
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ന്യൂയോര്‍ക്ക്, നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒരുക്കിയ പിച്ചിനെതിരെ നേരത്തെ തന്നെ കടുത്ത വിമര്‍ശനങ്ങളുണ്ടായിരുന്നു. ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഉള്‍പ്പെടെയുള്ളവര്‍ അത് നേരത്തെ വ്യക്തമാക്കിയിരുന്നു. പരിശീലന സൗകര്യങ്ങളില്‍ പിച്ചിലും അതൃപ്തി പ്രകടിപ്പിച്ച് അദ്ദേഹം ഐസിസിക്ക് കത്തെഴുതുകയും ചെയ്തു. നല്‍കിയ ആറ് പിച്ചുകളില്‍ മൂന്നെണ്ണം ഇന്ത്യന്‍ ടീം ഉപയോഗിച്ചു. നിലവാരമില്ലാത്ത പിച്ചാണിതെന്നായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരാതി. താരങ്ങള്‍ക്ക് പരിക്കേല്‍ക്കാന്‍ സാധ്യതയുള്ള പിച്ചാണിതെന്നാണ് വിലയിരുത്തല്‍.
ഇന്ത്യ ഉയര്‍ത്തിയ പരാതിയില്‍ കാര്യമില്ലാതില്ല. ഇന്നലെ അയര്‍ലന്‍ഡിനെതിരെ മത്സരത്തിനിടെ രോഹിത് റിട്ടയേര്‍ഡ് ഹര്‍ട്ടായിരുന്നു. മത്സരത്തിനിടെ രോഹിത്തിന് കയ്യില്‍ പന്ത് കൊള്ളുകയായിരുന്നു. നേരിയ വേദനയുണ്ടെന്ന് രോഹിത് മത്സരത്തിന് ശേഷം പറയുകയും ചെയ്തു. റിഷഭ് പന്ത് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട് മാത്രമാണ്. അദ്ദേഹത്തിന്റെ കൈ മുട്ടില്‍ പന്ത് കൊള്ളുകയും ഫിസിയോക്ക് ഗ്രൗണ്ടിലെത്തി പരിശോധിക്കേണ്ട അവസ്ഥയുണ്ടാവുകയും ചെയ്തു. എന്തായാലും കടുത്ത വിമര്‍ശനമാണ് പിച്ചിനെതിരെ ഉയരുന്നത്. ഈ ഗ്രൗണ്ടിലാണ് ഇന്ത്യ - പാകിസ്ഥാന്‍ മത്സരം നടക്കേതെന്നും ആരാധകര്‍ ഓര്‍മിപ്പിക്കുന്നു. എക്‌സില്‍ വന്ന ചില പോസ്റ്റുകള്‍ വായിക്കാം...
അര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡ് കേവലം 16 ഓവറില്‍ 96ന് എല്ലാവരും പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ മൂന്നും ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 12.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 52 റണ്‍സെടുത്ത് റിട്ടയേര്‍ഡ് ഹര്‍ട്ടായ രോഹിത് ശര്‍മ തന്നെയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മത്സരത്തില്‍ രോഹിത് - വിരാട് കോലി (1) സഖ്യമാണ് ഇന്ത്യക്ക് വേണ്ടി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്.
എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ ആറ് റണ്‍സ് മാത്രമുള്ളപ്പോള്‍ കോലി മടങ്ങി. മാര്‍ക്ക് അഡെയ്റിന്റെ പന്തില്‍ ബെഞ്ചമിന്‍ വൈറ്റിന് ക്യാച്ച്. തുടര്‍ന്നെത്തിയ റിഷഭ് പന്തിനൊപ്പം (26 പന്തില്‍ 36) 69 റണ്‍സ് കൂട്ടിചേര്‍ത്താണ് രോഹിത് മടങ്ങിയത്. തുടര്‍ന്നെത്തിയ സൂര്യകുമാര്‍ (2) നിരാശപ്പെടുത്തിയെങ്കിലും ശിവം ദുബെയെ (0) കൂട്ടുപിടിച്ച് പന്ത് ടീമിനെ വിജയത്തിലേക്ക് നയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!