
പല്ലെക്കെല്ലെ: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ ആവേശപ്പോരാട്ടം മഴ കൊണ്ടുപോയെങ്കിലും ഇന്ത്യന്‍ ബാറ്റിംഗ് നിരയും പാക് പേസ് നിരയും തമ്മിലുള്ള പോരാട്ടം കാണാന്‍ ആരാധകര്‍ക്ക് ഭാഗ്യമുണ്ടായി. ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യ മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ പാക് പേസാക്രമണത്തിന് മുന്നില്‍ തുടക്കത്തില്‍ പതറിയിരുന്നു.
ഇന്ത്യന്‍ ഇന്നിംഗ്സിനിടെ മഴമൂലം പലവട്ടം മത്സരം തടസപ്പെട്ടിരുന്നു. ആദ്യം കളി നിര്‍ത്തുമ്പോള്‍ 4.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 15 റണ്‍സെടുത്ത ഇന്ത്യയെ പിന്നീട് ഷഹീന്‍ അഫ്രീദി ഇരട്ടപ്രഹരത്തിലൂടെ പ്രതിരോധത്തിലാക്കുകയായിരുന്നു. ആദ്യം രോഹിത് ശര്‍മയെ ക്ലീന്‍ ബൗള്‍ഡാക്കിയ ഷഹീന്‍ അഫ്രീദി തൊട്ടടുത്ത ഓവറില്‍ വിരാട് കോലിയെയും ബൗള്‍ഡാക്കി.
ഒരു ഇന്നിംഗ്സില്‍ രോഹിത്തിനെയും കോലിയെയും ബൗള്‍ഡാക്കുന്ന ആദ്യ പേസറെന്ന റെക്കോര്‍ഡും ഇതോടെ ഷഹീന്‍ അഫ്രീദിക്ക് സ്വന്തമായി. ഇഷാന്‍ കിഷനും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന് ഇന്ത്യയെ മാന്യമായ സ്കോറിലേക്ക് നയിച്ചതിന് ശേഷം തന്‍റെ രണ്ടാം വരവില്‍ ടോപ് സ്കോററായ ഹാര്‍ദ്ദിക് പാണ്ഡ്യയെയും രവീന്ദ്ര ജഡേജയെയും കൂടി ഷഹീന്‍ പുറത്താക്കി. മത്സരത്തില്‍ 10 ഓവറില്‍ 35 റണ്‍സ് മാത്രം വഴങ്ങി അഫ്രീദി നാലു വിക്കറ്റെടുത്ത് തിളങ്ങി.
മഴമൂലം പാക് ഇന്നിംഗ്സ് തുടങ്ങാനാവാതെ ഉപേക്ഷിച്ചെങ്കിലും ഷഹീന്‍റെ ബൗളിംഗ് പ്രകടനത്തെ പുകഴ്ത്തിയതിനൊപ്പം ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മക്കും വിരാട് കോലിക്കുമെതിരെ ഒളിയമ്പെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. അവര്‍ക്കൊന്നും അവനെ നേരിടാനാവില്ലെന്ന ഒറ്റ വരി പോസ്റ്റാണ് ഷഹബാസ് എക്സില്‍(മുമ്പ് ട്വിറ്റര്‍) പോസ്റ്റ് ചെയ്തത്.
ഇന്ത്യന്‍ ആരാധകരും പാക് ആരാധകരും തമ്മില്‍ കമന്‍റ് യുദ്ധം തുടങ്ങിയതോടെ ഷഹബാസിന്‍റെ പോസ്റ്റ് വൈറലാവുകയും ചെയ്തു. മുന്‍ പാക് പേസര്‍ വഹാബ് റിയാസ് അടക്കമുള്ളവര്‍ ഷഹബാസിന്‍റെ പോസ്റ്റിന് താഴെ കമന്‍റ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!