ബെന്‍ സ്‌റ്റോക്‌സ് യുഗം അവസാനിക്കുന്നു; അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ച് ഇംഗ്ലീഷ് താരം

Published : Jun 28, 2026, 08:54 PM IST
England Test Captain Ben Stokes

Synopsis

ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ന്യൂസിലാൻഡിനെതിരായ ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റായിരിക്കും അദ്ദേഹത്തിന്റെ കരിയറിലെ അവസാന മത്സരം. 2019 ലോകകപ്പ്, ആഷസ് ഹീറോ എന്നീ നിലകളിൽ ഇംഗ്ലീഷ് ക്രിക്കറ്റിൽ നിർണായക സ്വാധീനം ചെലുത്തിയ താരമാണ് സ്റ്റോക്സ്.

ലണ്ടന്‍: ആധുനിക ഇംഗ്ലീഷ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ ബെന്‍ സ്റ്റോക്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ട്രെന്റ് ബ്രിഡ്ജില്‍ ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തോടെ സ്റ്റോക്‌സ് തന്റെ അന്താരാഷ്ട്ര കരിയറിന് തിരശീലയിടും. ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിന്റെ നാലാം ദിവസം കളി തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് താരം തന്റെ വിരമിക്കല്‍ തീരുമാനം സഹതാരങ്ങളെ അറിയിച്ചത്. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു.

2011-ല്‍ ഇംഗ്ലണ്ടിന്റെ വൈറ്റ്-ബോള്‍ ടീമിലൂടെ അരങ്ങേറ്റം കുറിച്ച സ്റ്റോക്‌സ്, 2013-ലെ ആഷസ് പരമ്പരയില്‍ അഡ്‌ലെയ്ഡില്‍ വെച്ചാണ് ടെസ്റ്റ് ക്രിക്കറ്റിലേക്ക് കാലെടുത്തു വെച്ചത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ നെടുംതൂണായിരുന്നു ഈ ഓള്‍റൗണ്ടര്‍.

ഇസിബിയുടെ ആദരം

'ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളായും തന്റെ തലമുറയിലെ നിര്‍ണ്ണായക താരങ്ങളില്‍ ഒരാളായിട്ടുമാണ് ബെന്‍ സ്റ്റോക്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങുന്നത്.' എന്ന് ഇസിബി ചെയര്‍മാന്‍ റിച്ചാര്‍ഡ് തോംസണ്‍ പറഞ്ഞു. സമ്മര്‍ദ്ദഘട്ടങ്ങളില്‍ അദ്ദേഹം പുറത്തെടുത്ത പ്രകടനങ്ങളും, അസാധാരണമായ സാഹചര്യങ്ങളില്‍ കളി ജയിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവുമാണ് അദ്ദേഹത്തെ ആരാധകരുടെ പ്രിയങ്കരനാക്കിയതെന്നും തോംസണ്‍ കൂട്ടിച്ചേര്‍ത്തു.

ചരിത്രനേട്ടങ്ങള്‍ ഇങ്ങനെ

2019-ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ പുറത്താകാതെ നേടിയ 84 റണ്‍സ് ഇംഗ്ലണ്ടിനെ ആദ്യമായി ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചു. ആ വിജയത്തില്‍ സ്റ്റോക്‌സ് വഹിച്ച പങ്ക് വളരെ വലുതാണ്. തൊട്ടുപിന്നാലെ, ആഷസ് പരമ്പരയില്‍ ലീഡ്സിലെ ഹെഡിങ്ലിയില്‍ ഓസ്ട്രേലിയക്കെതിരെ നടത്തിയ പോരാട്ടം ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായി കണക്കാക്കപ്പെടുന്നു. പുറത്താകാതെ 135 റണ്‍സ് നേടി അദ്ദേഹം ഇംഗ്ലണ്ടിന് നല്‍കിയ ആ ഒരു വിക്കറ്റ് വിജയം എന്നും ആരാധകരുടെ ഓര്‍മ്മയില്‍ നില്‍ക്കും. 2022-ലെ ടി20 ലോകകപ്പ് കിരീട വിജയത്തിലും സ്റ്റോക്‌സ് നിര്‍ണ്ണായക പങ്കുവഹിച്ചു.

2016-ല്‍ കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ 258 റണ്‍സാണ് അദ്ദേഹത്തിന്റെ ടെസ്റ്റ് കരിയറിലെ ഉയര്‍ന്ന സ്‌കോര്‍. പരിക്കുകള്‍ പലതവണ അദ്ദേഹത്തെ വേട്ടയാടിയെങ്കിലും, ഓരോ തവണയും കൂടുതല്‍ കരുത്തോടെ അദ്ദേഹം ടീമിലേക്ക് തിരിച്ചെത്തി.

'ബാസ്‌ബോള്‍' യുഗത്തിന്റെ നായകന്‍

2022 ഏപ്രിലില്‍ ജോ റൂട്ടില്‍ നിന്ന് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത സ്റ്റോക്‌സ്, പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലവുമായി ചേര്‍ന്ന് ഇംഗ്ലീഷ് ക്രിക്കറ്റിന്റെ മുഖഛായ തന്നെ മാറ്റിമറിച്ചു. 'ബാസ്‌ബോള്‍' എന്ന് വിളിക്കപ്പെടുന്ന അത്യന്തം ആക്രമണാത്മകവും സാഹസികവുമായ ശൈലിയിലൂടെ ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതല്‍ ആവേശകരമാക്കി മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചു. ടീമിലെ ഓരോ കളിക്കാരിലും ആത്മവിശ്വാസം നിറയ്ക്കാനും, ഭയമില്ലാതെ കളിക്കാന്‍ പ്രേരിപ്പിക്കാനും സ്റ്റോക്‌സിനായി.

ട്രെന്റ് ബ്രിഡ്ജില്‍ താരം അവസാനമായി ഇംഗ്ലണ്ട് കുപ്പായം അണിയുമ്പോള്‍, ഒരു ലോകകപ്പ് വിജയിയായും, ആഷസ് ഹീറോയായും, പ്രചോദനമേകുന്ന നായകനായും അദ്ദേഹം ചരിത്രത്തില്‍ ഇടംപിടിക്കും. സ്റ്റോക്‌സിന്റെ വിരമിക്കലോടെ ഇംഗ്ലീഷ് ക്രിക്കറ്റില്‍ ഒരു യുഗം അവസാനിക്കുകയാണ്. അദ്ദേഹത്തിന്റെ പോരാട്ടവീര്യവും കളിശൈലിയും വരുംതലമുറയിലെ ക്രിക്കറ്റ് താരങ്ങള്‍ക്ക് എന്നും വലിയൊരു മാതൃകയായിരിക്കും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സഞ്ജുവും അഭിഷേകും ഗോള്‍ഡന്‍ ഡക്ക്; അയര്‍ലന്‍ഡിനെതിരെ 155 റണ്‍സ് ലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മോശം തുടക്കം
അയര്‍ലന്‍ഡിനെതിരെ ജീവന്‍മണപ്പോരില്‍ ഇന്ത്യക്ക് നിര്‍ണായക ടോസ്, ടീമില്‍ 2 മാറ്റം; വൈഭവ് സൂര്യവംശിക്ക് ഇന്നും അരങ്ങേറ്റമില്ല