
ചെന്നൈ: സ്വന്തം തട്ടകമായ ചേപ്പോക്കില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് എട്ട് വിക്കറ്റിന്റെ കനത്ത തോല്‍വി വഴങ്ങിയിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഗുജറാത്തിന് വേണ്ടി സായ് സുദര്‍ശന്‍ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തതോടെ, ചെന്നൈയുടെ പരാജയം ഉറപ്പായ നിമിഷങ്ങളില്‍ നിരാശരായ ആരാധകര്‍ കളി അവസാനിക്കുന്നതിന് മുന്‍പേ സ്റ്റേഡിയം വിട്ടുപോകുന്ന കാഴ്ചയും കാണാമായിരുന്നു. ചെന്നൈ ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം 20 പന്തുകള്‍ ബാക്കിനില്‍ക്കെ ഗുജറാത്ത് മറികടന്നു.
ഒരുകാലത്ത് സന്ദര്‍ശക ടീമുകള്‍ക്ക് പേടിസ്വപ്നമായിരുന്ന ചെന്നൈയുടെ കോട്ടയായ ചേപ്പോക്കില്‍ കഴിഞ്ഞ സീസണ്‍ മുതല്‍ ടീം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഈ സീസണില്‍ പഞ്ചാബ് കിംഗ്സിനോട് അഞ്ച് വിക്കറ്റിന് തോറ്റുകൊണ്ടാണ് ചെന്നൈ തുടങ്ങിയത്. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സഞ്ജു സാംസണിന്റെ സെഞ്ച്വറിയുടെയും (56 പന്തില്‍ 115) ജാമി ഓവര്‍ട്ടന്റെ നാല് വിക്കറ്റ് പ്രകടനത്തിന്റെയും കരുത്തില്‍ ടീം തിരിച്ചുവരവ് നടത്തിയിരുന്നു. തുടര്‍ന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയും അവര്‍ പരാജയപ്പെടുത്തി. എന്നാല്‍ ഗുജറാത്തിനെതിരെ ആ പ്രകടനം ആവര്‍ത്തിക്കാന്‍ ടീമിനായില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് പവര്‍പ്ലേയില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. വെറും 28 റണ്‍സ് മാത്രമാണ് ആദ്യ ആറ് ഓവറില്‍ നേടാനായത്. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന്റെ അര്‍ദ്ധ സെഞ്ച്വറിയാണ് (60 പന്തില്‍ 74*) ചെന്നൈയെ 158 റണ്‍സിലെത്തിച്ചത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്തിന് വേണ്ടി തമിഴ്നാട് സ്വദേശിയായ സായ് സുദര്‍ശന്‍ ആളിക്കത്തി. 46 പന്തില്‍ 87 റണ്‍സെടുത്ത സുദര്‍ശന്‍ നാല് ഫോറുകളും ഏഴ് സിക്‌സറുകളും പറത്തി. 16.4 ഓവറില്‍ ഗുജറാത്ത് ലക്ഷ്യം കണ്ടു.
എട്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയങ്ങള്‍ മാത്രമുള്ള ചെന്നൈ നിലവില്‍ ആറ് പോയിന്റോടെ പട്ടികയില്‍ ആറാം സ്ഥാനത്താണ്. -0.121 എന്ന നെറ്റ് റണ്‍റേറ്റും ടീമിന് തിരിച്ചടിയാണ്. മെയ് 2ന്, ശനിയാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരെ ചേപ്പോക്കില്‍ വെച്ചുതന്നെ നടക്കുന്ന മത്സരത്തില്‍ ശക്തമായ തിരിച്ചുവരവിനാണ് ചെന്നൈ ലക്ഷ്യമിടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!