
ലണ്ടന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടത്തിയ കൊവിഡ് 19 പരിശോധനയില്‍ ഇംഗ്ലണ്ട് താരങ്ങളില്‍ ആര്‍ക്കും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ജൂണ്‍ മൂന്ന് മുതല്‍ 23വരെ ആകെ 702 കൊവിഡ് ടെസ്റ്റുകള്‍ നടത്തിയെന്നും കളിക്കാരില്‍ ആര്‍ക്കും കൊവിഡ് രോഗബാധയില്ലെന്നും ഇംഗ്ലണ്ട് ആൻഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.
ചില കളിക്കാരെ ഒന്നിലേറെ തവണ പരിശോധനകള്‍ക്ക് വിധേയരാക്കി.കളിക്കാര്‍ക്ക് പുറമെ സപ്പോര്‍ട്ട് സ്റ്റാഫ്, മാച്ച് ഒഫീഷ്യല്‍സ്, ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ജീവനക്കാര്‍, വേദിയിലെ ജീവനക്കാര്‍, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരെയാണ് പരിശോധനകള്‍ക്ക് വിധേയരാക്കിയത്.
രണ്ടാംവട്ടം കൊവിഡ് പരിശോധനക്ക് വിധേയനായ പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ വ്യാഴാഴ്ച ഇംഗ്ലണ്ട് ടീമിനൊപ്പം പരിശീലനത്തിന് ചേരും. കഴിഞ്ഞ ആഴ്ച ആര്‍ച്ചറുടെ കുടുംബാഗത്തിന് ശാരീരിക ആസ്വസ്ഥതകള്‍ ഉണ്ടായിരുന്നതിനാലാണ് ആര്‍ച്ചറെ രണ്ടാംവട്ടവും പരിശോധനകള്‍ക്ക് വിധേയനാക്കിയത്.
ജൂലൈ എട്ടിന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഇന്ന് സതാംപ്ടണിലെ ഏജീസ് ബൗളില്‍ എത്തി പരിശീലനം തുടങ്ങിയിരുന്നു. കൊവിഡ് ഭീതിമൂലം രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളെല്ലാം മാര്‍ച്ച് മുതല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കൊവിഡ് ഭീതിക്കിടെ നടക്കുന്ന ആദ്യ മത്സരമാണ് ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നടക്കുന്ന ടെസ്റ്റ് പരമ്പര. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!