
കറാച്ചി: ബാറ്റര്‍മാരുടെ പറുദീസയാണ് ഇന്ത്യന്‍ ക്രിക്കറ്റ് എക്കാലവും. ഓരോ തലമുറയിലും ആരാണ് കേമനെന്ന് പറയാനാവില്ലെങ്കിലും സുനില്‍ ഗവാസ്കറും സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഇപ്പോള്‍ വിരാട് കോലിയുമെല്ലാം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റര്‍മാരുടെ പട്ടികയിലുണ്ടാകും. എന്നാല്‍ ഇവരാരുമല്ല ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്ററെന്ന് തുറന്നു പറയുകയാണ് പാകിസ്ഥാന്‍ മുന്‍ താരം ജുനൈദ് ഖാന്‍.
നാദിർ ഷാ പോഡ്കാസ്റ്റില്‍ സംസാരിക്കവെ ജുനൈദ് ഖാന്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്ററായി തെരഞ്ഞെടുത്തത് നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ആണ്. ഏകദിനത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ ഡബിള്‍ സെഞ്ചുറി നേടിയിട്ടുള്ള രോഹിത്തിന്‍റെ സിക്സ് പറത്താനുള്ള കഴിവാണ് അദ്ദേഹത്തെ എക്കാലത്തെയും മികച്ച ഇന്ത്യന്‍ ബാറ്ററാക്കുന്നതെന്ന് ജുനൈദ് ഖാന്‍ വിശദീകരിച്ചു.
സച്ചിനാണോ കോലിയാണോ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്ററെന്ന അവതാരകന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജുനൈദ് ഖാന്‍. ഞാന്‍ രോഹിത് ശര്‍മയുടെ പേര് തെരഞ്ഞെടുക്കും.കാരണം, തന്‍റെ ആവനാഴിയില്‍ രോഹിത്തിന് ഇല്ലാത്ത ഷോട്ടുകളില്ല. തീര്‍ച്ചയായും വിരാട് കോലി മഹാനായ കളിക്കാരന്‍ തന്നെയാണ്. പക്ഷെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ന് കളിച്ചിരുന്നെങ്കില്‍ അദ്ദേഹം ഒരുപക്ഷെ 100 സെഞ്ചുറികളില്‍ കൂടുല്‍ അടിക്കുമായിരുന്നു എന്നാണ് എനിക്കുതോന്നുന്നത്.എല്ലാവരും രോഹിത്തിനെ ഹിറ്റ്മാന്‍ എന്ന് വിളിക്കുന്നത് അദ്ദേഹം ഏകദിനത്തില്‍ നേടിയ 264 റണ്‍സ് കണ്ടാണ്. എന്നാല്‍ ഒരു തവണയല്ല ഒന്നില്‍ കൂടുതല്‍ തവണ രോഹിത് ഡബിള്‍ സെഞ്ചുറി നേടി. അത് അപൂര്‍വതയാണ്. അതുപോലെ അദ്ദേഹം കൂടുതല്‍ സിക്സ് പറത്തിയ താരവുമാണെന്നും ജുനൈദ് ഖാന്‍ പറഞ്ഞു.
പാകിസ്ഥാന്‍ നമ്പര്‍ വണ്ണായത് ദുര്‍ബലരെ തോല്‍പ്പിച്ച്
ഏകദിന ക്രിക്കറ്റില്‍ പാകിസ്ഥാന്‍ ഒന്നാം സ്ഥാനത്ത് എത്തിയത് ദുര്‍ബല ടീമുകളെ തോല്‍പ്പിച്ചാണെന്നും ജുനൈദ് ഖാന്‍ പറഞ്ഞു.ബാബറിന് കീഴില്‍ പാകിസ്ഥാന്‍ ഒന്നാം നമ്പറായി എന്ന് പറയുന്നവര്‍ ദുര്‍ബല ടീമുകളെ തോല്‍പ്പിച്ചാണ് നമ്മള്‍ ഒന്നാമതെത്തിയതെന്ന് കാണുന്നില്ല. ബാബര്‍ അസം മികച്ച ബാറ്ററാണെങ്കിലും നായകനെന്ന നിലയില്‍ തെറ്റുകളില്‍ നിന്ന് പാഠം പഠിക്കാത്തയാളും മുന്നില്‍ നിന്ന് നയിക്കാത്ത കളിക്കാരനുമാണെന്നും ജുനൈദ് ഖാന്‍ പറഞ്ഞു.സര്‍ഫറാസ് അഹമ്മദ് ക്യാപ്റ്റനെന്ന നിലയില്‍ ഓരോ കളിയിലും മെച്ചപ്പെട്ടപ്പോള്‍ ബാബറിന് അതിന് കഴിഞ്ഞില്ലെന്നും ജുനൈദ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക