
പെര്‍ത്ത്: ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി ആവേശത്തിന് തിരികൊളുത്തിയിരുന്നു. പെര്‍ത്തില്‍ ഈ മാസം 22നാണ് പരമ്പരയിലെ ആദ്യ മത്സരം. മത്സരത്തിന് ദിവസങ്ങള്‍ ശേഷിക്കെ ഇന്ത്യന്‍ സീനിയര്‍ താരം വിരാട് കോലിയെ വാഴ്ത്തിക്കൊണ്ട് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ ആഘോഷം തുടങ്ങിയിരുന്നു. ഇംഗ്ലീഷില്‍ മാത്രമല്ല, അഡ്ലെയ്ഡ് അഡ്വര്‍ടൈസര്‍ എന്ന പത്രം ഹിന്ദിയിലും പഞ്ചാബിയിലും തലക്കെട്ടെഴുതി ഇന്ത്യന്‍ ആരാധകരെപോലും ഞെട്ടിക്കുകയും ചെയ്തു.
വിരാട് കോലിക്ക് പുറമെ യുവതാരം യശസ്വി ജയ്‌സ്വാളിനെ പുതിയ 'കിംഗ്' എന്നാണ് ഒരു പത്രം പഞ്ചാബിയില്‍ വിശേഷിപ്പിച്ചത്. ഓസ്‌ട്രേലിയയില്‍ നാലു ടെസ്റ്റ് പരമ്പരകള്‍ കളിച്ചിട്ടുള്ള വിരാട് കോലിക്ക് തന്നെയാണ് ഏറ്റവും കൂടുതല്‍ ആരാധകരുള്ളത്. അതേസമയം, 2023ല്‍ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ് അണിഞ്ഞ യശസ്വി ജയ്‌സ്വാളിന്റെ ആദ്യ ഓസ്‌ട്രേലിയന്‍ പരമ്പരയാണിത്. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഇത്തരത്തില്‍ ആഘോഷിക്കുന്നത് എവിടെയും കണ്ടതുമില്ല.
ഇതിനിടെ മത്സരം ഓസ്‌ട്രേലിയയില്‍ ടെലികാസ്റ്റ് ചെയ്യുന്ന ചാനല്‍ 7 പ്രത്യേക പോസ്റ്ററും പുറത്തിറക്കി. പോസ്റ്ററിലും രോഹിത്തിന്റെ ഫോട്ടോ ചേര്‍ത്തിട്ടില്ല. പകരം വിരാട് കോലിയാണ് പോസ്റ്ററില്‍. അതേസമയം, ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ പോസ്റ്ററില്‍ ചേര്‍ത്തിട്ടുണ്ട്. പലരും പോസ്റ്റിന് താഴെ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ചില പോസ്റ്റുകള്‍ വായിക്കാം...
ടെസ്റ്റ് പരമ്പരക്കായി ഇന്ത്യന്‍ ടീം അംഗങ്ങള്‍ സംഘങ്ങളായാണ് ഓസ്‌ട്രേലിയയില്‍ എത്തുന്നത്. വിരാട് കോലി അടക്കമുള്ള താരങ്ങളുടെ ആദ്യ സംഘം ഓസ്‌ട്രേലിയയില്‍ എത്തിക്കഴിഞ്ഞു. ആദ്യ ടെസ്റ്റില്‍ കളിക്കാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്കയുണ്ട്. ഇന്ത്യയില്‍ ടിവിയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സും ലൈവ് സ്ട്രീമിംഗില്‍ ഡിസ്‌നി+ ഹോട്സ്റ്റാറിലുമാണ് മത്സരങ്ങള്‍ കാണാനാകുക. സാധാരണഗതിയില്‍ ഓസ്‌ട്രേലിയിലെ മത്സരങ്ങള്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ ആരംഭിക്കുമെങ്കിലും ഇത്തവണ ഇന്ത്യന്‍ ആരാധകര്‍ക്ക് കുറച്ചുകൂടി സൗകര്യപ്രദമാണ് മത്സരസമയം എന്നൊരു പ്രത്യേകതയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!