
മുംബൈ: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ തകര്‍പ്പന്‍ ഫോം ഐപിഎല്ലില്‍ ആവര്‍ത്തിക്കാന്‍ കഴിയാത്തത് അത്ഭുതപ്പെടുത്തുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. പന്തിന്റെ പ്രതിഭയും ഷോട്ടുകളുടെ വൈവിധ്യവും പരിഗണിക്കുമ്പോള്‍ ഐപിഎല്ലില്‍ ഇതിലും മികച്ച പ്രകടനം അദ്ദേഹം നടത്തേണ്ടതുണ്ടെന്ന് പൂജാര അഭിപ്രായപ്പെട്ടു. പന്തിന്റെ ബാറ്റിംഗിലെ പ്രശ്‌നം സാങ്കേതികമല്ലെന്നും മറിച്ച് മാനസികാവസ്ഥയിലും കളിയിലെ വ്യക്തതയിലുമാണെന്നും പൂജാര നിരീക്ഷിച്ചു.
പൂജാരയുടെ വാക്കുകള്‍... ''ടെസ്റ്റ് ക്രിക്കറ്റില്‍ ഏത് ബൗളറെയും ആക്രമിക്കാന്‍ പന്തിന് സാധിക്കുന്നു. എന്നാല്‍ ഐപിഎല്ലിലെ കണക്കുകള്‍ പരിശോധിച്ചാല്‍ അത് ടെസ്റ്റിനോളം മികച്ചതല്ല. ബാറ്റിംഗിനിറങ്ങുമ്പോള്‍ എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് കൂടുതല്‍ വ്യക്തത പന്തിന് ആവശ്യമാണ്. ക്യാപ്റ്റന്‍സിയുടെ അമിത ഭാരം പന്തിന്റെ ബാറ്റിംഗിനെ ബാധിക്കുന്നുണ്ടാകാം. നായകസ്ഥാനം ഒഴിഞ്ഞു ഒരു വെറും ബാറ്ററായി മാത്രം കളിക്കുന്നത് പന്തിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിച്ചേക്കും.''് പൂജാര പറഞ്ഞു. പന്ത് ലെഗ് സൈഡില്‍ കൂടുതല്‍ ആധിപത്യം പുലര്‍ത്തുന്ന താരമാണ്. ഓഫ് സൈഡിലെ പ്രകടനം കൂടി മെച്ചപ്പെടുത്തിയാല്‍ ട്വന്റി20യില്‍ അദ്ദേഹം കൂടുതല്‍ അപകടകാരിയാകും.
ടെസ്റ്റ് ക്രിക്കറ്റില്‍ 49 മത്സരങ്ങളില്‍ നിന്ന് എട്ട് സെഞ്ചുറികള്‍ ഉള്‍പ്പെടെ 3,476 റണ്‍സ് പന്ത് നേടിയിട്ടുണ്ട്. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെല്ലാം പന്ത് സെഞ്ചുറി നേടി. എന്നാല്‍ ഐപിഎല്ലില്‍ 134 മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ചുറികള്‍ ഉള്‍പ്പെടെ 3,757 റണ്‍സാണ് സമ്പാദ്യം. ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാണെങ്കിലും പരിമിത ഓവര്‍ ക്രിക്കറ്റില്‍ പന്തിന് നിലവില്‍ കടുത്ത മത്സരമാണ് നേരിടേണ്ടി വരുന്നത്.
ഐപിഎല്ലിലെ പ്രകടനത്തില്‍ സ്ഥിരതയില്ലെന്ന പേരില്‍ വിമര്‍ശനം നേരിടുന്ന സൂര്യകുമാര്‍ യാദവിനെ പൂജാര പിന്തുണച്ചു. ''ടി20യില്‍ സ്ഥിരതയേക്കാള്‍ പ്രധാനം ആ താരം മത്സരത്തില്‍ ചെലുത്തുന്ന സ്വാധീനമാണ്. 50-60 റണ്‍സ് നേടുന്നതിനേക്കാള്‍ ടീമിന്റെ വിജയത്തില്‍ ആ താരം എത്രത്തോളം പങ്കുവഹിച്ചു എന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത്.'' പൂജാര പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!