
മുംബൈ: ഐപിഎല്‍ മെഗാതാരലേലത്തില്‍ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ (Devdutt Padikkal) രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) പാളയത്തിലെത്തിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ (RCB) ഓപ്പണറായിരുന്നു ദേവ്ദത്ത്. മികച്ച ഫോമില്‍ കളിച്ചിരുന്നു ദേവ്ദത്തിനെ ആര്‍സിബി നിലനിര്‍ത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വിരാട് കോലി (Virat Kohli), ഗ്ലെന്‍ മാക്‌സ്‌വെല്‍, മുഹമ്മദ് സിറാജ് എന്നിവരെയാണ് ആര്‍സിബി നിലനിര്‍ത്തിയത്. താരലേലത്തിനെത്തിപ്പോള്‍ രാജസ്ഥാന്‍ റാഞ്ചുകയും ചെയ്തു.
എന്നാല്‍ താരത്തെ എവിടെ കളിപ്പിക്കുന്നമെന്നുള്ള ആശയകുഴപ്പം സഞ്ജു സാംസണ്‍ നായകനായ റോയല്‍സിനുണ്ട്. യശ്വസി ജയ്‌സ്വാളായിരുന്നു കഴിഞ്ഞ സീസണില്‍ രാജസ്ഥാന്റെ ഓപ്പണര്‍. ജയ്‌സ്വാളിനൊപ്പം ദേവ്ദത്തിനെ കളിപ്പിക്കുക ബുദ്ധിമുട്ടാവും. കാരണം ഇരുവരും ഇടങ്കയ്യന്മാരാണ്. ഇവരില്‍ ആരെങ്കിലുമൊരാള്‍ ഓപ്പണറാവുമെന്ന് ഉറപ്പാണ്. ഇതിനിടെ സീസണില്‍ രാജസ്ഥാനായി ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തുന്ന താരം ദേവ്ദത്തായിരിക്കുമെന്ന് പ്രവചിച്ചിരിക്കുയയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. തന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ വിശദീകരണമിങ്ങനെ... ''രാജസ്ഥാന്‍ റോയല്‍സിനായി സീസണില്‍ ഏറ്റവും അധികം റണ്‍സ് നേടുക ദേവ്ദത്തായിരിക്കും. ഇംഗ്ലീഷ് താരം ജോസ് ബട്‌ലര്‍ മധ്യ നിരയിലേക്കിറങ്ങേണ്ടിവരും. ഇത്തവണ ടീമിനായി ഏറ്റവും അധികം റണ്‍സ് നേടുന്നത് ദേവ്ദത്തായിരിക്കും എന്നാണ് എന്റെ പ്രതീക്ഷ. ദേവ്ദത്ത്, ജെയിസ്വാളിനൊപ്പം ഇന്നിംഗ്‌സ ഓപ്പണ്‍ ചെയ്യണമെന്നാണ് എന്റെ പക്ഷം. രാജസ്ഥാന്‍ റോയല്‍സിന്റെ ബോളിങ് നിരയും കരുത്തുറ്റതാണ്.
യൂസ്‌വേന്ദ്ര ചെഹല്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ അടങ്ങിയ രാജസ്ഥാന്‍ ബോളിങ് നിര കരുത്തരാണ്. മറ്റൊരു ടീമിനും ഇത്ര ശക്തമായ ലൈനപ്പില്ല. റിയാന്‍ പരാഗ്, ജിമ്മി നീഷം എന്നിവരെക്കൊണ്ടും കുറച്ച് ഓവറുകള്‍ ചെയ്യിപ്പിക്കാം. കരുണ്‍ നായര്‍, പരാഗ് എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ രാജസ്ഥാന്‍ മധ്യനിരയില്‍ പരിചയ സമ്പന്നരായ മറ്റു ബാറ്റര്‍മില്ലെന്നുളളതാണ് ഏക പോരായ്മ.'' ചോപ്ര പറഞ്ഞു.
കടുത്ത ലേലം വിളിക്കൊടുവിലാണ് ദേവ്ദത്തിനെ രാജസ്ഥാന്‍ ടീമിലെത്തിച്ചത്. മുംബൈ ഇന്ത്യന്‍സ് ദേവ്ദത്തിനായി അവസാനം വരെ നിലയുറച്ചു. ഒടുവില്‍, 7.75 കോടി രൂപയ്ക്കാണ് 21 കാരന്‍ ദേവ്ദത്തിനെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. ഐപിഎല്‍ കരിയറില്‍ 29 മത്സരങ്ങളില്‍ 884 റണ്‍സ് നേടിയിട്ടുള്ള താരമാണു ദേവ്ദത്ത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!