
കൊൽക്കത്ത: മുൻ ഇന്ത്യൻ നായകനും ബിസിസിഐ മുൻ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണ ഗാംഗുലിക്കും നേരെ വധഭീഷണി. കഴിഞ്ഞ ഏതാനും മാസങ്ങളായി തുടർച്ചയായി ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്ന് ഗാംഗുലി പൊലീസിൽ ഔദ്യോഗികമായി പരാതി നൽകി. തങ്ങളെയും ഒപ്പമുള്ളവരെയും അപായപ്പെടുത്തുമെന്നാണ് കത്തുകളിൽ മുന്നറിയിപ്പുള്ളതെന്ന് ഗാംഗുലി പരാതിയില്‍ വ്യക്തമാക്കുന്നു.
തിങ്കളാഴ്ച കൊൽക്കത്തയിലെ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ (സിഎബി) ഓഫീസിൽ കടുത്ത ഭാഷയിലുള്ള രണ്ട് കത്തുകൾ ലഭിച്ചതോടെയാണ് ഗാംഗുലി ദക്ഷിണ കൊൽക്കത്തയിലെ ഠാക്കൂർപുകുർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഗാംഗുലിയുടെ പരാതി ഗൗരവത്തോടെയാണ് കാണുന്നതെന്ന് കൊല്‍ക്കത്ത പൊലീസ് വ്യക്തമാക്കി. പരാതിയില്‍ അന്വേഷണം ആരംഭിച്ചുകഴിഞ്ഞുവെന്നും ലഭിച്ച കത്തുകൾ, അവ അയച്ച കൊറിയർ സ്ഥാപനം, അതിന്‍റെ റൂട്ട് എന്നിവയെല്ലാം വിശദമായി പരിശോധിച്ചുവരികയാണെന്നും കുറ്റവാളികളെ ഉടൻ തന്നെ വലയിലാക്കുമെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ആറുമാസത്തോളമായി ഗാംഗുലിയുടെ പേരിൽ ഇത്തരത്തിലുള്ള കത്തുകൾ വരുന്നുണ്ടായിരുന്നെങ്കിലും തുടക്കത്തിൽ ഇത് കാര്യമായി എടുത്തിരുന്നില്ല. എന്നാൽ തിങ്കളാഴ്ച വധഭീഷണിയടങ്ങിയ കത്തുകൾ ലഭിച്ചതോടെയാണ് കാര്യങ്ങൾ ഗുരുതരമായത്. വടക്കൻ 24 പർഗാനാസ് ജില്ലയിലെ ബെൽഘറിയയിൽ നിന്നാണ് കത്തുകൾ അയച്ചിരിക്കുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച സൂചന. സന്ദേശം അയക്കാൻ ഉപയോഗിച്ച മൊബൈൽ നമ്പറും സിം കാർഡിന്‍റെ ലൊക്കേഷനും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ബന്ധപ്പെട്ട കൊറിയർ ഏജൻസി ജീവനക്കാരെ ചോദ്യം ചെയ്ത പൊലീസ് ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. എല്ലാ കത്തുകളും ഒരാൾ തന്നെയാണ് അയച്ചതാണോ എന്നും ഇതിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം എന്താണെന്നും പൊലീസ് പരിശോധിച്ച് വരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!