
മെല്‍ബണ്‍: ഓസ്ട്രേലിയയിലെ സുന്ദരമായ സ്റ്റേഡിയങ്ങളില്‍ ആരാധകർ ഇതൊട്ടും പ്രതീക്ഷിച്ചതല്ല. മെല്‍ബണും സിഡ്നിയുമടക്കം ഏതൊരു ക്രിക്കറ്റ് പ്രേമിയുടേയും കണ്ണുടക്കുന്ന മൈതാനങ്ങളില്‍ ട്വന്‍റി 20 ലോകകപ്പ് ആവേശം വെടിക്കെട്ടായി പെയ്തിറങ്ങും എന്നാണ് ഏവരും കരുതിയത്. എന്നാല്‍ പെയ്തതാവട്ടെ തോരാത്ത മഴയും. ലോകകപ്പില്‍ ടോസ് പോലും ഇടാന്‍ സമ്മതിക്കാതെ ഇന്നത്തെ രണ്ട് സൂപ്പർ-12 കളികളും ഉപേക്ഷിച്ചപ്പോള്‍ ഐസിസിയെ രൂക്ഷമായി വിമർശിക്കുകയാണ് ആരാധകരില്‍ ഒരുപക്ഷം.
മഴയുടെ ലോകകപ്പായതോടെ ട്വന്‍റി 20 ലോകകപ്പിന് പുതിയ ലോഗോ തന്നെ നല്‍കിയിരിക്കുന്നു ആരാധകർ. ടി20 വിശ്വ കിരീടത്തിന് നനയാതിരിക്കാന്‍ മഞ്ഞനിറത്തിലുള്ള വർണാഭമായ കുട നല്‍കിയിരിക്കുകയാണ് എതോ ആരാധകന്‍. അങ്ങനെ നിരവധി ട്രോളുകള്‍ ഇതിനകം ട്വിറ്ററില്‍ വൈറലായിക്കഴിഞ്ഞു. ഓസ്ട്രേലിയന്‍ ലോകകപ്പിലെ ബാറ്റിംഗും ബൗളിംഗും വെള്ളത്തിലാണ് എന്നാണ് ആരാധകർ പറയുന്നത്. ആരാധകരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ലല്ലോ. മെല്‍ബണ്‍ പോലെ ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്നില്‍ ഓസീസ്-ഇംഗ്ലണ്ട് മത്സരം കാണാന്‍ തിങ്ങിനിറഞ്ഞ ആരാധകർക്ക് അത്ര വലിയ നിരാശയാണ് ഇന്നത്തെ മഴ സമ്മാനിച്ചത്. ഇതുമാത്രമല്ല, ഇതേ വേദിയില്‍ രാവിലെ നടക്കേണ്ടിയിരുന്ന അഫ്ഗാന്‍-അയർലന്‍ഡ് മത്സരവും മഴമൂലം ടോസ് പോലും ഇടാനാവാതെ ഉപേക്ഷിച്ചിരുന്നു.
മഴയുടെ കളി, ഒലിച്ചുപോകുന്നത് പോയിന്‍റ് പ്രതീക്ഷകള്‍
ടി20 ലോകകപ്പിലെ സൂപ്പർ-12 ഘട്ടത്തിലെ മത്സരങ്ങളെ മഴ കാര്യമായി ബാധിക്കുകയാണ്. ഇത് ടീമുകളുടെ പ്രതീക്ഷകളെല്ലാം തകിടംമറിക്കുകയാണ്. ഇന്നത്തെ സൂപ്പർ-12 പോരാട്ടം ഉപേക്ഷിച്ചത് ഇംഗ്ലണ്ട്, ഓസീസ് ടീമുകളുടെ സെമി പ്രതീക്ഷകളെ സാരമായി ബാധിച്ചു. ഗ്രൂപ്പ് 1ല്‍ ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, അയർലന്‍ഡ്, ഓസീസ്, ശ്രീലങ്ക ടീമുകള്‍ക്കെല്ലാം ഇനിയുള്ള മത്സരങ്ങള്‍ ഏറെ നിർണായകമായി മാറി. നെറ്റ് റണ്‍റേറ്റില്‍ ഏറെ പിന്നിലാണെന്നതാണ് ഓസീസിന്‍റെ പ്രധാന ആശങ്ക.
ഇംഗ്ലണ്ടിനെതിരായ മത്സരം ഉപേക്ഷിച്ചതോടെ പണി കിട്ടി ഓസീസ്; സെമി പ്രതീക്ഷ എയറില്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!