
ബംഗളൂരു: ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ചാം ടി20യില്‍ അംപയറിംഗ് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ അവസാന ഓവറില്‍ പത്ത് റണ്‍സ് വേണമെന്നിരിക്കെ അംപയര്‍മാരുടെ തീരുമാനങ്ങള്‍ മത്സരത്തെ സ്വാധീനിച്ചുവെന്ന് വിമര്‍ശനമുണ്ടായിരുന്നു. അര്‍ഷ്ദീപ് ആദ്യമെറിഞ്ഞത് ഷോട്ട് പിച്ച് പന്തായിരുന്നു. ബാറ്റ് വീശിയെങ്കിലും വെയ്ഡിന്റെ ബാറ്റില്‍ പന്ത് കണക്ട് ചെയ്തില്ല. തലക്ക് മുകളിലൂടെ പോയ പന്തില്‍ വൈഡിനായി വെയ്ഡ് ലെഗ് അമ്പയറായിരുന്ന കെ എന്‍ അനന്തപത്മനാഭനെ നോക്കിയെങ്കിലും അദ്ദേഹം അത് വൈഡ് അല്ലെന്ന് പറഞ്ഞു.
എന്നാല്‍ റീപ്ലേകളില്‍ ആ പന്ത് വെയ്ഡിന്റെ തലക്ക് മുകളിലൂടെയാണ് പോകുന്നതെന്നും അത് വൈഡ് വിളിക്കേണ്ടതാണെന്നും വ്യക്തമായതോടെ മലയാളി അമ്പയറുടെ തീരുമാനത്തില്‍ വെയ്ഡ് അരിശം പ്രകടിപ്പിച്ചു. മൂന്നാം പന്തില്‍ വെയ്ഡ് മടങ്ങി. നാലാം പന്തില്‍ ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ് ഒരു റണ്‍ നേടി. അവസാന രണ്ട് പന്തില്‍ ഓസീസിന് ജയിക്കാന്‍ വേണ്ടത് ഒമ്പത് റണ്‍. അഞ്ചാം പന്ത് നേരിട്ടത് നതാന്‍ എല്ലിസ്. അര്‍ഷ്ദീപിന്റെ ഫുള്‍ ഡെലിവറി എല്ലിസ് ബൗണ്ടറി പായിക്കാന്‍ ശ്രമിച്ചു. പന്ത് ചെന്നത് അംപയറുടെ നേരെ. മാറാന്‍ പോലും അംപയര്‍ വിരേന്ദര്‍ ശര്‍മയ്ക്ക് സാധിച്ചില്ല. അദ്ദേഹത്തിന്റെ ദേഹത്ത് തട്ടുകയായിരുന്നു. ഈ രണ്ട് സംഭവവും ബന്ധപ്പെടുത്തി കടുത്ത വിമര്‍ശനമാണ് മുന്‍ ഓസീസ് താരം മാത്യൂ ഹെയ്ഡന്‍ ഇന്നയിച്ചത്.
അദ്ദേഹം പറഞ്ഞതിങ്ങനെ... ''ആദ്യത്തേത് ഉറപ്പായും വൈഡാണ്. തലയ്ക്ക് ഒരുപാട് മുകളിലൂടെയാണ് പന്ത് പോയത്. അംപയര്‍ ആശയക്കുഴപ്പത്തിലായതും കാണാം.'' ഹെയ്ഡന്‍ പറഞ്ഞു. അഞ്ച് പന്തില്‍ എല്ലിസിന്റെ വിരേന്ദര്‍ ശര്‍മയുടെ ദേഹത്ത് തട്ടിയപ്പോഴും ഹെയ്ഡന്‍ പ്രതികരിച്ചു. അതിങ്ങനെ... ''ഈ ഓവറില്‍ രണ്ടാം തവണയാണ് അംപയര്‍ രക്ഷയാകുന്നത്. ഇത്തവണ സ്‌ക്വയര്‍ അംപയറല്ല, ഫ്രണ്ട് അംപയറാണ്. ഇരുവരും അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണ്.'' ഹെയ്ഡന്‍ കുറ്റപ്പെടുത്തി.
ഓസ്ട്രേലിയക്കെതിരെ അഞ്ചാം ടി20യില്‍ ആറ് റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടാസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ശ്രേയസ് അയ്യരുടെ (53) ഇന്നിംഗ്സിന്റെ കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് നേടിയത്. അക്സര്‍ പട്ടേല്‍ 31 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഓസീസിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനാണ് സാധിച്ചത്. ബെന്‍ മക്ഡെമോര്‍ട്ടാണ് (54) ഓസ്ട്രേലിയയുടെ ടോപ് സ്‌കോറര്‍. മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!