'ചോട്ടൂ ഭയ്യ ക്രിക്കറ്റ് കളിക്കൂ', റിഷഭ് പന്തിനെതിരെ തിരിച്ചടിച്ച് ഉര്‍വശി റൗട്ടേല; പോര് പുതിയ തലത്തില്‍

By Web TeamFirst Published Aug 12, 2022, 11:37 AM IST
Highlights

ആര്‍പി എന്ന പേരുള്ള ഒരാളെ താന്‍ മണിക്കൂറുകളോളം കാത്തിരുത്തിയ കാര്യവും ഫോണ്‍ എടുക്കാതിരുന്ന സംഭവവും അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഉര്‍വശി റൗട്ടേല വെളിപ്പെടുത്തിയിരുന്നു 

മുംബൈ: ബോളിവുഡ് നടി ഉര്‍വശി റൗട്ടേലയും ഇന്ത്യന്‍ ക്രിക്കറ്റര്‍ റിഷഭ് പന്തും തമ്മിലുള്ള ആരോപണ യുദ്ധം പുതിയ തലത്തില്‍. തന്നെ കാണാന്‍ ആര്‍പി മണിക്കൂറുകളോളം കാത്തിരുന്നുവെന്നും 16-17 തവണ ഫോണ്‍ വിളിച്ചിട്ടും എടുത്തില്ലെന്നുമുള്ള ഉര്‍വശി റൗട്ടേലയുടെ അഭിമുഖത്തിലെ വെളിപ്പെടുത്തലിനോട് റിഷഭ് പന്ത് പ്രതികരിച്ചതിലൂടെയായിരുന്നു വാദപ്രതിവാദങ്ങളുടെ തുടക്കം. റിഷഭ് പന്ത് ഇന്‍സ്റ്റഗ്രാം സ്റ്റോറി ഡിലീറ്റ് ചെയ്‌തെങ്കിലും ശക്തമായ മറുപടിയുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ഉര്‍വശി റൗട്ടേല. 

ചോട്ടൂ ഭയ്യ ക്രിക്കറ്റ് കളിക്കൂ, പേരുദോഷം കേള്‍ക്കാന്‍ ഞാന്‍ മുന്നിയല്ല എന്നാണ് രക്ഷാബന്ധന്‍ ഹാഷ്‌ടാഗോടെ ഉര്‍വശി റൗട്ടേലയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. 

ആര്‍പി എന്ന പേരുള്ള ഒരാളെ താന്‍ മണിക്കൂറുകളോളം കാത്തിരുത്തിയ കാര്യവും ഫോണ്‍ എടുക്കാതിരുന്ന സംഭവവും അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് ഉര്‍വശി റൗട്ടേല വെളിപ്പെടുത്തിയത്. 'വാരണാസിയില്‍ ഷൂട്ടിംഗിലായിരുന്നു ഞാന്‍. 10 മണിക്കൂര്‍ ഷൂട്ടിംഗിനുശേഷം ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുന്നതിന് ഒരുങ്ങാനായി ഞാന്‍ ഹോട്ടല്‍ മുറിയിലേക്ക് ഞാന്‍ പോയി. പെണ്‍കുട്ടികള്‍ ഒരുങ്ങാന്‍ ഒരുപാട് സമയമെടുക്കുമെന്ന് അറിയാമല്ലോ. ഈ സമയം ആര്‍പി എന്നെക്കാണാനായി ഹോട്ടല്‍ ലോബിയിലെത്തിയിരുന്നു. 

അദ്ദേഹം എന്നെക്കാണാന്‍ അവിടെ മണിക്കൂറുകളോളം കാത്തിരുന്നു. അദ്ദേഹം എന്നെ നിരവധി തവണ ഫോണില്‍ വിളിച്ചെങ്കിലും ഞാന്‍ ക്ഷീണം കാരണം ചെറുതായൊന്ന് മയങ്ങിപ്പോയി. ഞാന്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ ഫോണില്‍ 16, 17 മിസ്ഡ് കോളുകളുണ്ടായിരുന്നു. എനിക്കുവേണ്ടി ഒരാള്‍ ഇത്രയും നേരം കാത്തിരുന്നിട്ടും ഇത്രതവണ ഫോണില്‍ വിളിച്ചിട്ടും പ്രതികരിക്കാതിരുന്നതില്‍ എനിക്ക് വിഷമം തോന്നി. പക്ഷെ ചില പെണ്‍കുട്ടികള്‍ അങ്ങനെയാണല്ലോ, അവരെ കാത്തിരിക്കുന്നവരെക്കുറിച്ചൊന്നും ചിന്തിക്കില്ല. പിന്നീട് മുംബൈയില്‍ വരുമ്പോള്‍ കാണാമെന്ന് ഞാനദ്ദേഹത്തോട് പറഞ്ഞു' എന്നായിരുന്നു ഉര്‍വശിയുടെ കമന്‍റ്.

റിഷഭ് പന്തിന്‍റെ പേര് ഉര്‍വശി തുറന്നു പറഞ്ഞില്ലെങ്കിലും ഇരുവരും തമ്മിലുള്ള  ഗോസിപ്പുകള്‍ അറിയാവുന്ന ആരാധകര്‍ അത് റിഷഭ് പന്ത് തന്നെയാണെന്ന് ഉറപ്പിച്ചു. ഇതിന് പിന്നാലെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഉര്‍വശിക്ക് മറുപടി റിഷഭ് പറഞ്ഞതായുള്ള സ്ക്രീന്‍ഷോട്ടുകള്‍ പ്രചരിച്ചത്. 'അഭിമുഖങ്ങളില്‍ ആളുകള്‍ ഇങ്ങനെ പച്ചക്കള്ളം പറയുന്നത് കാണാന്‍ രസമാണ്. പ്രശസ്തയാവാനും തലക്കെട്ടില്‍ ഇടം നേടാനുമായിരിക്കും ഇങ്ങനെയൊക്കെ പറയുന്നത്. പ്രശസ്തിക്കുവേണ്ടിയുള്ള ചിലരുടെ ശ്രമം കാണുമ്പോള്‍ വിഷമമുണ്ടെന്നും ദൈവം അവരെ അനുഗ്രഹിക്കട്ടെ എന്നുമായിരുന്നു' റിഷഭ് പന്തിന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പ്രചരിച്ചത്. ഇതിന് മറുപടിയുമായാണ് ഉര്‍വശി റൗട്ടേല ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഉര്‍വശിക്ക് വീണ്ടും മറുപടിയുമായി ഇനി റിഷഭ് പന്ത് എത്തുമോ എന്ന ചോദ്യമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. 

ആര്‍ പി തനിക്കായി മണിക്കൂറുകളോളം കാത്തിരുന്നുവെന്ന് ഉര്‍വശി റൗട്ടേല, 'പച്ചക്കള്ളമെന്ന് റിഷഭ് പന്ത്'

 

click me!