
ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റിലെയും ലോക ക്രിക്കറ്റിലെയും മുന്‍നിര ബാറ്റര്‍മാരെ തെരഞ്ഞെടുത്ത് അവരുമായി സ്പോണ്‍സര്‍ഷിപ്പ് കരാറുണ്ടാക്കുന്നതില്‍ എം ആര്‍ എഫ് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും അതിനുശേഷം വിരാട് കോലിയും ഇപ്പോഴിതാ ഇന്ത്യൻ ടെസ്റ്റ് ടീമിന്‍റെ പുതിയ നായകനായ ശുഭ്മാൻ ഗില്ലുമാണ് എം ആര്‍ എഫ് സ്പോണ്‍സര്‍ഷിപ്പ് നേടി ബാറ്റില്‍ എം ആര്‍ എഫ് ലോഗോയുമായി ബാറ്റിംഗിനിറങ്ങുന്ന താരങ്ങള്‍.
ലോക ക്രിക്കറ്റില്‍ ബ്രയാന്‍ ലാറയും എ ബി ഡിവില്ലിയേഴ്സുമെല്ലാം എം ആര്‍ എഫിന്‍റെ ലോഗോയുള്ള ബാറ്റുപയോഗിച്ച് കളിച്ചവരാണ്. ചാമ്പ്യൻസ് ട്രോഫിക്ക് പിന്നാലെയായിരുന്നു ലോക ക്രിക്കറ്റിലെ മുന്‍നിര ബാറ്റര്‍മാര്‍ക്ക് മാത്രം ലഭിക്കുന്ന എം ആര്‍ എഫിന്‍റെ സ്പോണ്‍സര്‍ഷിപ്പ് കരാര്‍ ശുഭ്മാന്‍ ഗില്ലിനെയും തേടിയെത്തിയത്. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ എം ആര്‍ എഫ് ലോഗോയുള്ള ബാറ്റുമായിട്ടായിരിക്കും ഗില്‍ ക്രീസിലിറങ്ങുക. എന്നാല്‍ ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ഗില്ലിന്‍റെ ബാറ്റിലെ എം ആര്‍ എഫ് ലോഗോയെക്കുറിച്ചല്ല, അതിന് താഴെ ചെറുതായി എഴുതിയിരിക്കുന്ന പ്രിൻസ് എന്ന വാക്കിനെക്കുറിച്ചാണ്.
ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത രാജകുമാരനായി വിശേഷിപ്പിക്കാനാണ് ആരാധകര്‍ പ്രിന്‍സ് എന്നുപയോഗിക്കുന്നത്. എന്നാല്‍ ക്രിക്കറ്റിന്‍റെ ദൈവമായിരുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറോ, കിംഗ് ആയിരുന്ന വിരാട് കോലിയോ ഒന്നും തങ്ങളുടെ ബാറ്റില്‍ എം ആര്‍ എഫ് ലോഗോക്ക് ഒപ്പം ഇത്തരം വിശേഷണങ്ങള്‍ ചേര്‍ക്കാന്‍ തയാറായിട്ടില്ലെന്നും ഗില്‍ ചെയ്തത് അല്‍പത്തരമാണെന്നുമാണ് ഒരു വിഭാഗം ആരാധകര്‍ വിമര്‍ശിക്കുന്നത്.
വിദേശത്ത് ടെസ്റ്റില്‍ ഇതുവരെ ഒരു സെഞ്ചുറി പോലും നേടാത്ത ഗില്‍ ഇത്തരം വിശേഷണങ്ങള്‍ക്കൊന്നും അര്‍ഹനല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. മെയ് മാസത്തില്‍ രോഹിത് ശര്‍മ വിരമിക്കല്‍ പ്രഖ്യാപിച്ചതോടെയാണ് സെലക്ടർമാര്‍ ഗില്ലിനെ ഇന്ത്യയുടെ അടുത്ത ടെസ്റ്റ് നായകനായി തെരഞ്ഞെടുത്തത്. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയാണ് ഗില്ലിന് മുമ്പിലുള്ള ആദ്യ വെല്ലുവിളി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക