Latest Videos

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് നിര്‍ണായകം! ഗുജറാത്ത് അതിനേക്കാള്‍ പ്രശ്‌നത്തില്‍; ഇരുവരും ഇന്ന് നേര്‍ക്കുനേര്‍

By Web TeamFirst Published May 10, 2024, 8:05 AM IST
Highlights

മതിഷാ പതിരാനയും മുസ്തഫിസറും അടക്കമുള്ള പ്രധാന ബൗളര്‍മാര്‍ ഇല്ലാത്തത് ചെന്നൈയ്ക്ക് വെല്ലുവിളിയാണ്. 

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്ന് ചെന്നൈ ഗുജറാത്ത് പോരാട്ടം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ചെന്നൈയെ സംബന്ധിച്ചിടത്തോളം നിര്‍ണായക മത്സരമാണിത്.  11 മത്സരങ്ങളില്‍ 12 പോയിന്റാണ് അവര്‍ക്ക്. ആദ്യ നാലില്‍ ഉണ്ടെങ്കിലും പ്ലേ ഓഫ് ഉറപ്പിക്കാന്‍ ചെന്നൈക്ക് ഇന്ന് ജയിച്ചേ തിരൂ. ഗുജറാത്തിന്റെ തട്ടകത്തില്‍ ബാറ്റിംഗിലും ബൗളിംഗിലും മുന്‍തൂക്കം ചെന്നൈക്ക്. എങ്കിലും ഗുജറാത്തിനെ പിടിച്ചുകെട്ടുക ചെന്നൈക്ക് എളുപ്പമാകില്ല.

മതിഷാ പതിരാനയും മുസ്തഫിസറും അടക്കമുള്ള പ്രധാന ബൗളര്‍മാര്‍ ഇല്ലാത്തത് ചെന്നൈയ്ക്ക് വെല്ലുവിളിയാണ്. എന്നാല്‍ പഞ്ചാബിനെതിരായ അവസാന മത്സരത്തില്‍ ബൗളിംഗിനെ ഇത് ബാധിച്ചില്ലെന്ന പ്രകടനമാണ് ചെന്നൈ പുറത്തെടുത്തത്. പഞ്ചാബിനെ 139ന് പിടിച്ചുകെട്ടി. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങുന്ന രവീന്ദ്ര ജഡേജ തന്നെയാണ് ചെന്നൈയുടെ തുറുപ്പുചീട്ട്. തുഷാര്‍ ദേശ്പാണ്ഡ്യയാണ് ചെന്നൈയുടെ പേസ് ബൗളിംഗിലെ പ്രതീക്ഷ. പതിരാനയുടെ അഭാവം സിമര്‍ജീത്ത് സിംഗിലൂടെ പരിഹരിക്കാനുമായി.

ബാറ്റിംഗിലാണ് ചെന്നൈയുടെ പ്രതിസന്ധി. റണ്‍വേട്ടക്കാരില്‍ മുന്നിലുള്ള നായകന്‍ റുതുരാജിന് മാത്രമാണ് സ്ഥിരതയുള്ളത്. രചിന്‍ രവീന്ദ്രയ്ക്ക് പകരം ഓപ്പണിംഗിന് എത്തിയ രഹാനയ്ക്ക് ബാറ്റിംഗില്‍ താളം കണ്ടെത്താനാവുന്നില്ല. ഡാരില്‍ മിച്ചല്‍ മോയിന്‍ അലിയും പെട്ടെന്ന് പുറത്താകുന്നു. ആദ്യ മത്സരങ്ങളില്‍ വെടിക്കെട്ട് പുറത്തെടുത്ത ശിവം ദുബേ ഫോം ഔട്ടായി. എംഎസ് ധോണി പരിക്കില്‍ വലയുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെയൊക്കെയാണ് ചെന്നൈയുടെ അവസ്ഥ.

ഈ സീസണില്‍ ദയനീയമാണ് ഗുജറാത്തിന്റെ സ്ഥിതി. ആദ്യ സീസണില്‍ തന്നെ ചാംപ്യന്‍മാര്‍. രണ്ടാം സീസണിലെ ഫൈനലിസ്റ്റുകള്‍. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യ കൂടുമാറിയതോടെ ഗുജറാത്ത് ഈ സീസണില്‍ പിന്‍നിരയിലായി. കണക്കുകളില്‍ മാത്രമാണ് ഗുജറാത്തിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍. നായകന്‍ ഗില്ലിന് ബാറ്റിംഗില്‍ തിളങ്ങാനാകുന്നില്ല. വൃദ്ധിമാന്‍ സാഹയും സായ് സുദര്‍ശനും പരാജയമാകുന്നു. ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, ഷാറൂഖ് ഖാന്‍ എന്നിവരാണ് അല്‍പ്പമെങ്കിലും ടീമാനായി പൊരുതുന്നത്.

click me!