വാലറ്റത്തെ കൂട്ടുപിടിച്ച് വാഷിംഗ്ടണ്‍ സുന്ദറിന്റെ വെടിക്കെട്ട്; ഓവലില്‍ ഇംഗ്ലണ്ടിന് 374 റണ്‍സ് വിജയലക്ഷ്യം

Published : Aug 02, 2025, 10:20 PM ISTUpdated : Aug 02, 2025, 10:22 PM IST
Washington Sundar

Synopsis

ഓവലില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് 396 റണ്‍സിന് അവസാനിച്ചു. യശസ്വി ജയ്‌സ്വാള്‍ (118) സെഞ്ചുറി നേടി. 

ലണ്ടന്‍: ഇന്ത്യക്കെതിരായ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 374 റണ്‍സ് വിജയലക്ഷ്യം. ഓവലില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് 396 റണ്‍സിന് അവസാനിച്ചു. യശസ്വി ജയ്‌സ്വാള്‍ (118) സെഞ്ചുറി നേടി. നൈറ്റ് വാച്ച്മാനായി ക്രീസിലുണ്ടായിരുന്ന ആകാശ് ദീപ് (66), രവീന്ദ്ര ജഡേജ (53), വാഷിംട്ഗണ്‍ സുന്ദര്‍ (53) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി ജോഷ് ടംഗ് അഞ്ച് വിക്കറ്റ് നേടി. ഗുസ് അറ്റ്കിന്‍സണ് മൂന്ന് വിക്കറ്റുണ്ട്. ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 23 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 224നെതിരെ ഇംഗ്ലണ്ട് 247 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തി.

രണ്ടിന് 75 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിംഗിനെത്തിയത്. മൂന്നാം ദിനം ജയ്‌സ്വാള്‍ - ആകാശ് സഖ്യം 103 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷമാണ് ആകാശ് മടങ്ങുന്നത്. ജാമി ഓവര്‍ടോണിന്റെ പന്തില്‍ ഗുസ് അറ്റ്കിന്‍സണ് ക്യാച്ച്. പിന്നീട് ആദ്യ സെഷനില്‍ വിക്കറ്റൊന്നും നഷ്ടമായില്ല. എന്നാല്‍ രണ്ടാം സെഷനിലെ ആദ്യ പന്തില്‍ തന്നെ ഗില്‍ മടങ്ങി. അറ്റ്കിന്‍സണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. മലയാളി താരം കരുണ്‍ നായര്‍ക്ക് തിളങ്ങാനായില്ല. അറ്റ്കിന്‍സണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് കരുണ്‍ മടങ്ങുന്നത്.

ഇതിനിടെ ജയ്‌സ്വാള്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. പരമ്പരയില്‍ താരത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. സെഞ്ചുറി നേടിയ ശേഷം താരം പുറത്താവുകയും ചെയ്തു. ജോഷ് ടംഗിനായിരുന്നു വിക്കറ്റ്. തുടര്‍ന്ന് രവീന്ദ്ര ജഡേജ - ധ്രുവ് ജുറല്‍ (34) സഖ്യം 50 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ജുറലിനെ പുറത്താക്കി ജെയ്മി ഓവര്‍ടോണ്‍ ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ മുഹമ്മദ് സിറാജ് (0) ജോഷ് ടംഗിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഇതിനിടെ ജഡേജ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. ടംഗിന്റെ പന്തില്‍ സ്ലിപ്പില്‍ ഹാരി ബ്രൂക്കിന് ക്യാച്ച് നല്‍കിയാണ് ജഡേജ മടങ്ങിയത്. അവസാനക്കാരന്‍ പ്രസിദ്ധ് കൃഷ്ണയെ കൂട്ടുപിടിച്ച് സുന്ദര്‍ നടത്തിയ പോരാട്ടമാണ് ലീഡ് 350 കടത്തിയത്. നാല് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു സുന്ദറിന്റെ ഇന്നിംഗ്‌സ്. പ്രസിദ്ധ് കൃഷ്ണ (0) പുറത്താവാതെ നിന്നു.

ഇന്നലെ കെ എല്‍ രാഹുല്‍ (7), സായ് സുദര്‍ശന്‍ (11) എന്നിവരുടെ വിക്കറ്റുള്‍ ഇന്നലെ ഇന്ത്യക്ക് നഷ്ടമായിരുന്നു. രാഹുല്‍ ജോഷ് ടംഗിന്റെ പന്തില്‍ സ്ലിപ്പില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കി പുറത്തായപ്പോള്‍ സായ് അറ്റ്കിന്‍സണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. നേരത്തെ രണ്ടാം ദിനം ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 224 റണ്‍സില്‍ അവസാനിപ്പിച്ച് ഒന്നാം ഇന്നിംഗ്‌സിന് ഇറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ സാക് ക്രോളിയും ബെന്‍ ഡക്കറ്റും ചേര്‍ന്ന് ബാസ്‌ബോള്‍ ശൈലിയില്‍ തകര്‍ത്തടിച്ച് 12.5 ഓവറില്‍ 92 റണ്‍സിലെത്തിച്ച് തകര്‍പ്പന്‍ തുടക്കമിട്ടെങ്കിലും 247 റണ്‍സില്‍ ഇംഗ്ലണ്ട് ഓള്‍ ഔട്ടായി.

57 പന്തില്‍ 64 റണ്‍സെടുത്ത ഓപ്പണര്‍ സാക് ക്രോളിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഹാരി ബ്രൂക്ക് (53), ബെന്‍ ഡക്കറ്റ് (43) ജോ റൂട്ട് (29) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നേരത്തെ 204-6 എന്ന ഭേദപ്പെട്ട നിലയില്‍ നിന്നാണ് രണ്ടാം ദിനം 20 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യ ഓള്‍ ഔട്ടായത്. 57 റണ്‍സെടുത്ത കരുണ്‍ നായരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അഞ്ചാം മത്സരത്തിലും ഇന്ത്യന്‍ കോട്ട ഭേദിക്കാനാകാതെ ലങ്കന്‍ വനിതകള്‍, പരമ്പര തൂത്തുവാരി വനിതകള്‍, ജയം 15 റണ്‍സിന്
സൂര്യകുമാർ മുമ്പ് നിരന്തരം സന്ദേശങ്ങൾ അയയ്ക്കാറുണ്ടായിരുന്നു, ഇപ്പോൾ....; ആരോപണവുമായി ബോളിവുഡ് നടി