
ചെന്നൈ: എം എസ് ധോണിക്ക് കീഴില്‍ ഇന്ത്യന്‍ നേടിയ വന്‍ജയങ്ങള്‍ക്കെല്ലാം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്കും പങ്കുണ്ടെന്ന് അടുത്തിടെയാണ് ഗൗതം ഗംഭീര്‍ അടുത്തിടെയാണ് വ്യക്തമാക്കിയത്. ഗാംഗുലി വളര്‍ത്തിയെടുത്ത താരങ്ങളെകൊണ്ടാണ് ധോണി കിരീടങ്ങളെല്ലാം നേടിയതെന്നായിരുന്നു ഗംഭീര്‍ പറഞ്ഞത്. ഗാംഗുലി വളര്‍ത്തിവിട്ട സഹീര്‍ ഖാനെ സ്വന്തം ടീമില്‍ ലഭിച്ചതാണ് കുറഞ്ഞപക്ഷം ടെസ്റ്റ് ക്രിക്കറ്റിലെങ്കിലും ധോണിയുടെ വിജയത്തിനു കാരണമെന്നും ഗംഭീര്‍ അവകാശപ്പെട്ടിരുന്നു.
എന്നാല്‍ മുന്‍ ഇന്ത്യന്‍താരം എസ് ശ്രീകാന്തിന് പറയാനുള്ളത് മറ്റൊന്നാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡ് ഷോയിലാണ് ഈ വിഷയത്തില്‍ പ്രതികരണവുമായി ശ്രീകാന്ത് രംഗത്തെത്തിയത്. അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിങ് തുടങ്ങിയ തകര്‍പ്പന്‍ സ്പിന്നര്‍മാര്‍ ടീമിലുള്ളതിന്റെ ആനുകൂല്യം ലഭിച്ച ക്യാപ്റ്റനാണ് ഗാംഗുലിയെന്ന് അദ്ദേഹം പറഞ്ഞു. ശ്രീകാന്ത് തുടര്‍ന്നു... ''ഒരു ധോണി- ഗാംഗുലി താരതമ്യം എളുപ്പമല്ല. 2001ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഗാംഗുലിയുടെ നേതൃമികവ് ഉജ്വലമായിരുന്നു. തോല്‍വിയുടെ വക്കില്‍നിന്ന് തിരിച്ചുവന്ന് സ്റ്റീവ് വോയെയും സംഘത്തെയും തോല്‍പ്പിക്കുകയെന്നത് ചെറിയ കാര്യമല്ല.
എന്നാല്‍ ധോണിക്ക് ദീര്‍ഘകാലം മേധാവിത്തം പുലര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ അനില്‍ കുംബ്ലെയെയും ഹര്‍ഭജന്‍ സിങ്ങിനെയും പോലുള്ളവരുടെ സേവനം ലഭിച്ച വ്യക്തിയാണ് ഗാംഗുലി. അങ്ങനെയൊരു ആഡംബരം ധോണിക്ക് ലഭിച്ചിട്ടില്ല.'' ശ്രീകാന്ത് പറഞ്ഞുനിര്‍ത്തി.
നേരത്തെ മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തും ധോണിയുടെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!