രഹാനെ ഇങ്ങനെ കളിച്ചാല്‍ മതിയാവില്ല; കുറ്റപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ താരം

By Web TeamFirst Published May 30, 2021, 7:23 PM IST
Highlights

 ഇംഗ്ലണ്ടിലേക്ക് പറക്കുന്നതിന് മുന്നോടിയായി ക്വാറന്റീനിലാണ് ഇന്ത്യന്‍ താരങ്ങള്‍. 20 അംഗ സ്‌ക്വാഡുമായാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നത്. ഇതില്‍ പലരും ആദ്യമായിട്ടാണ് ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യുന്നത്.
 

ബംഗളൂരു: ജൂണ്‍ 18നാണ് ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ, ന്യൂസിലന്‍ഡിനെ നേരിടുന്നത്. ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളും ഇന്ത്യ കൡക്കും. ഇംഗ്ലണ്ടിലേക്ക് പറക്കുന്നതിന് മുന്നോടിയായി ക്വാറന്റീനിലാണ് ഇന്ത്യന്‍ താരങ്ങള്‍. 20 അംഗ സ്‌ക്വാഡുമായാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നത്. ഇതില്‍ പലരും ആദ്യമായിട്ടാണ് ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യുന്നത്. 

ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, വാഷിംഗ്ടണ്‍സ സുന്ദര്‍, മുഹമ്മദ് സിറാജ് എന്നിവരൊന്നും ഇംഗ്ലണ്ടില്‍ കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സീനിയര്‍ താരങ്ങളായ വിരാട് കോലി, അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാര എന്നിവരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കും. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം വിജയ് ഭരദ്വാജ് പറയുന്നത് രഹാനെ സമ്മര്‍ദ്ദത്തിലയാരിക്കുമെന്നാണ്. 

ഇംഗ്ലണ്ടില്‍ 10 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള രഹാനെ ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ 552 റണ്‍സാണ് നേടിയത്. എന്നാല്‍ രഹാനെയുടെ ഭാഗത്ത് നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നുവെന്ന് ഭരദ്വാജ് പറയുന്നത്. ''സമ്മര്‍ദ്ദങ്ങള്‍ക്ക് നടുക്കായിരിക്കും രഹാനെ. പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ അടുത്തകാലത്തൊന്നും രഹാനെയ്ക്ക് ആയിട്ടില്ല. സ്ഥിരതയോടെ കളിക്കാന്‍ താരത്തിന് സാധിക്കുന്നില്ല. റണ്‍സ് നേടുക മാത്രമല്ല, വേഗത്തില്‍ സ്‌കോര്‍ ചെയ്യാനും രഹാനെ ശ്രമിക്കണം. കാരണം പൂജാര വേണ്ടുവോളം സമയമെടുത്താണ് കളിക്കുന്നത്. മറ്റൊരു താരം കൂടി അതുപോലെ കളിക്കേണ്ടതില്ല. 

ചാംപ്യന്‍ഷിപ്പ് ജയിക്കണമെങ്കില്‍ ബാറ്റ്‌സ്മാന്‍ സ്‌കോറിംഗ് റേറ്റ് ഉയര്‍ത്തണം. രോഹിത്, കോലി, റിഷഭ് പന്ത് എന്നിവരെല്ലാം വേഗത്തില്‍ റണ്‍സ് കണ്ടെത്തുന്നവരാണ്. അതുപോലെ രഹാനെയും പോസിറ്റീവായി കളിക്കേണ്ടതുണ്ട്.'' ഭരദ്വാജ് പറഞ്ഞു. 

ഓസ്‌ട്രേലിയയില്‍ ഇന്ത്യ 1-2ന് പരമ്പര നേടുമ്പോള്‍ രഹാനെയായിരുന്നു ക്യാപ്റ്റന്‍. രണ്ടാം ടെസ്റ്റില്‍ സെഞ്ചുറി നേടിയെങ്കിലും പിന്നീട് മോശം പ്രകടനമായിരുന്നു താരത്തിന്റേത്. ഇംഗ്ലണ്ടിനെതിരെ നാട്ടില്‍ നടന്ന പരമ്പയിലും രഹാനെയ്ക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല.

click me!