
ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആദ്യ വനിതാ ക്രിക്കറ്റ് ഫൈനലിസ്റ്റുകളായി ഇന്ത്യന്‍ പെണ്‍പടക്ക് അഭിന്ദനപ്രവാഹം. രാജ്യത്തിന്‍റെ 75-ാം സ്വാതന്ത്ര്യദിനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് ഇംഗ്ലണ്ടിനെ ഇംഗ്ലണ്ടില്‍ വീഴ്ത്തി ഇന്ത്യന്‍ പെണ്‍വീര്യം കരുത്തുകാട്ടിയിയത്.
ഈ വിജയം ഇന്ത്യയുടെ സ്മൃതിയില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്നും ഇംഗ്ലണ്ടില്‍വെച്ച് ഇംഗ്ലണ്ടിനെ ഓഗസ്റ്റില്‍ കീഴടക്കിയെന്നത് വിജയത്തെ കൂടുതല്‍ സ്പെഷ്യല്‍ ആക്കുന്നുവെന്നും മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫര്‍ ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യന്‍ വനിതകളുടെത് ഉജ്ജ്വല പ്രകടനമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് ട്വിറ്ററില്‍ കുറിച്ചു. അതിയായ സന്തോഷം തോന്നുന്നു, സ്നേഹ് റാണയുടെയും ദീപ്തി ശര്‍മയുടെയും പ്രകടനം അസാമാന്യമായിരുന്നു, പ്രത്യേകിച്ചും അവസാന ഓവറുകളില്‍. ഇംഗ്ലണ്ടിനെ ഇംഗ്ലണ്ടില്‍ തോല്‍പ്പിച്ചുവെന്നത് ഈ വിജയത്തിന്‍റെ തിളക്കം കൂട്ടുന്നു. നാളെ നടക്കുന്ന ഫൈനലിനായി കാത്തിരിക്കുന്നുവെന്നായിരുന്നു സെവാഗിന്‍റെ ട്വീറ്റ്.
അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബളര്‍മാര്‍ പുറത്തെടുത്ത മികവ് ആസാമാന്യമായിരുന്നുവെന്നും ഫൈനലിലെത്തിയതോടെ മെഡല്‍ ഉറപ്പായെന്നും പറഞ്ഞ മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ് അത് സ്വര്‍ണമാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നുവെന്നും ട്വിറ്ററില്‍ കുറിച്ചു.
ചരിത്രനേട്ടം എന്നായിരുന്നു ഇന്ത്യയുടെ ആരാധകക്കൂട്ടായ്മയായ ബാര്‍മി ആര്‍മിയുടെ ട്വീറ്റ്.
അഭിമാനനിമിഷം, അഭിനന്ദനങ്ങള്‍ ഇന്ത്യന്‍ ടീമിന്, ഫൈനലിനായി കാത്തിരിക്കുന്നു എന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്നയുടെ ട്വീറ്റ്.
കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ആവേശപ്പോരില്‍ വീഴ്ത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 164-5, ഇംഗ്ലണ്ട് 20 ഓവറില്‍ 160-6.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!