
തിരുവനന്തപുരം: ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ അക്ഷരാര്‍ത്ഥത്തില്‍ ആവേശക്കടലാക്കി വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയിലിന്റെ അപ്രതീക്ഷിത പ്രകടനം. കേരള ക്രിക്കറ്റ് ലീഗിലെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് - തൃശ്ശൂര്‍ ടൈറ്റന്‍സ് മത്സരത്തിന് ശേഷമാണ് കാണികള്‍ക്ക് ആവേശമായി 'യൂണിവേഴ്‌സ് ബോസ്' നേരിട്ട് മൈതാനത്തിറങ്ങിയത്.
മത്സരശേഷം ആരാധകര്‍ക്ക് വേണ്ടി ബാറ്റ് കയ്യിലെടുത്ത ഗെയ്ല്‍ ഗ്രീന്‍ഫീല്‍ഡില്‍ സിക്‌സര്‍ മഴ പെയ്യിച്ചു. മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എസ്. ശ്രീശാന്ത്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉടമ സുഭാഷ് മാനുവല്‍, തൃശ്ശൂര്‍ ടൈറ്റന്‍സിന്റെ യുവതാരം മുഹമ്മദ് ഇനാന്‍ എന്നിവരാണ് ഗെയിലിന് പന്തെറിയാന്‍ എത്തിയത്. ഇവര്‍ എറിഞ്ഞ പന്തുകളെല്ലാം ഗെയ്ല്‍ അനായാസം ബൗണ്ടറി കടത്തി. ഗെയ്ല്‍ ഓരോ സിക്‌സ് അടിക്കുമ്പോഴും ഗ്യാലറിയില്‍ വന്‍ ഹര്‍ഷാരവമാണ് ഉയര്‍ന്നത്.
പിന്നീട് ബാറ്റ് വീശാന്‍ ശ്രീശാന്തും ഇറങ്ങി. ശ്രീശാന്തിനെതിരെ സാക്ഷാല്‍ ക്രിസ് ഗെയ്ല്‍ തന്നെ പന്തെറിഞ്ഞത് കാണികള്‍ക്ക് ഇരട്ടിമധുരമായി. തുടര്‍ന്ന് വീണ്ടും ബാറ്റ് എടുത്ത ഗെയ്ല്‍ സ്റ്റേഡിയത്തെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. വെടിക്കെട്ട് ബാറ്റിംഗിന് പുറമെ തന്റെ കിടിലന്‍ നര്‍മ്മബോധം കൊണ്ടും ഗെയ്ല്‍ ആരാധകരുടെ മനംകവര്‍ന്നു. ശ്രീശാന്തിന്റെ ശിക്ഷണത്തില്‍ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെ ആക്ഷന്‍ അനുകരിച്ച ഗെയ്ല്‍, സദസ്സിനെ നോക്കി 'എന്താ മോനെ ദിനേശാ...' എന്ന് പറഞ്ഞത് ഗ്യാലറിയില്‍ ചിരിപ്പൂരമൊരുക്കി. കാണികളോട് അദ്ദേഹം മലയാളത്തില്‍ സംസാരിക്കുകയും അവരിലൊരാളായി ഇടപഴകുകയും ചെയ്തു.
ചടങ്ങില്‍ കേരള ക്രിക്കറ്റ് അസോസിയേഷന് വേണ്ടി സെക്രട്ടറി വിനോദ് എസ്. കുമാര്‍ ക്രിസ് ഗെയിലിനെ ആദരിച്ചു. കളിക്കളത്തിലെ ഗൗരവങ്ങള്‍ മാറ്റിവെച്ച് തങ്ങളുടെ പ്രിയതാരം ഗ്രീന്‍ഫീല്‍ഡില്‍ നിറഞ്ഞാടിയത് കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് പകരം വെക്കാനില്ലാത്ത ഒരു നവ്യാനുഭവമായി മാറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!