
ലോര്‍ഡ്‍സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ (ENG vs IND 2nd ODI) നാല് വിക്കറ്റ് പ്രകടനവുമായി ഇന്ത്യന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന്(Yuzvendra Chahal) ചരിത്ര നേട്ടം. ലോര്‍ഡ്‌സില്‍ ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും മികച്ച മികച്ച ബൗളിംഗ് പ്രകടനമാണ് ചാഹല്‍ പുറത്തെടുത്തത്. 10 ഓവറില്‍ 47 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്‌ത്തുകയായിരുന്നു ചാഹല്‍.
ചാഹലിന്‍റെ സ്പിന്‍ കെണി ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിന്‍റെ എല്ലാ പ്രതീക്ഷകളും ഒരുവേള കറക്കിവീഴ്ത്തുകയായിരുന്നു. ഫോമിലേക്ക് മടങ്ങിയെത്തിയ ജോണി ബെയ്ര്‍സ്റ്റോ(38 പന്തില്‍ 38), ജോ റൂട്ട്(21 പന്തില്‍ 11), ബെന്‍ സ്റ്റോക്സ്(23 പന്തില്‍ 21) എന്നിവരെ ചാഹല്‍ തന്‍റെ അഞ്ച് ഓവറിനിടെ പറഞ്ഞയച്ചു. ഇംഗ്ലീഷ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കിയ മൊയീന്‍ അലിയെ(64 പന്തില്‍ 47) പിന്നാലെ പുറത്താക്കി ചാഹല്‍ നാല് വിക്കറ്റ് തികച്ചു. 10 ഓവറില്‍ 47 റണ്‍സ് വഴങ്ങിയാണ് ചാഹല്‍ നാല് വിക്കറ്റെടുത്തത്. ഇതില്‍ ഒരു ബൗള്‍ഡും രണ്ട് എല്‍ബിയും ഒരു ക്യാച്ചുമായിരുന്നു.
പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് മുന്നില്‍ 247 റണ്‍സിന്‍റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് വച്ചുനീട്ടിയിരിക്കുന്നത്. ഇംഗ്ലണ്ട് 49 ഓവറില്‍ 246 റണ്‍സില്‍ പുറത്തായി. മൊയീന്‍ അലിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. 33 റണ്ണെടുത്ത ലിയാം ലിവിംഗ്സ്റ്റണാണ് രണ്ടാമത്തെ ഉയര്‍ന്ന സ്കോറുകാരന്‍. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ നാലില്‍ മടങ്ങി. ഇന്ത്യക്കായി ചാഹലിന്‍റെ നാലിന് പുറമെ ബുമ്രയും ഹാര്‍ദിക്കും രണ്ട് വീതവും പ്രസിദ്ധ് കൃഷ്ണ ഒന്നും വിക്കറ്റ് നേടി. ഇന്ന് ജയിച്ചാല്‍ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ഒരു മത്സരം അവശേഷിക്കേ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
ചാഹലിനോട് കളിക്കാന്‍ നില്‍ക്കല്ലേ, കറക്കിയിടും; ലോര്‍ഡ്‍സിലെ മികവിന് പ്രശംസയുമായി ആരാധകര്‍