യുവരാജിന്റെ വിടവാങ്ങല്‍ മത്സരം; വ്യത്യസ്‍ത അഭിപ്രായങ്ങളുമായി ഗാംഗുലിയും കപില്‍ ദേവും

By Web TeamFirst Published Jun 12, 2019, 5:40 PM IST
Highlights

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും മികച്ച ഓള്‍ റൌണ്ടറാണ് യുവരാജ് സിംഗ്. പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ താരത്തിന് ആദരവുമായി ക്രിക്കറ്റ് ലോകത്തുനിന്നും പുറത്തുനിന്നും പ്രമുഖരടക്കം ഒട്ടേറെപ്പേര്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ യുവരാജ് സിംഗിന് നീതി കിട്ടിയിരുന്നില്ല എന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഒരു വിടവാങ്ങല്‍ മത്സരം യുവരാജ് സിംഗ് അര്‍ഹിച്ചിരുന്നുവെന്നായിരുന്നു വിമര്‍ശനം. ഇതിനും പ്രമുഖരടക്കം അഭിപ്രായവുമായി രംഗത്ത് എത്തി. വിടവാങ്ങല്‍ മത്സരത്തിന് പ്രസക്തിയിലെന്ന് സൌരവ് ഗാംഗുലി പറയുമ്പോള്‍ യുവരാജിന് വിടവാങ്ങല്‍ മത്സരം ആവശ്യമായിരുന്നുവെന്നായിരുന്നു കപില്‍ ദേവ് പറയുന്നത്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും മികച്ച ഓള്‍ റൌണ്ടറാണ് യുവരാജ് സിംഗ്. പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ താരത്തിന് ആദരവുമായി ക്രിക്കറ്റ് ലോകത്തുനിന്നും പുറത്തുനിന്നും പ്രമുഖരടക്കം ഒട്ടേറെപ്പേര്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ യുവരാജ് സിംഗിന് നീതി കിട്ടിയിരുന്നില്ല എന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഒരു വിടവാങ്ങല്‍ മത്സരം യുവരാജ് സിംഗ് അര്‍ഹിച്ചിരുന്നുവെന്നായിരുന്നു വിമര്‍ശനം. ഇതിനും പ്രമുഖരടക്കം അഭിപ്രായവുമായി രംഗത്ത് എത്തി. വിടവാങ്ങല്‍ മത്സരത്തിന് പ്രസക്തിയിലെന്ന് സൌരവ് ഗാംഗുലി പറയുമ്പോള്‍ യുവരാജിന് വിടവാങ്ങല്‍ മത്സരം ആവശ്യമായിരുന്നുവെന്നായിരുന്നു കപില്‍ ദേവ് പറയുന്നത്.

വിടവാങ്ങല്‍ മത്സരങ്ങളില്‍ ഞാൻ വിശ്വസിക്കുന്നില്ല. വിടവാങ്ങല്‍ മത്സരം ഉണ്ടായില്ല എന്നതുകൊണ്ട് യുവരാജ് സിംഗിന്റെ നേട്ടങ്ങള്‍ ഒരിക്കലും കുറയുന്നില്ല. ഒരു താരമായി തുടരുമ്പോള്‍, അല്ലെങ്കില്‍ ഏകദിനത്തിലോ ടെസ്റ്റിലോ ഭാഗമായി ഉണ്ടായിരിക്കുമ്പോഴാണ് വിടവാങ്ങല്‍ മത്സരമെങ്കില്‍ ശരിയെന്നേയുള്ളൂ..  യുവരാജ് അതിമികവുറ്റ താരമാണ്. മാച്ച് വിന്നറാണ്. എന്തൊക്കെ നേട്ടങ്ങള്‍ ഉണ്ടാക്കിയോ അതില്‍ അഭിമാനിക്കുന്നയാളാണ്- യുവരാജ് സിംഗ് ഭാഗമായിരുന്ന ടീമിന്റെ നായകൻ കൂടിയായ സൌരവ് ഗാംഗുലി പറയുന്നു.

വിടവാങ്ങല്‍ മത്സരം ആവശ്യമാണെന്ന് ബിസിസിഐയിലെ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു യുവരാജും നേരത്തെ പറഞ്ഞത്.

അതേസമയം യുവരാജ് സിംഗിന്റെ ഔന്നത്യത്തിന് അദ്ദേഹത്തിന് ഒരു വിടവാങ്ങല്‍ നല്‍കണമായിരുന്നുവെന്നാണ് കപില്‍ ദേവ് പറയുന്നത്. എന്റെ എക്കാലത്തേയും മികച്ച അന്തിമ ഇലവനില്‍ അദ്ദേഹം ഉറപ്പായും ഉണ്ടാകും. അദ്ദേഹത്തെ പോലെ ഒരു താരം ഗ്രൌണ്ടില്‍ നിന്ന് ഞാൻ വിരമിക്കുകയാണ് എന്ന് പറയുന്നത് കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു- കപില്‍ ദേവ് പറയുന്നു.

ക്രിക്കറ്റിലേത് പോലെ തന്നെ ജീവിതത്തിലും യുവരാജ് പൊരുതിയെന്നും ക്യാൻസര്‍ രോഗബാധയെ സൂചിപ്പിച്ച് കപില്‍ ദേവ് പറഞ്ഞു.  ക്രിക്കറ്റില്‍ ലഭിച്ചതിലധികം അംഗീകാരം അദ്ദേഹത്തിന് കിട്ടട്ടെയെന്നും ഞാൻ ആഗ്രഹിക്കുന്നു- കപില്‍ ദേവ് പറയുന്നു.

click me!