
ലോര്‍ഡ്സ്: ഓപ്പണര്‍ കെ എല്‍ രാഹുലിന്‍റെ സെഞ്ചുറിയുടെയും രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറിയുടെയും മികിവില്‍ ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം ഇന്ത്യ ഡ്രൈവിംഗ് സീറ്റില്‍. ടോസ് നഷ്ടമായി ബാറ്റിംഗിനിങ്ങിയ ഇന്ത്യ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സെന്ന ശക്തമായ നിലയിലാണ്. 127 റണ്‍സുമായി കെ എല്‍ രാഹുലും ഒരു റണ്ണുമായി അജിങ്ക്യാ രഹാനെയും ക്രീസില്‍. 83 റണ്‍സെടുത്ത രോഹിത് ശര്‍മയുടെയും ഒമ്പത് റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയുടെയും 42 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഇംഗ്ലണ്ടിനായി ആന്‍ഡേഴ്സണ്‍ രണ്ടും റോബിന്‍സണ്‍ ഒരു വിക്കറ്റും വിഴ്ത്തി.
കരുതലോടെ തുടങ്ങി കരുത്തനായി രോഹിത്
മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ഇന്ത്യയെ ബാറ്റിംഗിന് വിട്ടപ്പോള്‍ ജെയിംസ് ആന്‍ഡേഴ്സന്‍റെ സ്വിംഗിലാണ് പ്രതീക്ഷവെച്ചത്. പ്രതീക്ഷിച്ചപോലെ സ്വിംഗ് കൊണ്ട് ആന്‍ഡേഴ്സണ്‍ ഇന്ത്യന്‍ ഓപ്പണര്‍മാരെ വെള്ളം കുടിപ്പിച്ചെങ്കിലും വിക്കറ്റ് കളയാതെ പിടിച്ചു നില്‍ക്കാന്‍ രാഹുലിനും രോഹിത്തിനുമായി. ആദ്യ 12 ഓവറില്‍ 14 റണ്‍സ് മാത്രമാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഇതില്‍ ആന്‍ഡേഴ്സന്‍റെ അഞ്ചോവറില്‍ അടിച്ചെടുത്തത് ആകെ അഞ്ച് റണ്‍സും.
സാം കറനെതിരെ ടോപ് ഗിയറിലായി രോഹിത്തും ഇന്ത്യയും
സാം കറനെറിഞ്ഞ പതിനഞ്ചാം ഓവറിലാണ് രോഹിത് ടോപ് ഗിയറിലായത്. കറന്‍റെ ഓവറില്‍ നാല് ബൗണ്ടറിയടക്കം 16 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. കറന്‍റെ അടുത്ത ഓവറിലും ഒരു ബൗണ്ടറിയടക്കം ആറ് റണ്‍സ് നേടി രോഹിത് ഇന്ത്യക്ക് മികച്ച തുടക്കമിട്ടു. ലഞ്ചിനുശേഷവും തകര്‍പ്പന്‍ പ്രകടനം തുടര്‍ന്ന രോഹിത് 83 പന്തില്‍ ടെസ്റ്റിലെ തന്‍റെ പതിമൂന്നാമത്തെ അര്‍ധസെഞ്ചുറിയിലെത്തി. രോഹിത് അടിച്ചു തകര്‍ക്കുമ്പോള്‍ നങ്കൂരമിട്ട് മികച്ച പങ്കാളിയായ രാഹുല്‍ മറുവശം കാത്തു. അര്‍ധസെഞ്ചുറി പിന്നിട്ടതിന് പിന്നാലെ മാര്‍ക്ക് വുഡിനെ പുള്‍ ചെയ്ത് സിക്സടിച്ച രോഹിത് മൊയിന്‍ അലിയെയും കടന്നാക്രമിച്ചു. രോഹിത് ഫോമിലായതോടെ 32-ാം ഓവറില്‍ ഇന്ത്യ 100 കടന്നു.
വിദേശമണ്ണിലെ ആദ്യ സെഞ്ചുറിക്ക് രോഹിത് കാത്തിരിക്കണം
രോഹിത്തും രാഹുലും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയതോടെ ഇംഗ്ലണ്ടിന്‍റെ പിടി അയഞ്ഞു. ആന്‍ഡേഴ്സണ് മാത്രമാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരെ ബുദ്ധിമുട്ടിക്കാനായത്. ആന്‍ഡേഴ്സണെ മടക്കി വിളിക്കാനുള്ള ഇംഗ്ളണ്ട് നായകന്‍ ജോ റൂട്ടിന്‍റെ തീരുമാനം ഒടുവില്‍ ഫലം കണ്ടു. രോഹിത്തിനെ ബൗള്‍ഡാക്കി ആന്‍ഡേഴ്സണ്‍ ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. 143 പന്തില്‍ 11 ബൗണ്ടറിയും ഒരു സിക്സും പറത്തിയാണ് രോഹിത് 83 റണ്‍സടിച്ചത്.
ആക്രമണം ഏറ്റെടുത്തത് രാഹുല്‍
രോഹിത് ക്രീസിലുണ്ടായിരുന്നപ്പോള്‍ പ്രതിരോധത്തിലൂന്നി കളിച്ച രാഹുല്‍ രോഹിത് മടങ്ങിയതോടെ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. മാര്‍ക്ക് വുഡിനെ ഒരോവറില്‍ രണ്ട് ബൗണ്ടറിയടിച്ച് രാഹുല്‍ അര്‍ധസെഞ്ചുറിയിലേക്ക് കുതിച്ചു. എന്നാല്‍ തുടക്കം മുതല്‍ ആന്‍ഡേഴ്സന്‍റെ സ്വിംഗിന് മുന്നില്‍ പതറിയ പൂജാര ഒടുവില്‍ ആന്‍ഡേഴ്സന്‍റെ ഔട്ട് സ്വിംഗറില്‍ ബാറ്റ് വെച്ച് സ്ലിപ്പില്‍ ജോണി ബെയര്‍സ്റ്റോക്ക് പിടികൊടുത്ത് മടങ്ങി. 23 പന്തില്‍ ഒമ്പത് റണ്‍സായിരുന്നു പൂജാരയുടെ നേട്ടം.
ഇതിന് പിന്നാലെ കോലിയെ കൂട്ടുപിടിച്ച് രാഹുല്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. 137 പന്തില്‍ പരമ്പരയിലെ രണ്ടാമത്തെ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ രാഹുല്‍ കോലിയെ സാക്ഷി നിര്‍ത്തി മാര്‍ക്ക് വുഡിനെ ബൗണ്ടറിയിലേക്ക് പായിച്ച് 212 പന്തില്‍ സെഞ്ചുറിയിലെത്തി. ടെസ്റ്റിലെ രാഹുലിന്‍റെ ആറാം സെഞ്ചുറിയാണിത്. ഒമ്പത് ഫോറും ഒരു സിക്സും അടക്കമാണ് രാഹുല്‍ സെഞ്ചുറിയിലെത്തിയത്. ലോര്‍ഡ്സില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ഓപ്പണറാണ് രാഹുല്‍. വിനു മങ്കാദ്(1952), രവി ശാസ്ത്രി(1990) എന്നിവരാണ് രാഹുലിന്‍റെ മുന്‍ഗാമികള്‍.
ലോര്‍ഡ്സിലും സെഞ്ചുറിയില്ലാതെ കോലി മടങ്ങി
ആദ്യ ടെസ്റ്റില്‍ നേരിട്ട ആദ്യ പന്തില്‍ പുറത്തായ കോലി ജെയിംസ് ആന്‍ഡേഴ്സണെതിരെ ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയത്. നിലയുറപ്പിക്കാന്‍ സമയമെടുത്തെങ്കിലും മൊയിന്‍ അലിക്കെതരിയും റോബിന്‍സണെതിരെയും ബൗണ്ടറിയുമായി ആത്മവിശ്വാസം വീണ്ടെടുത്ത കോലി രാഹുലിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ രണ്ടാം ന്യൂബോളില്‍ ആന്‍ഡേഴ്സന്‍റെ പന്തില്‍ ഒരു തവണ ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ട കോലി റോബിന്‍സണിന്‍റെ പന്തില്‍ സ്ലിപ്പില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കി മടങ്ങി. 42 റണ്‍സെടുത്ത കോലി രാഹുലിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടിലും പങ്കാളായായി.
അശ്വിന്‍ പുറത്തു തന്നെ
നോട്ടിംഗ്ഹാം ടെസ്റ്റിലേതുപോലെ നാലു പേസര്‍മാരുമായി ഇന്ത്യ ഇറങ്ങാന്‍ തീരുമാനിച്ചതോടെ അശ്വിന്‍ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. പരിക്കേറ്റ ഷര്‍ദ്ദുല്‍ ഠാക്കൂറിന് പകരം ഇഷാന്ത് ശര്‍മയാണ് ടീമിലെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!