തന്‍റെ ആദ്യ രണ്ടോവറിലും വിക്കറ്റൊന്നും നേടാനാവാതിരുന്ന വരുണ്‍ മൂന്നാം ഓവറിലെ അവസാന പന്തിലാണ് ലോകകപ്പിലെ ആദ്യ വിക്കറ്റ് വീഴ്ത്തിയത്.
മുംബൈ: ടി20 ലോകകപ്പിലെ തന്‍റെ ആദ്യ വിക്കറ്റ് സ്വന്തമാക്കാൻ ലോക ഒന്നാം നമ്പർ ബൗളറായ വരുൺ ചക്രവർത്തി കാത്തിരുന്നത് നീണ്ട 1567 ദിവസം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന അമേരിക്കക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിലായിരുന്നു വരുണിന്‍റെ അഞ്ച് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചത്.
2021-ലെ ലോകകപ്പിൽ ഇന്ത്യക്കായി മൂന്ന് മത്സരങ്ങൾ കളിച്ചെങ്കിലും വരുണിന് വിക്കറ്റൊന്നും നേടാനായിരുന്നില്ല. എന്നാൽ ശനിയാഴ്ച നടന്ന മത്സരത്തിൽ അമേരിക്കന്‍ താരം മിലിന്ദ് കുമാറിനെ പുറത്താക്കിയാണ് വരുൺ കാത്തിരിപ്പ് അവസാനിപ്പിച്ചത്. തന്‍റെ ആദ്യ രണ്ടോവറിലും വിക്കറ്റൊന്നും നേടാനാവാതിരുന്ന വരുണ്‍ മൂന്നാം ഓവറിലെ അവസാന പന്തിലാണ് ലോകകപ്പിലെ ആദ്യ വിക്കറ്റ് വീഴ്ത്തിയത്.
വരുണിന്‍റെ ആദ്യ വിക്കറ്റിന് ഭാഗ്യത്തിന്‍റെ അകമ്പടി കൂടിയുണ്ടായിരുന്നു. വരുണിന്‍റെ പന്തില്‍ ഷോട്ടിന് ശ്രമിച്ച മിലിന്ദ് കുമാര്‍ പന്ത് എവിടേക്കാണ് പോയതെന്നറിയാതെ ക്രീസില്‍ നിന്ന് റണ്ണിനായി ചാടിയിറങ്ങിയപ്പോഴാണ് അവസരം മുതലെടുത്ത ഇഷാന്‍ കിഷന്‍ സ്റ്റംപ് ചെയ്ത് പുറത്താക്കിയത്. ഇതോടെ തുടർച്ചയായ 14-ാമത്തെ ടി20 ഇന്നിംഗ്‌സിലും വിക്കറ്റ് വീഴ്ത്താന്‍ വരുണിനായി. തുടര്‍ച്ചായായി17 ഇന്നിംഗ്‌സുകളിൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ പേസര്‍ അർഷ്ദീപ് സിംഗിന് പിന്നിൽ രണ്ടാമതാണ് ഇപ്പോൾ വരുൺ.
ഇന്ത്യയ്ക്ക് വിജയത്തുടക്കം
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ബാറ്റിംഗിൽ പതറിയെങ്കിലും ബൗളർമാരുടെ മികവിൽ 29 റൺസിനാണ് ഇന്ത്യ അമേരിക്കയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 162 റൺസ് പിന്തുടർന്ന യു.എസ്.എയെ നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 132 റൺസിൽ ഒതുക്കാൻ ഇന്ത്യൻ നിരയ്ക്കായി. 49 പന്തിൽ 84 റൺസ് നേടിയ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന്‍റെ പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. ബൗളിംഗില്‍ ഇന്ത്യക്കായി മുഹമ്മദ് സിറാജ് മൂന്നും അര്‍ഷ്ദീപും അക്സറും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തിയപ്പോള്‍ വരുണ്‍ ഒരു വിക്കറ്റെടുത്തു.
