
ചണ്ഡീഗഢ്: മുന്‍ പഞ്ചാബ് താരവും വിരാട് കോലിയുടെ അണ്ടര്‍ 19 ടീമിലെ സഹതാരവുമായിരുന്ന അമന്‍പ്രീത് സിംഗ് ഗില്‍ (36) അന്തരിച്ചു. ബുധനാഴ്ചയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗം ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പഞ്ചാബിനായി ആറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള അമന്‍പ്രീത് 11 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. കന്നി ഐപിഎല്‍ സീസണില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. പിന്നീട് പഞ്ചാബ് സീനിയര്‍ സെലക്ഷന്‍ പാനലിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തന്റെ സഹതാരത്തിന്റെ വിയോഗത്തില്‍ അങ്ങേയറ്റത്തെ നടുക്കവും ദുഃഖവും രേഖപ്പെടുത്തുന്നതായി വിരാട് കോലി എക്‌സിലൂടെ അറിയിച്ചു. ''അമന്‍പ്രീത് ഗില്ലിന്റെ മരണവാര്‍ത്ത കേട്ടതില്‍ വലിയ നടുക്കവും വിഷമവുമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ആത്മശാന്തി നേരുന്നു. ഓം ശാന്തി.'' കോലി കുറിച്ചു.
ഇന്ത്യന്‍ ഇതിഹാസം യുവരാജ് സിംഗും പഞ്ചാബ് കിംഗ്സും അമന്‍പ്രീതിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ''കളിക്കളത്തിലെ ആദ്യ നാളുകളില്‍ ഞങ്ങള്‍ ഡ്രസ്സിംഗ് റൂം പങ്കിട്ടിരുന്നു. ശാന്തനും കഠിനാധ്വാനിയുമായ ഒരു ക്രിക്കറ്ററായിരുന്നു അദ്ദേഹം.'' എന്ന് യുവരാജ് അനുസ്മരിച്ചു.
പഞ്ചാബിനെ പ്രതിനിധീകരിച്ച താരത്തിന്റെ വിയോഗത്തില്‍ അങ്ങേയറ്റത്തെ ദുഃഖം രേഖപ്പെടുത്തുന്നതായി പഞ്ചാബ് കിംഗ്സ് തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കുറിച്ചു.
2007ല്‍ ഇന്ത്യക്കായി അഞ്ച് യൂത്ത് ഏകദിനങ്ങളിലും ഒരു യൂത്ത് ടെസ്റ്റ് മത്സരത്തിലും അമന്‍പ്രീത് കളിച്ചിട്ടുണ്ട്. തന്റെ ഏക ടെസ്റ്റ് മത്സരത്തില്‍ ശ്രീലങ്കന്‍ താരം തിസാര പെരേരയുടെ വിക്കറ്റ് അദ്ദേഹം വീഴ്ത്തിയിരുന്നു. 2008ല്‍ വിരാട് കോലിയുടെ നേതൃത്വത്തില്‍ ലോകകപ്പ് നേടിയ അണ്ടര്‍-19 ടീമിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ലെങ്കിലും ആ ബാച്ചിലെ ശ്രദ്ധേയനായ താരമായിരുന്നു അമന്‍പ്രീത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!