
കട്ടക്ക്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (IND vs SA) രണ്ടാം ടി20യിലും ഇന്ത്യ കനത്ത തോല്‍വി നേരിട്ടു. കട്ടക്കില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 18.2 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. റിഷഭ് പന്തിന്റെ (Rishabh Pant) ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-0ത്തിന് പിന്നിലാണ്.
2022ല്‍ ഇന്ത്യ ടി20 തോല്‍ക്കുന്നത് ഇത് ഏഴാം തവണയാണ്. 11 മത്സരങ്ങള്‍ ജയിച്ചു. വിജയിച്ച മത്സരങ്ങളിലെല്ലാം രോഹിത് ശര്‍മയായിരുന്നു (Rohit Sharma) ക്യാപ്റ്റന്‍. പരാജയപ്പെട്ട ഏഴെണ്ണത്തില്‍ നാല് മത്സരങ്ങളില്‍ കെ എല്‍ രാഹുല്‍ ക്യാപ്റ്റനായിരുന്നു. രണ്ട് മത്സരങ്ങളില്‍ റിഷഭും ഒരു മത്സരത്തില്‍ വിരാട് കോലിയും ക്യാപ്റ്റനായിരുന്നു. തുടര്‍ന്ന് തോല്‍വിയേറ്റുവാങ്ങിയതോടെ റിഷഭിന്റെ ക്യാപ്റ്റന്‍സിയില്‍ കടുത്ത നിരാശ പ്രകടിപ്പിക്കുന്നവരുണ്ട്. തന്റെ ബൗളര്‍മാരെ ഉപയോഗിക്കാന്‍ പന്തിന് അറിയില്ലെന്നും ക്യാപ്റ്റന്‍സി മാത്രമല്ല, ബാറ്റിംഗും മോശമാണെന്നും ക്രിക്കറ്റ് ലോകം പറയുന്നതും.
10-15 റണ്‍സ് കുറവായിരുന്നുവെന്നാണ് റിഷഭ് മത്സരത്തിന് ശേഷം പറഞ്ഞത്. ''ഭുവിയും മറ്റു പേസര്‍മാര്‍മാരും ആദ്യത്തെ 7-8 ഓവറില്‍ നന്നായി പന്തെറിഞ്ഞു. എന്നാല്‍ അതിന് ശേഷം കാര്യങ്ങള്‍ ഞങ്ങള്‍ക്ക് അനുകൂലമായില്ല. രണ്ടാം പാതിയില്‍ വിക്കറ്റ് വീഴ്ത്താന്‍ ബൗളര്‍മാര്‍ക്കായില്ല. ക്ലാസന്‍- തെംബ ബവൂമ നന്നായി ബാറ്റ് ചെയ്തു. മാത്രമല്ല, ഇന്ത്യന്‍ ടീമിന് 10-15 റണ്‍സ് കുറവായിരുന്നു. അടുത്ത മത്സരത്തില്‍ ഈ മേഖലകളില്‍ പുരോഗതിയുണ്ടാക്കാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്.'' പന്ത് മത്സരശേഷം വ്യക്തമാക്കി.
മത്സരത്തില്‍ 81 റണ്‍സാണ് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്ലാസന്‍ നേടിയത്. ഇതോടെ ഒരു റെക്കോര്‍ഡും അദ്ദേഹത്തെ തേടിയെത്തി. ഇന്ത്യക്കെതിരെ ടി20യില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ദക്ഷിണാഫ്രിക്കന്‍ താരമായിരിക്കുകയാണ് ക്ലാസന്‍. ക്വിന്റണ്‍ ഡി കോക്കിനെയാണ് ക്ലാസന്‍ മറികടന്നത്. 2019ല്‍ ഇന്ത്യക്കെതിെര ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഡി കോക്ക് പുറത്താവാതെ 79 റണ്‍സ് നേടിയിരുന്നു.
46 പന്തില്‍ നിന്നാണ് ക്ലാസന്‍ 81 റണ്‍സെടുത്തത്. മില്ലര്‍ 15 പന്തില്‍ 20 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ നാലു വിക്കറ്റുമായി തിളങ്ങി. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ 148-6, ദക്ഷിണാഫ്രിക്ക ഓവറില്‍ 18.2 ഓവറില്‍ 149-6.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!