'റുതുരാജിനെ വീണ്ടും തഴഞ്ഞു, ടീമിലെടുത്തത് ഗംഭീറിന്‍റെ ഇഷ്ടക്കാരനെ', ആയുഷ് ബദോനിയെ ടീമിലെടുത്തതിനെതിരെ വിമര്‍ശനം ശക്തം

Published : Jan 13, 2026, 11:14 AM IST
Ayush Badoni

Synopsis

ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇതുവരെ കളിച്ച 27 മത്സരങ്ങളില്‍ 36.47 ശരാശരിയില്‍ 693 റണ്‍സ് മാത്രമാണ് ബദോനി നേടിയത്. ഒരു സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയും മാത്രമാണ് ബദോനിയുടെ അക്കൗണ്ടിലുള്ളത്.

മുംബൈ:ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ വാഷിംഗ്ടണ്‍ സുന്ദറിന് പകരം ഡല്‍ഹി താരം ആയുഷ് ബദോനിയെ ഇന്ത്യൻ ടീമിലെടുത്തതിനെതിരെ വിമര്‍ശനം ശക്തമാകുന്നു. ആഭ്യന്തര ക്രിക്കറ്റിലോ ഐപിഎല്ലിലോ ആസാമാന്യ പ്രകടനങ്ങളൊന്നും നടത്തിയിട്ടുള്ള താരമല്ല ബദോനിയെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇന്ത്യൻ പരിശീലകന്‍ ഗൗതം ഗംഭീര്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് മെന്‍ററായിരിക്കെയാണ് ബദോനി ഐപിഎല്ലില്‍ ലക്നൗവിനായി കളിക്കുന്നത്. ലക്നൗ ടീമിലുള്ളപ്പോഴെ ബദോനി ഗംഭീറിന്‍റെ പ്രിയപ്പെട്ടവനായിരുന്നുവെന്നാണ് വിമര്‍ശക‍ർ ചൂണ്ടിക്കാട്ടുന്നത്.

ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇതുവരെ കളിച്ച 27 മത്സരങ്ങളില്‍ 36.47 ശരാശരിയില്‍ 693 റണ്‍സ് മാത്രമാണ് ബദോനി നേടിയത്. ഒരു സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയും മാത്രമാണ് ബദോനിയുടെ അക്കൗണ്ടിലുള്ളത്. 22 വിക്കറ്റുകളും ബദോനി നേടി. വാഷിംഗ്ടണ്‍ സുന്ദറിന് പകരം പരിഗണിക്കാവുന്ന ഓള്‍ റൗണ്ടര്‍ എന്ന നിലയിലാണ് ബദോനിയെ ടീമിലെടുത്തതെന്ന വാദമുണ്ടെങ്കിലും സുന്ദര്‍ ബൗളിംഗ് ഓള്‍ റൗണ്ടറും ബദോനി ബാറ്റിംഗ് ഓള്‍ റൗണ്ടറുമാണെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. സുന്ദറിനെപ്പോലെ ബദോനി സ്പെഷ്യലിസ്റ്റ് സ്പിന്നറല്ലെന്നും പാര്‍ട് ടൈം സ്പിന്നര്‍ മാത്രമാണെന്നും ചൂണ്ടിക്കാട്ടുന്ന ആരാധകര്‍ ഗംഭീറിന്‍റെ ഇഷ്ക്കാരനയതിനാലാണ് ബദോനി ടീമിലെത്തിയതെന്നും വിമര്‍ശിച്ചു.

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ സെഞ്ചുറി നേടിയ റുതുരാജ് ഗെയ്ക്‌വാദിനെ തഴഞ്ഞ് റിഷഭ് പന്തിനെയും ഇപ്പോള്‍ സുന്ദറിന് പരിക്കേറ്റപ്പോള്‍ ബദോനിയെയും ടീമിലെടുത്തത് ഫേവറ്റൈറ്റിസമാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. റിഷഭ് പന്തും ആയുഷ് ബദോനിയും ഗംഭീറിന്‍റെ ഡല്‍ഹിയില്‍ നിന്നുള്ള താരങ്ങളാണെന്നതും ശ്രദ്ധേയമാണ്.

വിജ് ഹസാരെ ട്രോഫിയില്‍ റണ്ണടിച്ചുകൂട്ടുന്ന ദേവ്ദത്ത് പടിക്കലിനെയോ റുതുരാജ് ഗെയ്ക്‌വാദിനെയോ സെലക്ടര്‍മാര്‍ ഇത്തവണയും പരിഗണിച്ചില്ല. വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ച മൂന്ന് കളികളില്‍ എട്ട് റണ്‍സ് ശരാശരിയില്‍ 16 റണ്‍സ് മാത്രമാണ് ബദോനി ഈ സീസണില്‍ നേടിയത്. വിജയ് ഹസാരെ ട്രോഫിയില്‍ റിഷബ് പന്തിന് കീഴില്‍ ഡല്‍ഹി ടീമിന്‍റെ വൈസ് ക്യാപ്റ്റനായിരുന്നു ബദോനി. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ 11 മത്സരങ്ങളില്‍ 148.19 സ്ട്രൈക്ക് റേറ്റില്‍ 329 റണ്‍സെടുത്ത ബദോനി രണ്ട് വിക്കറ്റും നേടി.

 

ബദോനിയെ ടീമിലെടുത്തതിനെതിരെ മുന്‍ താരം പ്രിയങ്ക് പഞ്ചാലും പരസ്യമായി രംഗത്തെത്തി. ബദോനിക്ക് രാജ്യാന്തര താരങ്ങള്‍ക്കെതിരെ മികവ് കാട്ടാനുള്ള പ്രതിഭയുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് പ്രിയങ്ക് പഞ്ചാല്‍ പറഞ്ഞു. അതേസമയം, ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ ബദോനി ബൗളിംഗ് മെച്ചപ്പെടുത്തുകയാണെന്നും ഓരോ പരിശീല സെഷനിലും 30 പന്തുകള്‍ വീതും ബദോനി ബൗള്‍ ചെയ്യുന്നുണ്ടെന്നും ഡല്‍ഹി പരിശീലകന്‍ ശരണ്‍ദീപ് സിംഗ് പറ‍ഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മാറ്റം ഉറപ്പ്, ആയുഷ് ബദോനിക്ക് അരങ്ങേറ്റം, ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം
വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ ഇതിഹാസം അലീസ ഹീലി