
നോട്ടിങ്ഹാം: ന്യൂസിലന്‍ഡിനിതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ(England vs New Zealand) വമ്പന്‍ സ്കോറിലേക്ക് നയിച്ചത് ജോ റൂട്ടിന്‍റെ(Joe Root) സെഞ്ചുറിയായിരുന്നു. റൂട്ടിനൊപ്പം ഓലി പോപ്പും ഇംഗ്ലണ്ടിനായി സെഞ്ചുറി നേടിയ. 176 റണ്‍സെടുത്ത റൂട്ടാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ റൂട്ട് 211 പന്തിലാണ് 176 റണ്‍സടിച്ചത്.
ബാറ്റിംഗില്‍ മിന്നുന്ന ഫോമിലുള്ള റൂട്ട് ക്ലാസിസ് ശൈലിവിട്ട് പല അക്രമണോത്സുക ഷോട്ടുകളും ഇന്ന് കളിച്ചു. ഇതില്‍ ടിം സൗത്തിക്കെതിരെ റിവേഴ്സ് സ്കൂപ്പിലൂടെ റൂട്ട് നേടിയ ബൗണ്ടറിയായിരുന്നു ഏറെ ശ്രദ്ധേയം. സൗത്തിയെ റിവേഴ്സ് സ്കൂപ്പിലൂടെ സിക്സടിക്കുന്നത് കണ്ട് ആരാധകരും ഒന്ന് സംശയിച്ചു. ഇത് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നായിരുന്നു അവരുടെ സംശയം.
ഉടന്‍ തന്നെ അവര്‍ക്ക് ഉത്തരവും ലഭിച്ചു. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്തിന്‍റെ ഷോട്ടാണ് റൂട്ടും അനുകരിച്ചത്. ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണെതിരെ ആയിരുന്നു മുമ്പ് പന്ത് റൂട്ടിനെപ്പോലെ റിവേഴ്സ് സ്കൂപ്പ് കളിച്ചത്.
റൂട്ടിന്‍റെ അസാധാരണ ഷോട്ട് കണ്ട് കമന്‍ററി ബോക്സിലിരുന്ന് മുന്‍ നായകന്‍ മൈക്കല്‍ ആതര്‍ട്ടണ്‍ പറഞ്ഞത്, അവിശ്വസനീയം, റൂട്ട് ഇത്തരമൊരു ഷോട്ട് കളിക്കുന്നത് അവിശ്വസനീയം എന്നായിരുന്നു. ഇന്ന് രാവിലെ കണ്ടപ്പോള്‍ ബാറ്റിംഗിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്ന കാര്യം റൂട്ട് പറഞ്ഞിരുന്നുവെന്നും ആതര്‍ട്ടണ്‍ വ്യക്തമാക്കി.
ന്യൂസിലന്‍ഡിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 553 റണ്‍സിന് മറുപടിയായി ഇംഗ്ലണ്ട് റൂട്ടിന്‍റെയും പോപ്പിന്‍റെയും സെഞ്ചുറി കരുത്തില്‍ 539 റണ്‍സിന് പുറത്തായി. കിവീസിനായി ട്രെന്‍റ് ബോള്‍ട്ട് അഞ്ചും ബ്രേസ്‌വെല്‍ മൂന്നും വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!