വ്യാറ്റിന്‍റെ ഒറ്റയാള്‍ പ്രകടനം പാരയായി; ടി20 പരമ്പര കൈവിട്ട് ഇന്ത്യ

By Web TeamFirst Published Mar 7, 2019, 2:43 PM IST
Highlights

ഇന്ത്യയുയര്‍ത്തിയ 112 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ ഇംഗ്ലണ്ട് മറികടന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ ഡാനിയേല വ്യാറ്റാണ് ഇംഗ്ലണ്ടിന്‍റെ വിജയശില്‍പിയും കളിയിലെ താരവും.

ഗുവാഹത്തി: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് അഞ്ച് വിക്കറ്റ് തോല്‍വി. ഇന്ത്യയുയര്‍ത്തിയ 112 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ ഇംഗ്ലണ്ട് മറികടന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ ഡാനിയേല വ്യാറ്റാണ് ഇംഗ്ലണ്ടിന്‍റെ വിജയശില്‍പിയും കളിയിലെ താരവും. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 20 റണ്‍സെടുത്ത മിതാലി രാജാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇംഗ്ലണ്ടിനായി കാതറിന്‍ മൂന്നും ലിന്‍സി രണ്ടും വിക്കറ്റ് വീഴ്‌ത്തി.

ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 34 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. മന്ഥാന(12), ജെമീമ(2), ഹര്‍ലീന്‍(14) എന്നിങ്ങനെയായിരുന്നു സ്‌കോര്‍. ദീപ്തി ശര്‍മ്മ(18), മിതാലി രാജ്(20), ശിഖാ പാണ്ഡെ(3), ടനിയ ഭാട്ട്യ(1), ഭാരതി(18) എന്നിങ്ങനെയായിരുന്നു പിന്നീട് വന്നവരുടെ സ്‌കോര്‍. രാധയും(3) ഏക്തയും(2) പുറത്താകാതെ നിന്നു. 

മറുപടി ബാറ്റിംഗില്‍ ഡാനിയേല ഒരറ്റത്ത് മികച്ചുനിന്നെങ്കിലും മറ്റ് മുന്‍നിര താരങ്ങള്‍ക്ക് തിളങ്ങാനായില്ല. താമി(8), എലന്‍(5), നടാലി(1), നൈറ്റ്(2) എന്നിങ്ങനെയായിരുന്നു സ്‌കോര്‍. മധ്യനിരയില്‍ വിന്‍ഫീല്‍ഡ് 23 പന്തില്‍ 29 റണ്‍സെടുത്തു. നാല് പന്തില്‍ രണ്ട് റണ്‍സെടുത്ത കാതറിനെ കൂട്ടുപിടിച്ച് വ്യാറ്റ് ഇംഗ്ലണ്ടിനെ ജയിപ്പിക്കുകയായിരുന്നു. വ്യാറ്റ് പുറത്താകാതെ 55 പന്തില്‍ 64 റണ്‍സെടുത്തു. ഏക്ത രണ്ടും ദീപ്തി, രാധ, പൂനം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി. 

click me!