
ക്വെറ്റ: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന് മുന്നോടിയായി പ്രദര്‍ശനമത്സരം നടന്ന സ്‌റ്റേഡിയത്തിന് കിലോമീറ്ററുകള്‍പ്പുറം സ്‌ഫോടനം. ക്വെറ്റയില്‍ മത്സരത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെഹ്‌രീകെ താലിബാന്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ക്വെറ്റയിലെ നവാബ് അക്തര്‍ ഭക്തി സ്റ്റേഡിയത്തിലാണ് പിഎസ്എല്ലിന്റെ ഭാഗമായ മത്സരം നടന്നത്. ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ്- പെഷവാര്‍ സാല്‍മി എന്നിവര്‍ തമ്മിലായിരുന്നു മത്സരം. സ്‌ഫോടനത്തെ തുടര്‍ന്ന് പ്രദര്‍ശനമത്സരം നിര്‍ത്തിവെക്കുകയും താരങ്ങളെ ഡ്രസിംഗ് റൂമിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
അനുമതി ലഭിച്ചതിന് പിന്നാലെയാണ് മത്സരം പുനരാരംഭിച്ചത്. സ്‌ഫോടനത്തെ തുടര്‍ന്ന് മുന്‍കരുതലെന്ന നിലയിലാണ് മത്സരം നിര്‍ത്തിവച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം, മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി, വഹാബ് റിയാസ്, ഇഫ്തിഖര്‍ അഹമ്മദ്, ഉമര്‍ അക്മല്‍ തുടങ്ങിയ പ്രമുഖരെല്ലാം പ്രദര്‍ശന മത്സരത്തിന്റെ ഭാഗമായിരുന്നു. മത്സരം കാണാനും നിരവധി പേര്‍ ഒഴുകിയെത്തിയിരുന്നു. അനിയന്ത്രിതമായി ആരാധകരെത്തിയതിന് പിന്നാലെയാണ് മത്സരം നിര്‍ത്തിവച്ചതെന്നും സംസാരമുണ്ട്. ആഴ്ച്ചയ്ക്കിടെ മൂന്നാമതെ സ്‌ഫോടനമാണ് നടക്കുന്നത്. കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് 'ദ ബലൂചിസ്ഥാന്‍ പോസ്റ്റ്' ട്വീറ്റ് ചെയ്തു.
ഏഷ്യാകപ്പ് വേദി സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സ്‌ഫോടനം. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി ഇന്ത്യ പാകിസ്ഥാനിലേക്കില്ലെന്ന് അറിയിച്ചിരുന്നു. വേദി മാറ്റണമെന്ന് ആവശ്യം ഇന്ത്യ ഉന്നയിച്ചിരുന്നു. പിന്നാലെ യുഎഇയിലേക്ക് വേദിമാറ്റുമെന്നും വാര്‍ത്തകള്‍ വന്നു. അടുത്തമാസം നടക്കുന്ന എസിസി എക്‌സിക്യൂട്ടീവ് യോഗത്തിലാകും അന്തിമ തീരുമാനമുണ്ടാവും. ഇന്നലെ ബെഹ്‌റൈനില്‍ ചേര്‍ന്ന യോഗത്തിനിടെ ബിസിസിഐ സെക്രട്ടറി ജയ് ഷാ, പിസിബി ചെയര്‍മാന്‍ നജാം സേതി എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ യുഎഇയിലേക്ക് ടൂര്‍ണമെന്റ് മാറ്റുന്നത് സംബന്ധിച്ച് ഏകദേശ ധാരണയായെന്നാണ് സൂചന.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!