെക്രട്ടറി ദേവ്ജിത് സൈക്കിയയും ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. രണ്ട് ദശകത്തോളം നീണ്ട ആഭ്യന്തര ക്രിക്കറ്റ് കരിയറില്‍ മുംബൈക്കായി 19.68 ശരാശരിയില്‍ 589 വിക്കറ്റുകള്‍ ശിവാല്‍ക്കര്‍ വീഴ്ത്തിയിരുന്നു. 1972-73ലെ രഞ്ജി ട്രോഫി ഫൈനലില്‍ തമിഴ്നാടിനെതിരെ ആദ്യ ഇന്നിംഗ്സില്‍ 16 റണ്‍സിന് എട്ട് വിക്കറ്റും രണ്ടാം ഇന്നിംഗ്സല്‍ 18 റണ്‍സിന് അഞ്ച് വിക്കറ്റും വീഴ്ത്തിയ ശിവാല്‍ക്കറുടെ പ്രകടനം എക്കാലത്തും ഓര്‍ക്കപ്പെടുന്നതാണ്.
'ദുബായ് ഞങ്ങളുടെ ഹോം ഗ്രൗണ്ടല്ല', ഇന്ത്യക്ക് അധിക ആനുകൂല്യമെന്ന ആരോപണത്തിന് മറുപടിയുമായി രോഹിത്
ആഭ്യന്തര ക്രിക്കറ്റില്‍ രണ്ട് പതിറ്റാണ്ടോളം മിന്നും താരമായിരുന്നിട്ടും ശിവാല്‍ക്കര്‍ക്ക് ഒരിക്കല്‍ പോലും ഇന്ത്യൻ കുപ്പായമണിയാന്‍ കഴിഞ്ഞില്ലെന്നത് നിരാശയായിരുന്നു. ഇന്ത്യൻ ക്രിക്കറ്റില്‍ ബിഷന്‍ സിംഗ് ബേദിയുടെ പ്രതാപകാലത്തായിരുന്നു ശിവാല്‍ക്കറും ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയിരുന്നത്. 2017ല്‍ ശിവാല്‍ക്കറെ സമഗ്രസംഭാവനക്കുള്ള കേണല്‍ സി കെ നായിഡു പുരസ്കാരം നല്‍കി ബിസിസിഐ ആദരിച്ചിരുന്നു.
ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഏകദിനങ്ങളില്‍ തുടര്‍ച്ചയായ പതിനൊന്നാം തവണയാണ് ടോസ് നഷ്ടമാവുന്നത്. 2023ലെ ഏകദിന ലോകകപ്പ് ഫൈനലിനുശേഷം ഇന്ത്യ ഏകദിനങ്ങളില്‍ ഇതുവരെ ടോസ് ജയിച്ചിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!