സതാംപ്ടണില്‍ സമനില: പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്

By Web TeamFirst Published Aug 26, 2020, 12:38 AM IST
Highlights

 ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 583 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാന്‍ 273ന് പുറത്തായി.

സതാംപ്ടണ്‍: പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്. സതാംപ്ടണില്‍ നടന്ന അവസാന ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതോടെ പരമ്പര ആതിഥേയര്‍ സ്വന്തമാക്കുകയായിരുന്നു. ടെസ്റ്റിന്റെ നല്ലൊരു ഭാഗം മഴയെടുത്തിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 583 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാന്‍ 273ന് പുറത്തായി. പിന്നാലെ ഫോളോഓണ്‍ ചെയ്യേണ്ടിവന്നു. എന്നാല്‍ അവസാന രണ്ട് ദിവസങ്ങളില്‍ മഴ കളിച്ചതോടെ പാകിസ്ഥാന്‍ തോല്‍വിയില്‍ നിന്ന് രക്ഷപ്പെട്ടു. രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്ത് നില്‍ക്കെയാണ് ടെസ്റ്റ് മതിയാക്കാന്‍ തീരുമാനിച്ചത്.

ഇംഗ്ലീഷ് പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ ടെസ്റ്റില്‍ 600 വിക്കറ്റ് തികച്ചതാണ് ടെസ്റ്റിന്റെ സവിശേഷത. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഈ മാന്ത്രിക സംഖ്യയിലെത്തുന്ന ആദ്യപേസറാണ് ആന്‍ഡേഴ്‌സണ്‍. ഈ ടെസ്റ്റില്‍ ഒന്നാകെ ഏഴ് വിക്കറ്റാണ് ആന്‍ഡേഴ്‌സണ്‍ വീഴ്ത്തിയത്. ആദ്യ ഇന്നിങ്‌സില്‍ ആഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. അവസാന ദിനം രണ്ടിന് 100 എന്ന നിലയിലാണ് പാകിസ്ഥാന്‍ ആരംഭിച്ച്ത. എന്നാല്‍ മഴ കാരണം കൃത്യസമയത്ത് മത്സരം ആരംഭിക്കാന്‍ സാധിച്ചിരുന്നില്ല. അസര്‍ അലി (31)യുടെ വിക്കറ്റാണ് ഇന്ന് ആദ്യം നഷ്ടമായത്. ഈ വിക്കറ്റോടെ ആന്‍ഡേഴ്‌സണ്‍ 600 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കി. പിന്നാലെ ആസാദ് ഷെഫീകിനെ ജോ റൂട്ടും മടക്കിയയച്ചു. പിന്നീട് മൂന്ന് ഓവര്‍ കൂടി എറിഞ്ഞ ശേഷം മത്സരം നിര്‍ത്താന്‍ ഇരുടീമുകളും സമ്മതിക്കുകയായിരുന്നു. 

നേരത്തെ ഒന്നാം ഇന്നിങ്സില്‍ 310 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ആന്‍ഡേഴ്‌സണിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് പാകിസ്ഥാനെ തകര്‍ത്തത്. ക്യാപ്റ്റന്‍ അസര്‍ അലി (പുറത്താവാതെ 141) സെഞ്ചുറി നേടി. എന്നാല്‍ മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല.21 ബൗണ്ടറികളുടെ സഹായത്തോടെയാണ് അസര്‍ ഇത്രയും റണ്‍സ് നേടിയത്. ആദ്യ രണ്ട് ടെസ്റ്റിലും താരം പരാജയമായിരുന്നു. ഈ പ്രകടനം താരത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

ആന്‍ഡേഴ്‌സണിന് പുറമെ സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടും ക്രിസ് വോക്‌സ്, ബെസ്സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. നേരത്തെ സാക്ക് ക്രോളി (267), ജോസ് ബട്‌ലര്‍ (152) എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചിരുന്നത്. പാകിസ്ഥാനായി അഫ്രീദി, യാസിര്‍ ഷാ, ഫവാദ് ആലം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ ആദ്യ മത്സരം ഇംഗ്ലണ്ട് ജയിച്ചിരുന്നു. രണ്ടാം ടെസ്റ്റ് മഴ കാരണം പൂര്‍ത്തിയാക്കാനായില്ല.

click me!