
ഇസ്ലാമാബാദ്: ഏകദിന ലോകകപ്പില്‍ ഇന്ത്യ - പാകിസ്ഥാന്‍ മത്സരത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഒക്ടോബര്‍ 15ന് അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഗ്ലാമര്‍ പോര്. മത്സരത്തെ കുറിച്ച് ചര്‍ച്ചകളും വാദങ്ങളും ഇതിനോടകം തുടങ്ങി. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ദീര്‍ഘനാളുകള്‍ക്ക് ശേഷം ഇന്ത്യയിലെത്തുന്നുവെന്നുള്ള പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. അതേസമയം, പാകിസ്ഥാന്‍ ടീം ഇന്ത്യയില്‍ പോകരുതെന്നും ലോകകപ്പില്‍ നിന്ന് പിന്മാറണമെന്നുള്ള വാദം ഒരു വശത്തുണ്ട്. ഇതിനിടെ വിവാദ പ്രസ്താവന നടത്തിയിരിക്കുകയാണ് മുന്‍ പാക് താരം റാണ നവേദുള്‍ ഹസന്‍.
ഇന്ത്യ - പാക് മത്സരത്തില്‍ ഇന്ത്യയിലെ ഇസ്ലാം മതവിശ്വാസികള്‍ പാകിസ്ഥാനെ പിന്തുണയ്ക്കുമെന്നാണ് റാണ പറയുന്നത്. പാകിസ്ഥാനി യുട്യൂബര്‍ നാദിര്‍ അലിയുമായി നടത്തിയ അഭിമുഖത്തിലാണ് റാണ ഇക്കാര്യം പറഞ്ഞത്. ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ അവിടെ പാകിസ്ഥാന് എത്രത്തോളം പിന്തുണ ലഭിക്കുമെന്നായിരുന്നു നാദര്‍ അലിയുടെ ചോദ്യം. ഏത് ടീമാണ് ശക്തമെന്നും നാദിര്‍ ചോദിക്കുന്നുണ്ട്.
മറുപടിയായി റാണ പറഞ്ഞതിങ്ങനെ... ''ഇന്ത്യയില്‍ ഏതെങ്കിലും മത്സരമുണ്ടായാല്‍ ഇന്ത്യ തന്നെയായിക്കും പ്രിയപ്പെട്ടത്. എന്നാല്‍ പാകിസ്ഥാനെതിരെ ഒരു മത്സരം വരുമ്പോള്‍ ഇന്ത്യയിലെ ഇസ്ലാം മതവിശ്വാസികല്‍ പാകിസ്ഥാനെ വളരെയധികം പിന്തുണയ്ക്കും. ഞാന്‍ ഹൈദരാബാദിലും അഹമ്മദാബാദിലും കളിച്ചിട്ടുണ്ട്. അന്ന് ഞാനിക്കാര്യം നേരിട്ടറിഞ്ഞു.'' റാണ വ്യക്തമാക്തി.
അതേസമയം, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ മുന്‍ താരം ഷാഹിദ് അഫ്രീദി രംഗത്തെത്തി. ഇന്ത്യ വേദിയാകുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് പാകിസ്ഥാന്‍ ബഹിഷ്‌കരിക്കണമെന്ന വാദത്തെ വിമര്‍ശിക്കുകയാണ് മുന്‍ ക്യാപ്റ്റന്‍. പാകിസ്ഥാന്‍ ടീം ഇന്ത്യയിലേക്ക് പോയി ലോകകപ്പ് നേടണമെന്നാണ് തന്റെ ആഗ്രഹമെന്നും അഫ്രീദി പറഞ്ഞു. ലോകകപ്പില്‍ കളിക്കാന്‍ പാക് താരങ്ങള്‍ ഇന്ത്യയിലേക്ക് പോകേണ്ടതില്ലെന്ന് കായിമന്ത്രി അഹ്‌സാന്‍ മസാരി ഉള്‍പ്പടെയുള്ളവര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനെ ശക്തമായി എതിര്‍ക്കുകയാണ് പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ കൂടിയായ അഫ്രീദി.
'ആർസിബി വാക്ക് പാലിച്ചില്ല'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചഹല്‍