
ഡല്ലാസ്: ബാബര്‍ അസം എന്ന നായകനും ടി20 താരത്തിനും ഏറെ നിര്‍ണായകമാണ് ഈ ലോകകപ്പ്. ഇഷ്ടക്കാരെ ടീമിലെടുക്കുന്നു എന്നത് മുതല്‍ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന് വരെ മറുപടി പറയേണ്ടതുണ്ട് ബാബറിന്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ സെമിയിലെത്താതെ പുറത്തായിരുന്നു പാക്കിസ്ഥാന്‍. ഗ്രൂപ്പില്‍ അഫ്ഗാനിസ്ഥാനോടക്കം തോറ്റു. വലിയ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ സ്ഥാനമൊഴിഞ്ഞു ബാബര്‍ അസം. പേസര്‍ ഷഹീന്‍ അഫ്രീദി ടിമീന്റെ വൈറ്റ് ബോള്‍ നായകനായി.
എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത് ടീമിന് മുന്നേറാന്‍ സാധിക്കാതെ വന്നതോടെ ലോകകപ്പിന് മുന്നോടിയായി ഷഹീനില്‍ നിന്ന അസമിലേക്ക് നായക സ്ഥാനം തിരികെയെത്തി. നായകനായെത്തിയ ബാബറിന് കീഴില്‍ വൈസ് ക്യാപ്റ്റനാകാനില്ലെന്ന് ഷഹീന്‍ അഫ്രീദി നിലപാടെടുത്തു. ഇതോടെ ടീമിനുള്ളില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് ആരാധകര്‍ക്കടക്കം മനസിലായി. ഏകദിന ലോകകപ്പിനിടെ ടീമിന്റെ തോല്‍വിയില്‍ സഹതാരങ്ങളെ കുറ്റപ്പെടുത്തുന്ന ബാബറിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ബാബറിന്റെ വാക്കുകള്‍ ചോദ്യം ചെയ്യുന്ന ഷഹീനെയും വീഡിയോയയില്‍ കാണാമിയിരുന്നു.
തിരിച്ചുവന്ന ബാബര്‍ അസം തനിക്കിഷ്ടപ്പെട്ട താരങ്ങളെയാണ് ടീമിലേക്കെടുത്തതെന്ന് വ്യാപക വിമര്‍ശനമുണ്ട്. വിരമിച്ച താരങ്ങളെയടക്കം ടീമിലേക്ക് തിരകെയെത്തിച്ചു. അതിനിടെ ബാബസര്‍ അസം ടീമില്‍ നടത്തുന്ന ഇടപെടലുകളെ വിമര്‍ശിച്ച് മുന്‍ താരം അഹ്മദ് ഷഹസാദ് രംഗത്തെത്തി. തന്റെ ഇഷ്ടക്കാരെ ടീമിലെത്തിക്കാനാണ് ബാബര്‍ ശ്രമിക്കുന്നതെന്ന് ഷഹസാദ് ആരോപിച്ചു. ഏകദിന ലോകകപ്പിന് പിന്നാലെ നായക സ്ഥാനത്ത് നിന്നൊഴിവായ ബാബര്‍ തൊട്ടടുത്ത ലോകകപ്പിന് മുന്പ് വീണ്ടും നായകനായതിനേയും ഷഹസാദ് വിമര്‍ശിച്ചു.
ക്യാപ്റ്റന്‍സി വിവാദങ്ങള്‍ക്കൊപ്പം ട്വന്റി 20യിലെ മെല്ലെപ്പോക്കും ബാബറിന് വിനയാണ്. സ്‌ട്രൈക്ക് റേറ്റ് സംബന്ധിച്ച ചോദ്യത്തിന് തുടക്കം മുതല്‍ ബൗണ്ടറികള്‍ കണ്ടെത്തുന്നതല്ല തന്റെ രീതിയെന്ന് ബാബര്‍ പ്രതികരിച്ചിരുന്നു. സാഹചര്യങ്ങളോട് പൊരുത്തപ്പെടലാണ് ബാറ്ററെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തമെന്നും ബാബര്‍ പറഞ്ഞിരുന്നു. നായകനെന്ന നിലയിലും ഓപ്പണിങ് ബാറ്ററെന്ന നിലയിലും ബാബര്‍ അസമിന് ഏറെ നിര്‍ണായകമാണ് ഈ ലോകകപ്പ്.
കീരടവുമായാണ് മടങ്ങുന്നതെങ്കില്‍ പ്രതിസന്ധികളെ അതിജീവിച്ച നാകനാവും ബാബര്‍ അസം. നേരെ മറിച്ച് തിരിച്ചടിയാണെങ്കില്‍ വീണ്ടുമൊരു രാജിയോ പുറത്താകലോ ആകാം ബാബറിനെ കാത്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!